മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ മൂന്ന് ക്രൈസ്തവര്‍ക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദനം
national news
മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ മൂന്ന് ക്രൈസ്തവര്‍ക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th June 2024, 9:33 pm

മുംബൈ: മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ മൂന്ന് ക്രൈസ്തവര്‍ക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദനം. മഹാരാഷട്രയില്‍ പൂനെ ജില്ലയിലെ ചിഖാലി ഗ്രാമത്തിലാണ് സംഭവം.

ഇവരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് പേരെയും നിലത്തിരുത്തി കൂട്ടമായി മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഇതാദ്യമായല്ല മതപരിവര്‍ത്തനം ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആളുകളെ കയ്യേറ്റം ചെയ്യുന്നത്. അടുത്തിടെ ബിഹാറില്‍ മലയാളി സുവിശേഷകനെ സംഘപരിവാര്‍ ആക്രമിച്ചിരുന്നു.

കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റര്‍ സി.പി. സണ്ണി ആയിരുന്നു ബിഹാറില്‍ ആക്രമണത്തിന് ഇരയായത്. പാസ്റ്റര്‍ സണ്ണിയെയും കൂടെ ഉണ്ടായിരുന്ന മറ്റൊരു യുവാവിനെയും സംഘം മര്‍ദിക്കുന്നതിന്റെയും നിലത്തിട്ട് വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അന്ന് പുറത്തുവന്നിരുന്നു. ഇവര്‍ ജയ് ശ്രീറാം വിളിച്ച് കൊണ്ടായിരുന്നു ആക്രമണം നടത്തിയത്.

Content Highlight: Bajrang Dal members attack 3 Christians in Pune on suspicion of conversion