Kerala News
അനധികൃത സ്വത്തുസമ്പാദന കേസിലെ സി.ബി.ഐ അന്വേഷണം; സുപ്രീം കോടതിയില്‍ അപ്പീലുമായി കെ.എം. എബ്രഹാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 28, 05:18 pm
Monday, 28th April 2025, 10:48 pm

ന്യൂദല്‍ഹി: അനധികൃത സ്വത്തുസമ്പാദന കേസിലെ കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജിയുമായി കെ.എം. എബ്രഹാം. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെതിരെയാണ് കെ.എം. എബ്രഹാം അപ്പീല്‍ നല്‍കിയത്.

കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍. താന്‍ വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും തന്റെ ഇടപാടുകളെല്ലാം ബാങ്ക് മുഖേനയാണ് നടന്നിരിക്കുന്നതെന്നും കെ.എം. എബ്രഹാം ഹരജിയില്‍ പറയുന്നു.

പബ്ലിക് സെര്‍വെന്റ് എന്ന സംരക്ഷണം നല്‍കാതെയാണ് തനിക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കെ.എം. എബ്രഹാം പറയുന്നു. ഹരജിയില്‍ തീരുമാനമാകുന്നത് വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും കെ.എം. എബ്രഹാം ആവശ്യപ്പെട്ടു.

ഏപ്രില്‍ 26നാണ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് എബ്രഹാമിനെതിരെ സി.ബി.ഐ കേസെടുത്തത്. കൊച്ചി സി.ബി.ഐ യൂണിറ്റേതായിരുന്നു തീരുമാനം. അഴിമതി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ സി.ബി.ഐക്ക് കൈമാറണമെന്ന് വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസ് കെ. ബാബു ഉള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം.

ഉത്തരവിനെ തുടര്‍ന്ന് വിജിലന്‍സ് വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ കേസെടുത്തത്.

2018ല്‍ സാമൂഹിക പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയിലാണ് കേസ്. 2015ല്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ചുമതലയിലിരിക്കെ കെ.എം. എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ജോമോന്റെ ആരോപണം.

മുംബൈയിലെ മൂന്ന് കോടി വിലയുള്ള അപ്പാര്‍ട്ട്‌മെന്റ്, തിരുവനന്തപുരത്തെ ഒരു കോടിയുടെ അപ്പാര്‍ട്ട്‌മെന്റ്, കൊല്ലം കടപ്പാക്കടയിലെ എട്ട് കോടി വിലയുളള ഷോപ്പിങ് കോംപ്ലക്‌സ് അടക്കം കെ.എം എബ്രഹാം സമ്പാദിച്ച അനധികൃത സ്വത്തുക്കളാണെന്നായിരുന്നു പരാതി.

കെ.എം. എബ്രഹാമിനെതിരായ പരാതി അന്വേഷണത്തിന് ശേഷം വിജിലന്‍സ് തള്ളുകയും ചെയ്തിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെയാണ് കേസില്‍ അന്വേഷണം നടന്നത്. ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസ് മാറിയതോടെ എബ്രഹാമിന് കേസില്‍ ക്ലീന്‍ ചീറ്റും ലഭിച്ചിരുന്നു.

പിന്നീട് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ 2018ല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlight: K.M. Abraham files petition in Supreme Court against Kerala High Court verdict in disproportionate assets case