national news
സംഭാല്‍ ഷാഹി മസ്ജിദില്‍ അതിക്രമിച്ച് കയറി പൂജ നടത്താനൊരുങ്ങിയ ഹിന്ദു മഹാസഭ പ്രവർത്തകർ അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 04, 05:11 pm
Friday, 4th April 2025, 10:41 pm

ലഖ്‌നൗ: സംഭാലിലെ ഷാഹി ജുമാ മസ്ജിദില്‍ അതിക്രമിച്ച് കയറി പൂജ നടത്താന്‍ ശ്രമിച്ച ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മൂന്ന് പേരെയാണ് പൊലീസ് ഇന്ന് (വെള്ളിയാഴ്ച) അറസ്റ്റ് ചെയ്തത്.

ദല്‍ഹിയില്‍ നിന്നെത്തിയ മുന്നംഗ സംഘത്തെ പൊലീസ് മസ്ജിദ് പരിസരത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കുന്നതിനിടെയായിരുന്നു അതിക്രമിച്ച് കടക്കാന്‍ സംഘം ശ്രമിച്ചത്.

കാറില്‍ എത്തിയ മൂന്നംഗ സംഘത്തെ തര്‍ക്ക സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്തുവെന്നും അവരെ പൊലീസ് സ്‌റ്റേഷനിലേക്ക് അയച്ചിട്ടുണ്ടെന്നും പൊതുസമാധാനം തകര്‍ത്തതിന് അവര്‍ക്കെതിരെ നടപടിയെടുത്തുവെന്നും പൊലീസ് സൂപ്രണ്ട് കൃഷ്ണ കുമാര്‍ ബിഷ്‌ണോയ് പറഞ്ഞു. ഇനി സംഭലില്‍ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

വിഷ്ണു ഹരിഹര്‍ ക്ഷേത്രത്തില്‍ ഹവനവും പൂജയും നടത്താനാണ് തങ്ങള്‍ വന്നതെന്നും അവിടെ നമസ്‌ക്കരിക്കാമെങ്കില്‍ എന്ത്‌കൊണ്ട് പൂജ നടത്താന്‍ പാടില്ലെന്നും അക്രമികളില്‍ ഒരാള്‍ ചോദിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2024 നവംബര്‍ 19ന് ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെ അവിടെ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഈ സ്ഥലത്ത് മുമ്പ് ഹരിഹര്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ഹരജിയെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.

ഹരജിക്ക് പിന്നാലെ നവംബര്‍ 24ന് മുഗള്‍ കാലഘട്ടത്തിലെ മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടന്നു. പരിശോധനക്കിടെ കല്ലേറുണ്ടാവുകയും നാല് പേര്‍ കൊല്ലപ്പെടുകയും ഉദ്യോഗസ്ഥരും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കലാപത്തില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും , സ്വകാര്യ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. കെട്ടിടങ്ങള്‍ക്കും പൊലീസിനും നേരെ കല്ലേറുണ്ടായി. അന്വേഷണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ 86 പേരെ സംഭാല്‍ പൊലീസ് തിരയുന്നുണ്ട്. ഇതുവരെ 21 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള റെയ്ഡുകളും നടക്കുന്നുണ്ട്.

Content Highlight: Police arrest Hindu Mahasabha activists who tried to enter Sambhal Shahi Mosque and perform puja