കര്‍ഷക പ്രക്ഷോഭത്തില്‍ ആടിയുലഞ്ഞ് എന്‍.ഡി.എ; കര്‍ഷകര്‍ക്ക് മിനിമം താങ്ങുവിലയെക്കുറിച്ച് രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് ബി.ജെ.പി സഖ്യകക്ഷി
farmers protest
കര്‍ഷക പ്രക്ഷോഭത്തില്‍ ആടിയുലഞ്ഞ് എന്‍.ഡി.എ; കര്‍ഷകര്‍ക്ക് മിനിമം താങ്ങുവിലയെക്കുറിച്ച് രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് ബി.ജെ.പി സഖ്യകക്ഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st December 2020, 8:30 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ ആശങ്കകള്‍ പരിഗണിക്കണമെന്ന് ബി.ജെ.പിയുടെ സഖ്യകക്ഷി ജെ.ജെ.പി (ജന്നായക് ജനതാ പാര്‍ട്ടി). മിനിമം താങ്ങുവില സംന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം സര്‍ക്കാരിന് ഉറപ്പ് നല്‍കണമെന്നും ജെ.ജെ.പി ആവശ്യപ്പെട്ടു.

ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ സ്വതന്ത്ര എം.എല്‍.എ പിന്‍വലിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ സഖ്യകക്ഷിയും ബി.ജെ.പിയ്‌ക്കെതിരെ രംഗത്തെത്തിയത്.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജെ.ജെ.പി അധ്യക്ഷന്‍ അജയ് സിംഗ് ചൗതാല പറഞ്ഞു.

നേരത്തെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ എന്‍.ഡി.എ വിടുമെന്ന മുന്നറിയിപ്പുമായി ലോക് താന്ത്രിക് പാര്‍ട്ടി അധ്യക്ഷനും രാജസ്ഥാനില്‍ നിന്നുള്ള എം.പിയുമായ ഹനുമാന്‍ ബെനിവാള്‍ രംഗത്തെത്തിയിരുന്നു. അമിത് ഷായെ അഭിസംബോധന ചെയ്ത് പുറത്തുവിട്ട ട്വീറ്റിലാണ് സഖ്യമുപേക്ഷിക്കുമെന്ന ഭീഷണിയുമായി ബെനിവാള്‍ രംഗത്തെത്തിയത്.

അതേസമയം കര്‍ഷകരുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തുമെന്ന കേന്ദ്രത്തിന്റെ നിലപാട് ശരിയല്ലെന്നും അത്രയും ദിവസം കാത്തിരിക്കാതെ എത്രയും പെട്ടെന്ന് അവരുമായി ചര്‍ച്ച നടത്തണമെന്നും ബെനിവാള്‍ പറഞ്ഞു.

‘മിസ്റ്റര്‍ അമിത് ഷാ, രാജ്യവ്യാപകമായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്രം പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകളും എത്രയും പെട്ടെന്ന് തന്നെ പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പാക്കണം. അധികം വൈകാതെ തന്നെ കര്‍ഷകരുമായി ചര്‍ച്ച നടത്തുകയും വേണം’, ബെനിവാള്‍ ട്വിറ്ററിലെഴുതി.

അതേസമയം കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സഖ്യമുപേക്ഷിക്കാനും തങ്ങള്‍ മടിക്കില്ലെന്നും ബെനിവാള്‍ പറഞ്ഞു.

‘ആര്‍.എല്‍.പി എന്‍.ഡി.എയുടെ ഭാഗമാണ് ഇപ്പോള്‍. എന്നാല്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ യഥാര്‍ത്ഥ ഊര്‍ജം കര്‍ഷകരും ജവാന്‍മാരുമാണ്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ എന്‍.ഡി.എ സഖ്യത്തില്‍ തുടരണോയെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് പുനപരിശോധന നടത്തേണ്ടി വരും’, ബെനിവാള്‍ പറഞ്ഞു.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷക പ്രതിനിധി സംഘത്തിലെ അംഗമായ ചന്ദ സിംഗ് പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”ഞങ്ങളുടെ പ്രതിഷേധം തുടരും. ഞങ്ങള്‍ സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും വാങ്ങിക്കൊണ്ടുമാത്രമേ മടങ്ങൂ, അത് വെടിയുണ്ടയോ, സമാധനപരമായ പരിഹാരമോ ആകട്ടേ. അവരുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ വീണ്ടും വരും.”

സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കഴിഞ്ഞ ആറുദിവസമായി ദല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. അതേസമയം കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല.

ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും.

വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശവും കര്‍ഷകര്‍ തള്ളി.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമം തങ്ങളുടെ കൃഷിനിലത്തെ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്ന് കര്‍ഷകര്‍ പറഞ്ഞു. പാനല്‍ രൂപീകരിക്കാനുളള അനുയോജ്യമായ സമയം ഇതല്ലെന്നും അവര്‍ വ്യക്തമാക്കി.

പൊലീസിനെ ഉപയോഗിച്ച് കര്‍ഷക പ്രതിഷേധം തടയാന്‍ കേന്ദ്രം ശ്രമം നടത്തുന്നുണ്ടെങ്കിലും കര്‍ഷക സമരങ്ങളെ പിന്തുണച്ച് ദല്‍ഹിയിലേക്ക് നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ഗുരുനാനാക് ജയന്തിക്ക് പിന്നാലെ കൂടുതല്‍ കര്‍ഷകര്‍ ദല്‍ഹി അതിര്‍ത്തിയിലേക്ക് എത്തുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചിരുന്നു. ജയ്പൂര്‍, റോത്തക്ക്, സോനിപത്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്നും ദല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കാനും തീരുമാനിച്ചിരുന്നു. കര്‍ഷക പ്രതിഷേധത്തിന് ഹരിയാനയിലെ ഖാപ് പഞ്ചായത്ത് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ആഭ്യന്തരമന്ത്രി അമിത് ഷായും കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറും 24 മണിക്കൂറിനുള്ളില്‍ രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പെട്ടെന്ന് തന്നെ ചര്‍ച്ച നടത്താന്‍ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാത്രിയോടെയാണ് തീരുമാനമായത്.

ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താമെന്ന് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഉപാധിവെച്ചുള്ള ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറല്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധം നിര്‍ത്തിവെക്കാന്‍ പലശ്രമങ്ങള്‍ നടത്തിയെങ്കിലും കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന തീരുമാനത്തില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ ജലപീരങ്കി, കണ്ണീര്‍ വാതക പ്രയോഗത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു.

അതേസമയം, കാര്‍ഷിക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു.

പുതിയ നിയമം കര്‍ഷകര്‍ക്ക് നിയമ പരിരക്ഷ നല്‍കിയെന്നും കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിയെന്നുമാണ് മോദിയുടെ അവകാശവാദം. ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് അനുവദിച്ചെന്നും മോദി അവകാശപ്പെട്ടിരുന്നു.

കര്‍ഷകരെ വഴിതെറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്നും കര്‍ഷകരില്‍ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണെന്നുമാണ് മോദിയുടെ വാദം. കര്‍ഷക നിയമം ഭേദഗതി ചെയ്തത് കര്‍ഷകരെ ശാക്തീകരിക്കാനാണെന്നും മോദി അവകാശപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Centre should give assurance to farmers that MSP will continue, demands BJP’s Haryana ally Jannayak Janata Party