കെനിയൻ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം; തകര്‍ത്തെറിഞ്ഞത് ഗെയ്‌ലിന്റെ ആരും തൊടാത്ത റെക്കോഡ്
Cricket
കെനിയൻ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം; തകര്‍ത്തെറിഞ്ഞത് ഗെയ്‌ലിന്റെ ആരും തൊടാത്ത റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd March 2024, 8:05 am

ആഫ്രിക്കന്‍ ഗെയിംസ് മെന്‍സ് ടി-20 ടൂര്‍ണമെന്റില്‍ കെനിയക്കെതിരെ സിംബാബ്‌വെക്ക് 70 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കെനിയ താരം കോളിന്‍സ് ഒബൂയ. 29 പന്തില്‍ 52 റണ്‍സ് നേടിക്കൊണ്ടായിരുന്നു ഒബൂയയുടെ തകര്‍പ്പന്‍ ബാറ്റിങ്. 179.31 പ്രഹരശേഷിയില്‍ നാല് വീതം സിക്‌സുകളും ഫോറുകളും നേടിക്കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് കോളിന്‍സ് ഒബൂയ സ്വന്തമാക്കിയത്. ടി-20യില്‍ അര്‍ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടമാണ് കോളിന്‍സ് സ്വന്തമാക്കിയത്. തന്റെ 42 വയസില്‍ ആയിരുന്നു താരം പുതിയ നാഴികകല്ലിലെത്തിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് മുന്‍ വെസ്റ്റ് ഇന്‍ഡീസ് വെടികെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ ആയിരുന്നു. 2021ല്‍ മത്സരത്തില്‍ ആയിരുന്നു ഗെയ്ല്‍ ഈ നേട്ടം സ്വന്തമാക്കിയത്. തന്റെ 41 വയസില്‍ ആയിരുന്നു ഗെയ്ല്‍ ഈ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വെ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. സിംബാബ്വെ ബാറ്റിങ്ങില്‍ ജോനാഥന്‍ കാംപെല്‍ 27 പന്തില്‍ 42 റണ്‍സും ക്യാപ്റ്റന്‍ ക്ലൈവ് മദാന്‍ണ്ടെ 23 പന്തില്‍ 41 റണ്‍സും നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ സിംബാബ്വെ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു.

കെനിയയുടെ ബൗളിങ്ങില്‍ ഇമ്മാനുവല്‍ ബൂണ്ടി, വിശില്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കെനിയ 19.3 ഓവറില്‍ 126 റണ്‍സിന് പുറത്താവുകയായിരുന്നു. സിംബാബ്‌വെ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഓവന്‍ മൂസാണ്ടോയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ കുടക്വാഷെ മച്ചെക്കയുമാണ് കെനിയയെ തകര്‍ത്തത്. വാലസ് മുബൈവ, ജോനാഥന്‍ കാംപെല്‍, താഷിംഗ മുസെകിവ എന്നിവര്‍ ഓരോ വീതം വിക്കറ്റും വീഴ്ത്തി.

Content Highlight: Collins Obuya create a new record in T20