Advertisement
IPL
ഫോര്‍ഫറില്‍ 'ഫൈഫര്‍' തികച്ച് പട്ടേല്‍; ബുംറയെയും വെട്ടി ചരിത്രനേട്ടത്തില്‍ ഒന്നാമന്‍
സ്പോര്‍ട്സ് ഡെസ്‌ക്
3 days ago
Friday, 25th April 2025, 11:03 pm

എം.എ ചിദംബരം സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 155 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി ഹോം ടീം ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഡെവാള്‍ഡ് ബ്രെവിസിന്റെയും ആയുഷ് മാഹ്‌ത്രെയുടെയും പ്രകടനത്തിലാണ് മോശമല്ലാത്ത സ്‌കോറിലേക്ക് ഉയര്‍ന്നത്.

ഹര്‍ഷല്‍ പട്ടേലിന്റെ മികച്ച ബൗളിങ് പ്രകടനത്തിന്റെ കരുത്തിലാണ് സണ്‍റൈസേഴ്‌സ് സൂപ്പര്‍ കിങ്‌സിന്റെ പത്ത് വിക്കറ്റും പിഴുതെറിഞ്ഞത്. സാം കറന്‍, ഡെവാള്‍ഡ് ബ്രെവിസ്, ക്യാപ്റ്റന്‍ എം.എസ്. ധോണി, നൂര്‍ അഹമ്മദ് എന്നിവരുടെ വിക്കറ്റുകളാണ് പട്ടേല്‍ സ്വന്തമാക്കിയത്.

ഈ നാല് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഹര്‍ഷലിനെ തേടിയെത്തി. ഐ.പി.എല്ലില്‍ ഏറ്റവുമധികം ഫോര്‍ഫര്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നാണ് പട്ടേല്‍ ചരിത്രം കുറിച്ചത്.

ഇത് അഞ്ചാം തവണയാണ് ഹര്‍ഷല്‍ പട്ടേല്‍ ഫോര്‍ഫര്‍ സ്വന്തമാക്കുന്നത്. അഞ്ച് തവണ ഈ നേട്ടത്തിലെത്തിയ അമിത് മിശ്രയ്‌ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് സണ്‍റൈസേഴ്‌സ് പേസര്‍.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – എത്ര ഫോര്‍ഫര്‍ എന്നീ ക്രമത്തില്‍)

ഹര്‍ഷല്‍ പട്ടേല്‍ – 5*

അമിത് മിശ്ര – 5

ഭുവനേശ്വര്‍ കുമാര്‍ – 4

ജസ്പ്രീത് ബുംറ – 4

ലക്ഷ്മിപതി ബാലാജി – 4

മോഹിത് ശര്‍മ – 4

രവീന്ദ്ര ജഡേജ – 4

കുല്‍ദീപ് യാദവ് – 4

ഇതിനൊപ്പം തന്നെ ഐ.പി.എല്ലില്‍ ഏറ്റവുമധികം ഫോര്‍ഫര്‍ പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലും ഹര്‍ഷല്‍ പട്ടേല്‍ നേട്ടമുണ്ടാക്കി.

 

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരങ്ങള്‍

(താരം – എത്ര ഫോര്‍ഫര്‍ എന്നീ ക്രമത്തില്‍)

സുനില്‍ നരെയ്ന്‍ – 8

യൂസ്വേന്ദ്ര ചഹല്‍ – 8

ലസിത് മലിംഗ – 7

കഗീസോ റബാദ് – 6

ഹര്‍ഷല്‍ പട്ടേല്‍ – 5*

അമിത് മിശ്ര – 5

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഡെവാള്‍ഡ് ബ്രെവിസിന്റെയും ആയുഷ് മാഹ്ത്രെയുടെയും പ്രകടനത്തിലാണ് മോശമല്ലാത്ത സ്‌കോറിലേക്ക് ഉയര്‍ന്നത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോം ടീമിന് ആദ്യ പന്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. മുഹമ്മദ് ഷമിയെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഷെയ്ഖ് റഷീദിനെ സൂപ്പര്‍ കിങ്സിന് നഷ്ടമായി. സ്ലിപ്പില്‍ അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് റഷീദ് പുറത്തായത്.

ആദ്യ പന്തില്‍ തന്നെ ഷെയ്ഖ് റഷീദിനെ നഷ്ടമായെങ്കിലും വണ്‍ ഡൗണായെത്തിയ സാം കറനെ ഒരറ്റത്ത് നിര്‍ത്തി ആയുഷ് മാഹ്ത്രെ ഇന്നിങ്സ് പടുത്തുയര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍ സാം കറമെ പുറത്താക്കി ഹര്‍ഷല്‍ പട്ടേല്‍ കൂട്ടുകെട്ട് പൊളിച്ചു.

അനികേത് വര്‍മയുടെ കയ്യിലൊതുങ്ങി മടങ്ങുമ്പോള്‍ പത്ത് പന്തില്‍ ഒമ്പത് റണ്‍സാണ് സാം കറന്റെ പേരിലുണ്ടായിരുന്നത്.

അധികം വൈകാതെ മാഹ്ത്രെയെ മടക്കി പാറ്റ് കമ്മിന്‍സ് അടുത്ത ബ്രേക് ത്രൂ നേടി. 19 പന്തില്‍ ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ 30 റണ്‍സാണ് താരത്തിന്റെ പേരിലുണ്ടായിരുന്നത്.

ഓരോ തവണ മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടിയ സണ്‍റൈസേഴ്സ് ഹോം ടീമിനെ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടു.

രവീന്ദ്ര ജഡേജ (17 പന്തില്‍ 21), ശിവം ദുബെ (ഒമ്പത് പന്തില്‍ 12), എം.എസ്. ധോണി (പത്ത് പന്തില്‍ ആറ്) എന്നിങ്ങനെ സീനിയര്‍ താരങ്ങളെ ഓറഞ്ച് ആര്‍മി തളിച്ചിട്ടു.

25 പന്തില്‍ 42 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസിന്റെ ചെറുത്തുനില്‍പ്പാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഒരു ഫോറും നാല് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

പിന്നാലെയെത്തിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകാതെ വന്നതോടെ ചെന്നൈ 19.5 ഓവറില്‍ 154ന് പുറത്തായി.

സണ്‍റൈസേഴ്സിനായി ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ പാറ്റ് കമ്മിന്‍സും ജയ്ദേവ് ഉനദ്കട്ടും രണ്ട് വിക്കറ്റ് വീതവും നേടി. കാമിന്ദു മെന്‍ഡിസും മുഹമ്മദ് ഷമിയുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് നിലവില്‍ 14 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 106 എന്ന നിലയിലാണ്.

 

ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലെയിങ് ഇലവന്‍

ആയുഷ് മാഹ്ത്രെ, ഷെയ്ഖ് റഷീദ്, സാം കറന്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, ദീപക് ഹൂഡ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, കാമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്ദേവ് ഉനദ്കട്, സീഷന്‍ അന്‍സാരി, മുഹമ്മദ് ഷമി.

 

Content Highlight: SRH vs CSK: Harshal Patel completes 5th four wicket haul in IPL