'സീന്‍ അത്രയും ചെറുതാണന്ന് ഞാന്‍ ഉറപ്പിച്ചു, ചിത്രത്തിന് ശേഷം ഞാന്‍ കമ്പിളി പുതപ്പായി'
Malayalam Cinema
'സീന്‍ അത്രയും ചെറുതാണന്ന് ഞാന്‍ ഉറപ്പിച്ചു, ചിത്രത്തിന് ശേഷം ഞാന്‍ കമ്പിളി പുതപ്പായി'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th October 2023, 1:19 pm

സിദ്ദിഖ് ലാല്‍ ഒരുക്കിയ റാംജിറാവു സ്പീകിങ് എന്ന ചിത്രത്തിലെ മുകേഷ് അഭിനയിച്ച കമ്പിളി പുതപ്പ് കോമഡി സീന്‍ മലയാളികള്‍ ഇന്നും ഓര്‍ത്ത് ചിരിക്കുന്ന ഒന്നാണ്. മുകേഷിനൊപ്പം സീനില്‍ അഭിനയിച്ചു തകര്‍ത്ത വാര്‍ഡനെ പ്രേക്ഷകര്‍ മറക്കാനിടയില്ല.

നൃത്താധ്യാപികയും സിനിമയില്‍ നൃത്ത സംവിധായികയുമായിരുന്ന അമൃതം ഗോപിനാഥ് ആണ് ആ വാര്‍ഡന്‍. കാലങ്ങള്‍ക്ക് ശേഷം ഈയിടെ മുകേഷിനൊപ്പമുള്ള ടീച്ചറുടെ വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു.

റാംജിറാവു സ്പീകിങില്‍ എത്തിപ്പെട്ടതിനെ കുറിച്ച് പറയുകയാണ് അമൃതം ഗോപിനാഥ്.
ബിഹൈന്‍ഡ് വുഡ്സിനോട് സംസാരിക്കുകയായിരുന്നു അമൃതം.

‘ആ സിനിമയിലെ ഡാന്‍സില്‍ പങ്കെടുത്തത് എന്റെ കുട്ടികളായിരുന്നു. മേരിലാന്റ് സ്റ്റുഡിയോയില്‍ വെച്ചായിരുന്നു അതിന്റെ ഷൂട്ട്. ഷൂട്ട് പാക്ക് അപ്പ് ആയതിന് ശേഷം ആലപ്പി അഷ്റഫാണ് എന്റെ അടുത്ത് വന്ന് ഒരു വാര്‍ഡന്റെ വേഷം സിനിമയില്‍ ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് ചോദിക്കുന്നത്. ഞാന്‍ പറഞ്ഞു, ചെയ്യുന്നതിന് എനിക്ക് കുഴപ്പമില്ല, പക്ഷെ സിനിമ ഇറങ്ങുമ്പോള്‍ ആ സീന്‍ അതില്‍ ഉണ്ടാവണം എന്ന്. സിനിമയില്‍ നിന്ന് നമ്മളെയൊക്കെയല്ലേ ഒഴിവാക്കാന്‍ സാധ്യത. പക്ഷെ ആ സീന്‍ ഇത്രയും ശ്രദ്ധ നേടുമെന്ന് സിദ്ദിഖ് സാര്‍ പോലും കരുതിയിരുന്നില്ല.

രാവിലെ പത്തു മണിക്ക് എന്നെ സെറ്റില്‍ കൊണ്ട് പോയിരുന്നു. അപ്പോള്‍ വേറെ സീനുകള്‍ ഷൂട്ട് ചെയ്യുകയായിരുന്നു. പിന്നെ ഒരു നാല് മണിയായപ്പോഴാണ് സിദ്ദിഖ് സാര്‍ എന്റെ ഷോട്ട് റെഡിയാണെന്ന് പറയുന്നത്.

അഭിനയിക്കുന്നതിന് മുന്‍പ് മേക്കപ്പ് ചെയ്യാനുണ്ടാവും എന്നെല്ലാമാണ് ഞാന്‍ കരുതിയത്. പക്ഷെ എനിക്കൊന്ന് മുഖം കഴുകാന്‍ പോലും പറ്റിയില്ലായിരുന്നു. ഞാന്‍ ഉടുത്ത സാരിയില്‍ തന്നെയാണ് അഭിനയിക്കുകയും ചെയ്തത്. അപ്പോള്‍ തന്നെ ആ സീന്‍ അത്രയും ചെറുതായിരിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചു.

ഷൂട്ട് ചെയ്യുന്ന സമയത്ത് മുകേഷ് സാറിന് പകരം സിദ്ദിഖ് സാറായിരുന്നു അപ്പുറത്ത് നിന്ന് ഡയലോഗ് പറഞ്ഞു കൊണ്ടിരുന്നത്. സൗണ്ട് പോര ചേച്ചി ഇനിയും ഉറക്കെ വേണം എന്ന് അദ്ദേഹം പറഞ്ഞു കൊണ്ടേയിരുന്നു. തൊട്ടടുത്ത് സുകുമാരി ചേച്ചിയും ഉണ്ടായിരുന്നു. ചേച്ചിയും എന്നോട് പറഞ്ഞു അമൃത കുറച്ചുകൂടെ ഉറക്കെ പറയ്യെന്ന്. അത്രയും പറഞ്ഞിട്ട് ഒടുവില്‍ ഞാന്‍ കുറേ വെള്ളം കുടിച്ചു.
പിന്നെ കുറച്ചു നാള്‍ കഴിഞ്ഞ് സിനിമ റിലീസായി. അന്ന് മുതല്‍ ഞാന്‍ അറിയപ്പെടുന്നത് കമ്പിളി പുതപ്പെന്ന പേരിലാണ്.

പിന്നെ ഒരിക്കല്‍ ഞാന്‍ സിദ്ദിഖ് സാറോട് ചോദിച്ചിരുന്നു, വീണ്ടും കുറേ സിനിമകള്‍ ചെയ്തിട്ടും എനിക്കെന്താണ് പിന്നെയൊരു അവസരം തരാഞ്ഞതെന്ന്. അതിന് അദ്ദേഹം പറഞ്ഞ മറുപടി, ഇനി ചേച്ചിക്ക് ഒരു വേഷം തരുമ്പോള്‍ അതിന് മുകളില്‍ ഉള്ള ഒന്ന് നല്‍കണ്ടേയെന്നായിരുന്നു,’അമൃതം പറയുന്നു.

Content Highlight: Amrutham Gopinath Talk About Kambili puthapp Scene  In Ramjirau Speaking