Advertisement
IPL
ക്യാപ്റ്റന് റണ്ണടിക്കാന്‍ പറ്റിയില്ലെങ്കിലും ടീമിന് ജയിച്ചല്ലേ പറ്റൂ! ദൈവത്തിന്റെ പോരാളികളെ തറപറ്റിച്ച് ലഖ്‌നൗ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 04, 06:02 pm
Friday, 4th April 2025, 11:32 pm

ഐ.പി.എല്ലില്‍ രണ്ടാം വിജയവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. സ്വന്തം തട്ടകമായ എകാന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിനാണ് സൂപ്പര്‍ ജയന്റ്‌സ് പരാജയപ്പെടുത്തിയത്.

ലഖ്‌നൗ ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ എതിരാളികളെ ബാറ്റിങ്ങിനയച്ചു. മിച്ചല്‍ മാര്‍ഷും ഏയ്ഡന്‍ മര്‍ക്രവും ചേര്‍ന്നാണ് ലഖ്നൗവിനായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ക്രീസിലെത്തിയ ആദ്യ നിമിഷം മുതല്‍ തന്നെ മാര്‍ഷ് തന്റെ സ്വാഭാവികമായ ബാറ്റിങ് പുറത്തെടുത്തു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ പന്ത് അതിര്‍ത്തി കടന്നപ്പോള്‍ ലഖ്നൗ ടോട്ടലും പറപറന്നു.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 69 റണ്‍സാണ് ലഖ്‌നൗ അടിച്ചെടുത്തത്. പവര്‍പ്ലേയില്‍ തന്നെ മാര്‍ഷ് തന്റെ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.

ടീം സ്‌കോര്‍ 76ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റായി മാര്‍ഷിനെ മടക്കി വിഘ്നേഷ് പുത്തൂര്‍ മുംബൈയ്ക്കാവശ്യമായ ബ്രേക് ത്രൂ നല്‍കി. 31 പന്തില്‍ 60 റണ്‍സ് നേടി നില്‍ക്കവെ കിടിലന്‍ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് വിഘ്നേഷ് മാര്‍ഷിനെ മടക്കിയത്.

വണ്‍ ഡൗണായി സൂപ്പര്‍ താരം നിക്കോളാസ് പൂരനാണ് ക്രീസിലെത്തിയത്. നേരിട്ട രണ്ടാം പന്തില്‍ തന്നെ സിക്‌സര്‍ നേടി പൂരന്‍ തന്റെ സ്വാഭാവിക ഗെയിം പുറത്തെടുത്തു. എന്നാല്‍ താരത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ആറ് പന്തില്‍ 12 റണ്‍സുമായി പൂരന്‍ പുറത്തായി.

നാലാം നമ്പറില്‍ ക്യാപ്റ്റന്‍ റിഷബ് പന്താണ് കളത്തിലിറങ്ങിയത്. കളിച്ച മൂന്ന് മത്സരത്തിലും നിരാശപ്പെടുത്തിയ പന്തിന് തിരിച്ചുവരവിനുള്ള അവസരം കൂടിയായിരുന്നു ഈ മത്സരം. എന്നാല്‍ താരം വീണ്ടും പരാജയമായി മാറി. ആറ് പന്ത് നേരിട്ട് വെറും രണ്ട് റണ്‍സ് മാത്രമാണ് പന്ത് നേടിയത്.

പന്തിന് ശേഷം ക്രീസിലെത്തിയ ആയുഷ് ബദോണിയെ ഒപ്പം കൂട്ടി മര്‍ക്രം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 107ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് ടീം സ്‌കോര്‍ 158ല്‍ നില്‍ക്കവെയാണ്. 19 പന്തില്‍ 30 റണ്‍സ് നേടിയ ബദോണിയെ മടക്കി അശ്വനി കുമാറാണ് നിര്‍ണായക കൂട്ടുകെട്ട് പൊളിച്ചത്.

18ാം ഓവറിലെ അഞ്ചാം പന്തില്‍ മര്‍ക്രമിനെയും ടീമിന് നഷ്ടമായി. 38 പന്തില്‍ 53 റണ്‍സുമായാണ് മര്‍ക്രം മടങ്ങിയത്.

ആറാം നമ്പറില്‍ കളത്തിലിറങ്ങിയ ഡേവിഡ് മില്ലര്‍ സ്‌കോര്‍ 200 കടത്തി. 14 പന്തില്‍ 27 റണ്‍സാണ് താരം നേടിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ 203 റണ്‍സ് നേടി.

മുംബൈയ്ക്കായി ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ അഞ്ച് വിക്കറ്റ് നേടി. വിഘ്‌നേഷ് പുത്തൂര്‍, അശ്വനി കുമാര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തുടക്കം പാളി. ഓപ്പണര്‍മാര്‍ രണ്ട് പേരെയും 20 റണ്‍സിനകം മടക്കിയാണ് ലഖ്‌നൗ ബൗളിങ് ആരംഭിച്ചത്. ഏഴ് പന്തില്‍ അഞ്ച് റണ്‍സ് നേടിയ വില്‍ ജാക്‌സിനെ ആകാശ് ദീപും അഞ്ച് പന്തില്‍ പത്ത് റണ്‍സ് നേടിയ റിയാന്‍ റിക്കല്‍ടണെ ഷര്‍ദുല്‍ താക്കൂറും പുറത്താക്കി.

വണ്‍ ഡൗണായെത്തിയ നമന്‍ ധിര്‍ നാലാം നമ്പറിലെത്തിയ സൂര്യകുമാറിനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. മൂന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ നമന്‍ – സൂര്യ കൂട്ടുകെട്ട് പൊളിച്ച് ദിഗ്വേഷ് സിങ് ലഖ്‌നൗവിനാവശ്യമായ ബ്രേക് ത്രൂ നല്‍കി. 24 പന്തില്‍ 46 റണ്‍സുമായി നില്‍ക്കവെ ക്ലീന്‍ ബൗള്‍ഡായാണ് നമന്‍ ധിര്‍ പുറത്താകുന്നത്.

അഞ്ചാം നമ്പറില്‍ ഇംപാക്ട് പ്ലെയറായി തിലക് വര്‍മ ക്രീസിലെത്തി. ഒരുവശത്ത് നിന്നൂും സൂര്യ മോശമല്ലാതെ ബാറ്റിങ് തുടരുമ്പോള്‍ മറുവശത്ത് വിക്കറ്റ് നഷ്ടപ്പെടാതെ തിലക് വര്‍മ നിലയുറപ്പിച്ചു.

സ്‌കോര്‍ 152ല്‍ നില്‍ക്കവെ നാലാം വിക്കറ്റായി സൂര്യയും പുറത്തായി. 43 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സറും ഉള്‍പ്പടെ 67 റണ്‍സാണ് താരം നേടിയത്.

മുംബൈയ്ക്ക് വിജയിക്കാന്‍ ഏഴ് പന്തില്‍ 24 റണ്‍സ് വേണമെന്നിരിക്കെ തിലക് വര്‍മ റിട്ടയര്‍ഡ് ഔട്ടായി പുറത്തായി. കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ പോയതോടെയാണ് തിലക് സ്വയം തിരിച്ചുനടന്നത്. 23 പന്തില്‍ 25 റണ്‍സാണ് താരം നേടിയത്. ഇതോടെ മിച്ചല്‍ സാന്റ്‌നര്‍ ക്രീസിലെത്തി.

അവസാന ഓവറില്‍ 22 റണ്‍സാണ് മുംബൈയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. 20ാം ഓവര്‍ എറിയാന്‍ റിഷബ് പന്ത് ആവേശ് ഖാന് കൈമാറി.

ഓവറിലെ ആദ്യ പന്ത് തന്നെ എക്‌സ്ട്രാ കവറിന് മുകളിലൂടെ സിക്‌സറിന് പറത്തി. രണ്ടാം പന്തില്‍ ഡബിളോടി സ്‌ട്രൈക്ക് നിലനിര്‍ത്തിയെങ്കിലും അടുത്ത രണ്ട് പന്തിലും റണ്‍സൊന്നും പിറന്നില്ല. അഞ്ചാം പന്തില്‍ സിംഗിള്‍ നേടി പാണ്ഡ്യ സ്‌ട്രൈക്ക് സാന്റ്‌നറിന് കൈമാറി. അവസാന പന്തും ഡോട്ട് ആയി മാറിയതോടെ 12 റണ്‍സിന് ഹോം ടീം വിജയിച്ചു.

നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് മുംബൈയ്ക്ക് നേടാന്‍ സാധിച്ചത്. ലഖ്‌നൈവിനായി ദിഗ്വേഷ് സിങ്, വേശ് ഖാന്‍, ഷര്‍ദുല്‍ താക്കൂര്‍, ആകാശ് ദീപ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

 

Content Highlight: IPL 2025: MI vs LSG: Lucknow Super Giants defeats Mumbai Indians