Advertisement
IPL
സഞ്ജു പറഞ്ഞതല്ല തോല്‍വിയുടെ യഥാര്‍ത്ഥ കാരണം; ആ വാദം ശരിയാണെങ്കില്‍ രാജസ്ഥാന്‍ 200 റണ്‍സെങ്കിലും നേടണമായിരുന്നു; തുറന്നടിച്ച് സേവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 10, 11:41 am
Thursday, 10th April 2025, 5:11 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ് സീസണിലെ നാലാം വിജയവും സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 58 റണ്‍സിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ഈ ജയത്തിന് പിന്നാലെ ടൈറ്റന്‍സ് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

സൂപ്പര്‍ താരം സായ് സുദര്‍ശന്റെ ഇന്നിങ്‌സിന്റെ കരുത്തില്‍ ടൈറ്റന്‍സ് പടുത്തുയര്‍ത്തിയ 218 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19.2 ഓവറില്‍ 159ന് പുറത്തായിരുന്നു.

കണക്കുകൂട്ടിയതിലും അധികം റണ്‍സ് ബൗളര്‍മാര്‍ വഴങ്ങിയതാണ് തോല്‍വിയുടെ കാരണമായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ചൂണ്ടിക്കാട്ടിയത്. ടൈറ്റന്‍സ് മികച്ച രീതിയില്‍ ബാറ്റ് ചെയ്തുവെന്നും ചെയ്‌സിങ്ങില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നേടി രാജസ്ഥാന്റെ മൊമെന്റം നഷ്ടപ്പെടുത്തിയെന്നും സഞ്ജു പറഞ്ഞു. മത്സര ശേഷം സംസാരിക്കുകയായിരുന്നു നായകന്‍.

‘ഞങ്ങള്‍ 15-20 റണ്‍സ് അധികമായി വഴങ്ങി. അവര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. മികച്ച രീതിയില്‍ സ്‌കോര്‍ മുമ്പോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. പിച്ച് ബാറ്റിങ്ങിന് അനുകൂലമായതിനാല്‍ ഇത് പിന്തുടര്‍ന്ന് വിജയിക്കാന്‍ സാധിക്കുന്ന ടോട്ടലാണെന്നാണ് ഞാനും ഹെറ്റിയും കണക്കുകൂട്ടിയത്. എന്നാല്‍ എന്റെ പുറത്താകല്‍ അതിന് അനുവദിച്ചില്ല.

ഞങ്ങള്‍ പ്ലാന്‍ ചെയ്ത കാര്യങ്ങളായിരുന്നില്ല ബൗളര്‍മാര്‍ കളത്തില്‍ പുറത്തെടുത്തത്. ഞങ്ങളുടെ പോരായ്മകളെ കണ്ടെത്തി തിരുത്തേണ്ടതുണ്ട്. ചെയ്‌സ് ചെയ്തും ഞങ്ങള്‍ക്ക് വിജയിക്കേണ്ടതുണ്ട്. കാരണം എല്ലാ മത്സരത്തിലും ഡിഫന്‍ഡ് ചെയ്ത് ജയിക്കാന്‍ സാധിക്കണമെന്നില്ല,’ സഞ്ജു പറഞ്ഞു.

എന്നാല്‍ ഈ അഭിപ്രായമായിരുന്നില്ല മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗിനുണ്ടായിരുന്നത്. ബൗളര്‍മാരെ പൂര്‍ണമായും പഴിക്കുന്നത് ശരിയല്ലെന്നും ബാറ്റര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെങ്കില്‍ 200 റണ്‍സ് രാജസ്ഥാന്‍ നേടേണ്ടതായിരുന്നുവെന്നും സേവാഗ് കൂട്ടിച്ചേര്‍ത്തു.

‘ബാറ്റിങ്ങാണ് പ്രധാന കാരണം, അല്ലാതെ ബൗളിങ്ങല്ല. ടോപ് ത്രീയിലെ ഏതെങ്കിലും ഒരു ബാറ്റര്‍ ലോങ് ഇന്നിങ്‌സുകള്‍ കളിച്ചേ മതിയാകൂ. സാംസണും ഹെറ്റ്‌മെയറും മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. എന്നാല്‍ അവര്‍ പുറത്തായി.

20 റണ്‍സ് ബൗളര്‍മാര്‍ അധികമായി വിട്ടുകൊടുത്തു എന്നാണ് സാംസണ്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ചെയ്‌സിങ്ങില്‍ രാജസ്ഥാന്‍ 200 റണ്‍സെങ്കിലും നേടണമായിരുന്നു. അവര്‍ക്ക് ആ മാര്‍ക്ക് തൊടാന്‍ സാധിച്ചില്ല,’ സേവാഗ് പറഞ്ഞു.

കഴിഞ്ഞ മത്സരത്തിലെ പരാജയത്തിന് പിന്നാലെ രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്. അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് വിജയവുമായി നാല് പോയിന്റാണ് റോയല്‍സിനുള്ളത്. ഏപ്രില്‍ 13നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളികള്‍.

Content Highlight: IPL 2025: Virender Sehwag says Sanju Samson’s words were not the real reason for Rajasthan Royals’ defeat