IPL
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നൂറ് ശതമാനം വിജയത്തിന് അവസാനം; ചെപ്പോക്കില്‍ ഉദിച്ചുയര്‍ന്ന് സണ്‍റൈസേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 25, 05:56 pm
Friday, 25th April 2025, 11:26 pm

പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിക്കറ്റിന്റെ വിജയമാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.

സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 154 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കവെ സണ്‍റൈസേഴ്‌സ് മറികടക്കുകയായിരുന്നു.

ഇതാദ്യമായാണ് സണ്‍റൈസേഴ്‌സ് ചെപ്പോക്കില്‍ വിജയം സ്വന്തമാക്കുന്നത്. നേരത്തെ ഓറഞ്ച് ആര്‍മിക്കെതിരെ ചെന്നൈയില്‍ കളിച്ച അഞ്ച് മത്സരത്തില്‍ അഞ്ചിലും വിജയിച്ച സൂപ്പര്‍ കിങ്‌സ് നൂറ് ശതമാനം വിജയവുമായാണ് ഈ മത്സരത്തിനിറങ്ങിയത്. എന്നാല്‍ കോട്ട തകരുന്ന ഈ സീസണില്‍ സണ്‍റൈസേഴ്‌സും ചെപ്പോക്കില്‍ സൂപ്പര്‍ കിങ്‌സിന്റെ തേര്‍വാഴ്ച അവസാനിപ്പിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഡെവാള്‍ഡ് ബ്രെവിസിന്റെയും ആയുഷ് മാഹ്ത്രെയുടെയും പ്രകടനത്തിലാണ് മോശമല്ലാത്ത സ്‌കോറിലേക്ക് ഉയര്‍ന്നത്.

മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. മുഹമ്മദ് ഷമിയെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഷെയ്ഖ് റഷീദിനെ സൂപ്പര്‍ കിങ്സിന് നഷ്ടമായി. സ്ലിപ്പില്‍ അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് റഷീദ് പുറത്തായത്.

ആദ്യ പന്തില്‍ തന്നെ ഷെയ്ഖ് റഷീദിനെ നഷ്ടമായെങ്കിലും വണ്‍ ഡൗണായെത്തിയ സാം കറനെ ഒരറ്റത്ത് നിര്‍ത്തി ആയുഷ് മാഹ്ത്രെ ഇന്നിങ്സ് പടുത്തുയര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍ സാം കറമെ പുറത്താക്കി ഹര്‍ഷല്‍ പട്ടേല്‍ കൂട്ടുകെട്ട് പൊളിച്ചു.

അനികേത് വര്‍മയുടെ കയ്യിലൊതുങ്ങി മടങ്ങുമ്പോള്‍ പത്ത് പന്തില്‍ ഒമ്പത് റണ്‍സാണ് സാം കറന്റെ പേരിലുണ്ടായിരുന്നത്.

അധികം വൈകാതെ മാഹ്ത്രെയെ മടക്കി പാറ്റ് കമ്മിന്‍സ് അടുത്ത ബ്രേക് ത്രൂ നേടി. 19 പന്തില്‍ ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ 30 റണ്‍സാണ് താരത്തിന്റെ പേരിലുണ്ടായിരുന്നത്.

ഓരോ തവണ മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടിയ സണ്‍റൈസേഴ്സ് ഹോം ടീമിനെ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടു.

രവീന്ദ്ര ജഡേജ (17 പന്തില്‍ 21), ശിവം ദുബെ (ഒമ്പത് പന്തില്‍ 12), എം.എസ്. ധോണി (പത്ത് പന്തില്‍ ആറ്) എന്നിങ്ങനെ സീനിയര്‍ താരങ്ങളെ ഓറഞ്ച് ആര്‍മി തളിച്ചിട്ടു.

25 പന്തില്‍ 42 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസിന്റെ ചെറുത്തുനില്‍പ്പാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഒരു ഫോറും നാല് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

പിന്നാലെയെത്തിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകാതെ വന്നതോടെ ചെന്നൈ 19.5 ഓവറില്‍ 154ന് പുറത്തായി.

സണ്‍റൈസേഴ്സിനായി ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ പാറ്റ് കമ്മിന്‍സും ജയ്ദേവ് ഉനദ്കട്ടും രണ്ട് വിക്കറ്റ് വീതവും നേടി. കാമിന്ദു മെന്‍ഡിസും മുഹമ്മദ് ഷമിയുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിനും തുടക്കം പാളി. ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ അഭിഷേക് ശര്‍മ പുറത്തായി. ആയുഷ് മാഹ്‌ത്രെക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

അധികം വൈകാതെ ട്രാവിസ് ഹെഡും മടങ്ങി. 16 പന്തില്‍ 19 റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. ഹെന്‌റിക് ക്ലാസനാകട്ടെ എട്ട് പന്തില്‍ ഏഴ് റണ്‍സിനും പുറത്തായി.

ആദ്യ മത്സരത്തിലെ സെഞ്ച്വറിക്ക് ശേഷം പാടെ നിരാശപ്പെടുത്തിയ ഇഷാന്‍ കിഷന്‍ വേഗത്തിലല്ലെങ്കില്‍ക്കൂടിയും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 34 പന്തില്‍ 44 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്.

പിന്നാലെയെത്തിയ അനികേത് വര്‍മ (19 പന്തില്‍ 19), കാമിന്ദു മെന്‍ഡിസ് (22 പന്തില്‍ 32), നിതീഷ് കുമാര്‍ റെഡ്ഡി (13 പന്തില്‍ പുറത്താകാതെ 19) എന്നിവര്‍ സണ്‍റൈസേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചു.

ചെന്നൈയ്ക്കായി നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അന്‍ഷുല്‍ കാംബോജ്, രവീന്ദ്ര ജഡേജ, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ഈ വിജത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് എട്ടാം സ്ഥാനത്തെത്താനും സണ്‍റൈസേഴ്‌സിനായി. മെയ് രണ്ടിനാണ് ഓറഞ്ച് ആര്‍മിയുടെ അടുത്ത മത്സരം. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

 

Content Highlight: IPL 2025: Sunrisers defeated Chennai Super Kings