വിവാഹമോചന സമയത്തെ കരാറുകളുടെ പേരില്‍ ജീവനാംശം ഒഴിവാക്കാന്‍ സാധിക്കില്ല: ഹൈക്കോടതി
Kerala News
വിവാഹമോചന സമയത്തെ കരാറുകളുടെ പേരില്‍ ജീവനാംശം ഒഴിവാക്കാന്‍ സാധിക്കില്ല: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th February 2023, 12:44 pm

കൊച്ചി: വിവാഹമോചന സമയത്ത് ജീവനാംശം നല്‍കേണ്ടതില്ലെന്ന് ദമ്പതികള്‍ കരാറുണ്ടാക്കിയാലും നിയമപരമായി ജീവനാംശം നല്‍കുന്നതില്‍ നിന്ന് ഭര്‍ത്താവിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി. ക്രിമിനല്‍ നടപടി ചട്ടത്തിലെ 125ാം വകുപ്പ് മുന്‍നിര്‍ത്തിയാണ് കോടതിയുടെ പരാമര്‍ശം.

ഈ ചട്ടം പ്രകാരം ജീവനാംശത്തിന് ഭാര്യ അര്‍ഹയാണ്. ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഭര്‍ത്താവിന് സാധിക്കില്ല. ജീവനാംശം നല്‍കേണ്ടതില്ലെന്ന കരാര്‍ പൊതു തത്വത്തിനു എതിരാണ്. ഇത് നിയമവിരുദ്ധവും അസാധുവുമാണെന്നും ജീവനാംശം നല്‍കുക എന്നത് ഭര്‍ത്താവിന്റെ ബാധ്യതയാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ പരാമര്‍ശിച്ചു.

ജീവനാംശം നല്‍കാനുള്ള കുടുംബ കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് നല്‍കിയ പുനപരിശോധന ഹരജി പരിഗണിക്കവേയാണ് പരാമര്‍ശം. ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ തിരൂര്‍ കുടുംബകോടതിയെ സമീപിച്ചിരുന്നു. ഗള്‍ഫിലെ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന ഭര്‍ത്താവിനു പ്രതിമാസം 90000 രൂപ വരുമാനമുണ്ടെന്നും അതുകൊണ്ട് ഭര്‍ത്താവില്‍ നിന്ന് മാസം 7500 രൂപ ജീവനാംശം വേണമെന്നുമായിരുന്നു ആവശ്യം.

ത്വലാഖ് സമയത്ത് ഭാര്യയ്ക്ക് അഞ്ച് പവന്‍ ആഭരണങ്ങളും 25000 രൂപയും നല്‍കുകയും ജീവനാംശം വേണ്ടെന്ന കരാറില്‍ ഒപ്പ് വെക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇനി ഭാര്യ ജീവനാംശത്തിന് അര്‍ഹയല്ലെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. എന്നാല്‍ മുസ്‌ലിം സ്ത്രീ നിയമത്തിലെ സെക്ഷന്‍ 3 പ്രകാരം വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് ജീവനാംശം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ഭാര്യ പുനര്‍വിവാഹം ചെയ്യുന്നതുവരെ ജീവനാംശം നല്‍കണമെന്നും കോടതി സൂചിപ്പിച്ചു.

ത്വലാഖ് സമയത്തെ കരാര്‍ പ്രകാരമുള്ള തുക നല്‍കിയിട്ടുണ്ടെന്ന് ഭര്‍ത്താവ് അറിയിച്ചിരുന്നെങ്കിലും കുടുബകോടതി ജീവനാംശമായി പ്രതിമാസം 4500 രൂപ അനുവദിക്കുകയായിരുന്നു. എതിര്‍ കക്ഷിക്ക് മറ്റു വരുമാനമില്ലെന്ന് ബോധ്യപ്പെടുത്താനും ഇയാള്‍ക്കായില്ല. ഇതിനെതിരെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഭാര്യയുമായി ഉണ്ടാക്കിയ കരാറിനു നിയമസാധ്യതയില്ലെന്നും പ്രതിമാസം 4500 രൂപ വലിയ തുകയല്ലെന്നും വ്യക്തമാക്കിയ കോടതി പുനപരിശോധന ആവശ്യമില്ലെന്ന് ചൂണ്ടികാട്ടി ഹരജി തള്ളുകയായിരുന്നു.

Cpntent Highlight: High Court says that husband cannot avoid paying compensation