ന്യൂദല്‍ഹി: നിഷികാന്ത് ദുബെയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ തങ്ങളുടെ അനുമതി ആവശ്യമില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി.ആര്‍ ഗവായി, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
സുപ്രീം കോടതിക്കും ചീഫ് ജസ്റ്റിസിനുമെതിരായ പരാമര്‍ശത്തില്‍ നിഷികാന്ത് ദുബെയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് അഭിഭാഷകന്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
തങ്ങളുടെ അനുമതി നടപടിക്ക് ആവശ്യമില്ലെന്നും കേന്ദ്രത്തിലെ ഉന്നതനിയമ ഉദ്യോഗസ്ഥനായ അറ്റോര്‍ണി ജനറലിന്റെ അനുമതി ആവശ്യമാണെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് സുപ്രീം കോടതി മതയുദ്ധത്തിന് പ്രേരിപ്പിക്കുന്നുവെന്നും ജുഡീഷ്യറി രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നുവെന്നുമാണ് നിഷികാന്ത് ദുബെ ശനിയാഴ്ച പറഞ്ഞത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ചുള്ള കോടതി ഉത്തരവിലായിരുന്നു ദുബെയുടെ വിവാദ പ്രസ്താവന.
ആര്‍ട്ടിക്കിള്‍ 368 പ്രകാരം പാര്‍ലമെന്റിന് മാത്രമേ നിയമങ്ങള്‍ നിര്‍മിക്കാന്‍ അധികാരമുള്ളൂവെന്നും അവയെ വ്യാഖ്യാനിക്കുന്നതില്‍ മാത്രമാണ് സുപ്രീം കോടതിക്ക് പങ്കുള്ളുവെന്നും ബി.ജെ.പി എം.പി പറഞ്ഞിരുന്നു. സുപ്രീം കോടതിയാണ് നിയമം നിര്‍മിക്കുന്നതെങ്കില്‍ പാര്‍ലമെന്റ് മന്ദിരം അടച്ചുപൂട്ടണമെന്നും ദുബെ പ്രസ്താവിച്ചിരുന്നു.
പിന്നാലെ എം.പി നിഷികാന്ത് ദുബെയുടെ വിവാദ പ്രസ്താവനയില്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാന്‍ അനുമതി തേടി അറ്റോര്‍ണി ജനറലിന് അഭിഭാഷകന്‍ അനസ് തന്‍വീര്‍ കത്തയച്ചിരുന്നു. ദുബെയുടെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം ജുഡീഷ്യറിയെ അവഹേളിക്കുന്നതും പ്രകോപനം സൃഷ്ടിക്കുന്നതുമാണെന്നും അറ്റോര്‍ണി ജനറലിന് അയച്ച കത്തില്‍ പറയുന്നു.
1971ലെ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷന്‍ 15(1)(b) പ്രകാരമാണ് കത്തെഴുതുന്നതെന്നും നിഷികാന്ത് ദുബെയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കണമെന്നും പറയുന്നു. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ അന്തസ്സും അധികാരവും താഴ്ത്തിക്കെട്ടാനുള്ള ശ്രമമാണിതെന്നും വളരെ അപകീര്‍ത്തിപരമായ പ്രസ്താവനയാണിതെന്നും കത്തില്‍ പറയുന്നു.
Content Highlight: Contempt of court proceedings can be taken, our permission is not required; Supreme Court on BJP leader’s remarks against judiciary