ഡെക്കാനില്‍ രോഹിത്തുണ്ടായിട്ടും സണ്‍റൈസേഴ്‌സില്‍ അഭിഷേക് അടക്കമുള്ളവരുണ്ടായിട്ടും 18ാം സീസണ്‍ വരെ കാത്തിരിക്കേണ്ടി വന്നു
IPL
ഡെക്കാനില്‍ രോഹിത്തുണ്ടായിട്ടും സണ്‍റൈസേഴ്‌സില്‍ അഭിഷേക് അടക്കമുള്ളവരുണ്ടായിട്ടും 18ാം സീസണ്‍ വരെ കാത്തിരിക്കേണ്ടി വന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd March 2025, 9:10 pm

 

രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി വിജയത്തോടെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എല്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 44 റണ്‍സിന്റെ തോല്‍വിയാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്റെ സെഞ്ച്വറിയുടെയും ട്രാവിസ് ഹെഡിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ഓറഞ്ച് ആര്‍മി മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്.

47 പന്തില്‍ പുറത്താകാതെ 106 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്. ആറ് സിക്‌സറും 11 ഫോറും ഉള്‍പ്പടെ 225.53 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയതത്. ഐ.പി.എല്ലില്‍ ഇഷാന്‍ കിഷന്റെ ആദ്യ സെഞ്ച്വറിയാണിത്.

ഐ.പി.എല്ലില്‍ ഹൈദരാബാദ് ഫ്രാഞ്ചൈസിക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തോടെയാണ് സണ്‍റൈസേഴ്‌സിനൊപ്പമുള്ള ആദ്യ മത്സരത്തില്‍ തന്നെ റെക്കോഡിട്ടത്.

നേരത്തെ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഐ.പി.എല്ലിന്റെ ഭാഗമായിരുന്നപ്പോഴും സണ്‍റൈസേഴ്‌സ് പിറവിയെടുത്ത് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഐ.പി.എല്ലില്‍ ഒറ്റ ഇന്ത്യന്‍ താരം പോലും സെഞ്ച്വറി നേടിയിരുന്നില്ല.

ഐ.പി.എല്ലില്‍ ഹൈദരാബാദ് ഫ്രാഞ്ചൈസിക്കായി സെഞ്ച്വറി നേടിയ താരങ്ങള്‍

ഹൈദരാബാദ് ഡെക്കാന്‍ ചാര്‍ജേഴ്‌സ്

  • ആന്‍ഡ്രൂ സൈമണ്ട്‌സ് (2008)
  • ആദം ഗില്‍ക്രിസ്റ്റ് (2008)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

  • ഡേവിഡ് വാര്‍ണര്‍ (2017)
  • ജോണി ബെയര്‍സ്‌റ്റോ (2018)
  • ഡേവിഡ് വാര്‍ണര്‍ (2019)
  • ഹാരി ബ്രൂക്ക് (2023)
  • ഹെന്‌റിക് ക്ലാസന്‍ (2023)
  • ട്രാവിസ് ഹെഡ് (2024)
  • ഇഷാന്‍ കിഷന്‍ (2025)

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. രാജസ്ഥാന്‍ ബൗളര്‍മാരെ തല്ലിയൊതുക്കിയാണ് സണ്‍റൈസേഴ്സ് സീസണിലെ ആദ്യ മത്സരം ആരംഭിച്ചത്. ഹൈദരാബാദിനെ ബാറ്റിങ് പറുദീസയാക്കി ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് വെടിക്കെട്ട് നടത്തി.

ടീം സ്‌കോര്‍ 45ല്‍ നില്‍ക്കവെ 11 പന്തില്‍ 24 റണ്‍സ് നേടിയ അഭിഷേക് ശര്‍മയെ ടീമിന് നഷ്ടമായി. വണ്‍ ഡൗണായെത്തിയ ഇഷാന്‍ കിഷനെ ഒപ്പം കൂട്ടിയും ഹെഡ് തന്റെ നാച്ചുറല്‍ അറ്റാക്കിങ് ഗെയിം പുറത്തെടുത്തു. ടീം സ്‌കോര്‍ 130ല്‍ നില്‍ക്കവെ ഹെഡിനെ സണ്‍റൈസേഴ്‌സിന് നഷ്ടമായി. 31 പന്തില്‍ 67 റണ്‍സ് നേടി നില്‍ക്കവെയാണ് ഹെഡ് മടങ്ങിയത്.

ട്രാവിസ് ഹെഡിനെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയെയും ഹെന്‌റിക് ക്ലാസനെയും ഒപ്പം കൂട്ടി ഇഷാന്‍ കിഷന്‍ സ്‌കോര്‍ ഉയര്‍ത്തി. റെഡ്ഡി 15 പന്തില്‍ 30 റണ്‍സും ക്ലാസന്‍ 14 പന്തില്‍ 34 റണ്‍സുമായി പുറത്തായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 എന്ന നിലയില്‍ സണ്‍റൈസേഴ്‌സ് ഇന്നിങ്‌സ് അവസാനിപ്പിച്ചു. സെഞ്ച്വറിയുമായി ഇഷാന്‍ കിഷന്‍ പുറത്താകാതെ നിന്നു.

രാജസ്ഥാനായി തുഷാര്‍ ദേശ്പാണ്ഡേ മൂന്ന് വിക്കറ്റ് നേടി. മഹീഷ് തീക്ഷണ രണ്ട് വിക്കറ്റെടുത്തപ്പോള്‍ സന്ദീപ് ശര്‍മ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കം പിഴച്ചു. സിമര്‍ജീത് സിങ്ങെറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ യശസ്വി ജെയ്‌സ്വാളിനെയും ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെയും ടീമിന് നഷ്ടമായി.ജെയ്‌സ്വാള്‍ അഞ്ച് പന്തില്‍ ഒരു റണ്‍സ് നേടിയപ്പോള്‍ നാല് റണ്ണാണ് ക്യാപ്റ്റന് നേടാനായത്. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച നിതീഷ് റാണ എട്ട് പന്തില്‍ 11 റണ്‍സാണ് സ്വന്തമാക്കിയത്.

നാലാം വിക്കറ്റില്‍ സഞ്ജുവിനൊപ്പം ധ്രുവ് ജുറെലെത്തിയതോടെ രാജസ്ഥാന്‍ ആരാധകര്‍ക്ക് പ്രതീക്ഷകളും വര്‍ധിച്ചു. മത്സരത്തിന്റെ സമ്മര്‍ദമേതുമില്ലാതെ ഇരുവരും അതിവേഗം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ഇരുവരും മികച്ച രീതിയില്‍ തന്നെ ബാറ്റ് വീശി.

ടീം സ്‌കോര്‍ 50ല്‍ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് പിരിയുന്നത് 161ലാണ്. സഞ്ജുവിനെ പുറത്താക്കി ഹര്‍ഷല്‍ പട്ടേലാണ് കൂട്ടുകെട്ട് പൊളിച്ചത്. 37 പന്തില്‍ 66 റണ്‍സുമായാണ് സഞ്ജു തിരിച്ചുനടന്നത്.

രാജസ്ഥാന് ഇരട്ട പ്രഹരം സമ്മാനിച്ചുകൊണ്ട് രണ്ട് പന്തുകള്‍ക്ക് ശേഷം ജുറെലിനെയും ടീമിന് നഷ്ടമായി. മുന്‍ രാജസ്ഥാന്‍ താരം കൂടിയായിരുന്ന ആദം സാംപയുടെ പന്തില്‍ ഇഷാന്‍ കിഷന്റെ കൈകളിലൊതുങ്ങിയാണ് താരം പുറത്തായത്.

35 പന്തില്‍ ആറ് സിക്സറിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 70 റണ്‍സാണ് താരം നേടിയത്. ടി-20 ഫോര്‍മാറ്റില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്.

പിന്നാലെയെത്തിയ ഷിംറോണ്‍ ഹെറ്റ്മെയറും ശുഭം ദുബെയും മികച്ച രീതിയില്‍ തന്നെ ബാറ്റ് വീശിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. ഹെറ്റ്മെയര്‍ 23 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ 11 പന്തില്‍ പുറത്താകാതെ 34 റണ്‍സാണ് ദുബെ സ്വന്തമാക്കിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 242ല്‍ ഇന്നിങ്സ് അവസാനിപ്പിച്ചു.

ഹൈദരാബാദിനായി ഹര്‍ഷല്‍ പട്ടേലും സിമര്‍ജീത് സിങ്ങും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് ഷമിയും ആദം സാംപയുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.

 

Content Highlight: IPL 2025: SRH vs RR: Ishan Kishan becomes the dirt Indian batter to score a century for Hyderabad franchise