എന്റെ അപകര്‍ഷതാബോധം മനസിലാക്കിയത് ആ നടന്‍ മാത്രം; അന്ന് സിനിമ എനിക്ക് ശരിയാകുമോയെന്ന് സംശയിച്ചു: ബേസില്‍
Entertainment
എന്റെ അപകര്‍ഷതാബോധം മനസിലാക്കിയത് ആ നടന്‍ മാത്രം; അന്ന് സിനിമ എനിക്ക് ശരിയാകുമോയെന്ന് സംശയിച്ചു: ബേസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th September 2024, 3:27 pm

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് ബേസില്‍ ജോസഫ്. 2013ല്‍ പുറത്തിറങ്ങിയ തിര എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. തിരയില്‍ നായകനായത് ധ്യാന്‍ ശ്രീനിവാസനായിരുന്നു. പിന്നീട് 2015ല്‍ ബേസിലിന്റെ സംവിധാനത്തില്‍ എത്തിയ ആദ്യ ചിത്രമായ കുഞ്ഞിരാമായണത്തില്‍ ധ്യാനും അഭിനയിച്ചിരുന്നു. ഇപ്പോള്‍ ധ്യാനിനെ കുറിച്ച് പറയുകയാണ് ബേസില്‍ ജോസഫ്.

തിര സിനിമയുടെ സമയത്ത് തന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുള്ള ആളാണ് ധ്യാനെന്നും അതുകൊണ്ട് തനിക്ക് അവനെ വലിയ കാര്യമാണെന്നും ബേസില്‍ പറയുന്നു. തനിക്ക് ആദ്യം കുറേ അപകര്‍ഷതാബോധവും കോംപ്ലക്‌സും ഉണ്ടായിരുന്നെന്നും സിനിമ ശരിയാകുമോയെന്ന സംശയമുണ്ടായിരുന്നെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എം. കേരളയോട് സംസാരിക്കുകയായിരുന്നു ബേസില്‍.

‘ശരിക്കും ഞങ്ങള്‍ തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിച്ചാല്‍, തിര സിനിമയുടെ സമയത്തൊക്കെ എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുള്ള ആളാണ് അവന്‍. അതുകൊണ്ട് തന്നെ എനിക്ക് അവനെ വലിയ കാര്യമാണ്. അവന് എന്നെയും വലിയ കാര്യമാണ്.

തിരയില്‍ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറാണല്ലോ. ധ്യാനാണെങ്കില്‍ അതിലെ നായകനാണ്. എന്റെയും അവന്റെയും ആദ്യ സിനിമയാണ് തിര. എനിക്ക് ആദ്യം കുറേ അപകര്‍ഷതാബോധവും കോംപ്ലക്‌സും ഉണ്ടായിരുന്നു. എനിക്ക് സിനിമ ശരിയാകുമോയെന്ന സംശയമുണ്ടായിരുന്നു.

കാരണം കൂടെയുള്ള അസിസ്റ്റന്റ് ഡയറക്ടേഴ്‌സെല്ലാം വളരെ ബ്രൈറ്റ് ഏന്‍ഡ് ബ്രില്ലിയന്റായിട്ടുള്ള ആളുകളായിരുന്നു. അവര് പറയുന്നതൊന്നും എനിക്ക് മനസിലാകില്ലായിരുന്നു. അവര് സംസാരിക്കുന്ന ഒരു സിനിമയും ഞാന്‍ കണ്ടിട്ടില്ലായിരുന്നു. ആ സമയത്ത് വളരെ ബുദ്ധിമുട്ടായിരുന്നു.

അവര് അവിടുത്തെ സിനിമ ഇവിടുത്തെ സിനിമ എന്നൊക്കെ പറയുമ്പോള്‍ നമ്മള്‍ ഇതൊന്നും അറിയാതെ ഇരിക്കും. എന്റെ ദൈവമേ ഇത് വലിയ വിശാലമായി കിടക്കുന്ന കടലാണെന്ന് തോന്നും. അതിന്റെ മുന്നില്‍ നമ്മള്‍ ഒന്നും അറിയാത്ത ഒരാളായിട്ട് നില്‍ക്കുമ്പോള്‍ അതിന്റേതായ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആ സമയത്ത് ധ്യാനിന് നമ്മളെ വളരെ നന്നായി റിലേറ്റ് ചെയ്യാന്‍ പറ്റിയിരുന്നു,’ ബേസില്‍ ജോസഫ് പറഞ്ഞു.

Content Highlight: Basil Joseph Talks About Dhyan Sreenivasan