Advertisement
national news
ചീഫ് ജസ്റ്റിസ് ഭരിക്കുകയാണെങ്കില്‍ ഇന്ത്യക്ക് പാര്‍ലെമെന്റ് എന്തിന്? സുപ്രീം കോടതിയെ വീണ്ടും വിമര്‍ശിച്ച് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 21, 01:05 pm
Monday, 21st April 2025, 6:35 pm

ന്യൂദല്‍ഹി: സുപ്രീം കോടതിക്കെതിരായ ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ പരാമര്‍ശത്തിന് പിന്തുണയുമായി പശ്ചിമ ബംഗാളില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ. ചീഫ് ജസ്റ്റിസ് ഭരിക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് പാര്‍ലമെന്റിന്റെ ആവശ്യമില്ലെന്നാണ് ബി.ജെ.പി എം.എല്‍.എ അഗ്നിമിത്ര പോളിന്റെ പരാമര്‍ശം.

നിഷികാന്ത് ദുബെ പറഞ്ഞത് ശരിയാണെന്നും രാഷ്ട്രപതിയാണ് ഇന്ത്യയില്‍ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതെന്നും പറഞ്ഞ എം.എല്‍.എ പിന്നെ എങ്ങിനെയാണ് ചീഫ് ജസ്റ്റിസിന് രാഷ്ട്രപതിയുടെ ഉത്തരവ് നിഷേധിക്കാന്‍ കഴിയുന്നതെന്ന് ചോദിച്ചു.

രാജ്യത്തെ എം.പിമാരുടെയും നയം രൂപീകരിക്കുന്നവരുടെയും തീരുമാനം എങ്ങനെ സുപ്രീം കോടതിക്ക് നിഷേധിക്കാന്‍ കഴിയുമെന്നും എം.എല്‍.എ ചോദിച്ചു. രാജ്യം ചീഫ് ജസ്റ്റിസും സുപ്രീം കോടതിയും ഭരിക്കുകയാണെങ്കില്‍ പാര്‍ലമെന്റിന്റെ ആവശ്യമില്ലല്ലോയെന്നും എല്ലാം ചീഫ് ജസ്റ്റിസ് ചെയ്യേണ്ടി വരില്ലേയെന്നും എം.എല്‍.എ പറഞ്ഞു.

സുപ്രീം കോടതിക്ക് നിയമങ്ങള്‍ നിര്‍മിക്കണമെങ്കില്‍ പാര്‍ലമെന്റ് അടച്ചുപൂട്ടണമെന്നും നിഷികാന്ത് ദുബെ പറഞ്ഞിരുന്നതിന് പിന്നാലെ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദുബെയ്ക്ക് പിന്തുണയുമായുള്ള എം.എല്‍.എയുടെ പരാമര്‍ശം.

രാജ്യത്ത് സുപ്രീം കോടതി മതയുദ്ധത്തിന് പ്രേരിപ്പിക്കുന്നുവെന്നും ജുഡീഷ്യറി രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നുവെന്നുമാണ് നിഷികാന്ത് ദുബെ ശനിയാഴ്ച പറഞ്ഞത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ചുള്ള കോടതി ഉത്തരവിലായിരുന്നു ദുബെയുടെ വിവാദ പ്രസ്താവന.

ആര്‍ട്ടിക്കിള്‍ 368 പ്രകാരം പാര്‍ലമെന്റിന് മാത്രമേ നിയമങ്ങള്‍ നിര്‍മിക്കാന്‍ അധികാരമുള്ളൂവെന്നും അവയെ വ്യാഖ്യാനിക്കുന്നതില്‍ മാത്രമാണ് സുപ്രീം കോടതിക്ക് പങ്കുള്ളുവെന്നും ബി.ജെ.പി എം.പി പറഞ്ഞിരുന്നു. സുപ്രീം കോടതിയാണ് നിയമം നിര്‍മിക്കുന്നതെങ്കില്‍ പാര്‍ലമെന്റ് മന്ദിരം അടച്ചുപൂട്ടണമെന്നും ദുബെ പ്രസ്താവിച്ചിരുന്നു.

ഇതിനിടെ സുപ്രീം കോടതിക്കെതിരായ പരാമര്‍ശം വിവാദമായതോടെ ബി.ജെ.പി കേന്ദ്ര നേതൃത്വം ദുബെയെ തള്ളി രംഗത്തെത്തിയിരുന്നു. ദുബെയുടെ പ്രസ്താവന വ്യക്തിപരമാണെന്നും ബി.ജെ.പിയുടെ നിലപാടല്ലെന്നും അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. ഇത്തരം പ്രസ്താവനകളെ പാര്‍ട്ടി ഇതുവരെ പിന്തുണച്ചിട്ടില്ലെന്നും ജെ.പി. നദ്ദ അറിയിക്കുകയുണ്ടായി.

Content Highlight: Why does India have a Parliament if the Chief Justice rules? BJP again criticizes the Supreme Court