ഓസീസിനെ പിള്ളേര് പൂട്ടി; പരമ്പരയില്‍ നാല് വിജയവുമായി ഇന്ത്യ
sports nws
ഓസീസിനെ പിള്ളേര് പൂട്ടി; പരമ്പരയില്‍ നാല് വിജയവുമായി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd December 2023, 11:27 pm

അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടി-ട്വന്റി പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ആറ് റണ്‍സിന്റെ വിജയം. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ആവേശകരമായ മത്സരത്തില്‍ മറുപടി ബാറ്റിങ്ങില്‍ ഓസീസ് ഓപ്പണര്‍ ജോഷ് ഫിലിപ്പിനെ മുകേഷ് കുമാര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് ആദ്യ വിക്കറ്റ് നേടി. നാല് പന്തില്‍ നാല് റണ്‍സുമായാണ് ഫിലിപ്പ് മടങ്ങിയത്. 18 പന്തില്‍ 28 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെ രവി ബിഷ്ണോയിയും പുറത്താക്കി ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുത്തു. ഒരു സിക്സറും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെയായിരുന്നു ഹെഡ് സ്‌കോര്‍ ഉയര്‍ത്തിയത്.

10 പന്തില്‍ ആറ് റണ്‌സ് നേടിയ ആരോണ്‍ ഹാര്‍ഡിയേയും ബിഷ്ണോയ് പുറത്താക്കിയതോടെ മത്സരം മുറുകുകയായിരുന്നു. തുര്‍ന്ന് ക്രീസില്‍ വന്ന മാത്യു മെക്ട്രമോട്ട് 36 പന്തില്‍ ആറ് സിക്‌സറുകള്‍ അടിച്ച് 54 റണ്‍സ് നേടി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാല്‍ അര്ഷ്ദീപ് സങ് മാത്യുവിനെ മടക്കിയയച്ചപ്പോള്‍ ടീം സമ്മര്‍ദത്തിലാവുകയായിരുന്നു. 15 പന്തില്‍ നിന്നും 22 റണ്‍സ് നേടി മാത്യു വേഡ് വിജയപ്രതീക്ഷ നല്‍കിയെങ്കിലും അര്‍ഷ്ദീപ് വീണ്ടും വേട്ട തുടരുകയായിരുന്നു. മാറ്റ ഷോര്‍ട്ട് 16 റണ്‍സ് എടുത്ത് വേഡിന് കൂട്ടുനിന്നെങ്കിലും ഓസീസിന് വിജയിക്കാനായില്ല.

നിര്‍ണായകഘട്ടത്തില്‍ മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റും അര്‍ഷദീപ് സിങ്ങും ബിഷ്‌ണോയിയും രണ്ട് വിക്കറ്റും നേടിയാണ് ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയത്. ഒരു വിക്കറ്റ് മാത്രമാണ് നേടിയതെങ്കിലും അക്‌സര്‍പട്ടേല്‍
നാല് ഓവറില്‍ വെറും 14 റണ്‍സ് വിട്ട്‌കൊടുത്താണ് ഇന്ത്യന്‍ ജയത്തിന് നെടും തൂണ്‍ ആയത്.

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ഇറങ്ങിയ യെശ്വസി ജയ്‌സ്വാള്‍ 15 പന്തില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും അടക്കം 21 റണ്‍സ് നേടി. ജേസന്‍ ബെഹ്‌റണ്ടോഫ് എറിഞ്ഞ പന്തില്‍ നാഥന്‍ എല്ലിസ് എടുത്ത മികച്ച ക്യാച്ചില്‍ ആണ് ജയസ്വാള്‍ പുറത്തായത്. 12 പന്തില്‍ 10 റണ്‍സ് നേടിയ ഋതുരാജിനെ ബെന്‍ ദ്വാര്‍ഷ്യസും പുറത്താക്കിയതോടെ തുടക്കം പാളി പരുങ്ങുകയായിരുന്നു ഇന്ത്യ.

വണ്‍ ഡൗണായി ഇറങ്ങിയ ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യയെ 160 റണ്‍സിന്റെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. 37 പന്തില്‍ നിന്നും രണ്ട് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും അടക്കം 53 ഫ്രണ്ട്‌സ് ആണ് അയ്യര്‍ ഇന്ത്യയ്ക്ക് വേണ്ടി നേടിക്കൊടുത്തത്.

മധ്യ നിരയെ പിടിച്ച് നിര്‍ത്താനാകാതെ റിങ്കു സിങ്ങിനെ എട്ടു പന്തില്‍ 6 റണ്‍സുമായി തന്‍വീര്‍ സങ്ക തിരിച്ചയച്ചപ്പോള്‍ ജിതേഷ് ശര്‍മ 16 പന്തില്‍ ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയും അടക്കം 24 റണ്‍സ് നേടിക്കൊടുത്തു. ആരോണ്‍ ഹാര്‍ഡി ജിതേഷ് ശര്‍മയെ മാറ്റ് ഷോര്‍ട്ടിന്റെ കയ്യില്‍ എത്തിച്ചപ്പോള്‍ അക്‌സര്‍ പട്ടേലും അയ്യരും കൂടിയാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. നിര്‍ണായകഘട്ടത്തില്‍ 21 പന്തില്‍ നിന്നും ഒരു സിക്‌സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെയാണ് അക്‌സര്‍ പട്ടേല്‍ 31 റണ്‍സ് നേടിയത്.

ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയില്‍ ജേസണ്‍ ബെഹ്‌റണ്ടോഫ് നാല് ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും ദ്വാര്‍ഷ്യസ് 30 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും നേടി. ആരോണ്‍ ഹാര്‍ഡിയും നാഥന്‍ എല്ലിസും തന്‍വീര്‍ സഹ്കയും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

പരമ്പരയില്‍ ഒരു വിജയം മാത്രമായാണ് ഓസീസ് മടങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരെ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ ആദ്യത്തെ പരമ്പര വിജയമാണിത്.

 

Content Highlight: India Win Against Australia