ഓരോ ഫൈറ്റ് സീനിന് മുന്‍പും മമ്മൂക്കയും ലാലേട്ടനും എന്റെ കാലിനുള്ള പ്രശ്‌നം ശ്രദ്ധിക്കണമെന്ന് എല്ലാവരോടും പറയും; ശരിക്കും വല്യേട്ടന്മാരാണവര്‍: നിയാസ് മുസ്‌ല്യാര്‍
Entertainment
ഓരോ ഫൈറ്റ് സീനിന് മുന്‍പും മമ്മൂക്കയും ലാലേട്ടനും എന്റെ കാലിനുള്ള പ്രശ്‌നം ശ്രദ്ധിക്കണമെന്ന് എല്ലാവരോടും പറയും; ശരിക്കും വല്യേട്ടന്മാരാണവര്‍: നിയാസ് മുസ്‌ല്യാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd July 2021, 5:02 pm

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ നിയാസ് മുസ്‌ല്യാര്‍. ഓരോരുത്തരെയും നന്നായി ശ്രദ്ധിക്കുന്നവരാണ് മമ്മൂക്കയും ലാലേട്ടനുമെന്നും ഇരുവരും തന്നെ ഒരുപാട് കെയര്‍ ചെയ്തിരുന്നുവെന്നും നിയാസ് പറഞ്ഞു.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിയാസ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഷൂട്ടിംഗിനിടെ തന്റെ കാലിനേറ്റ പരിക്കും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും ഇരുവര്‍ക്കും അറിയാമെന്നും അതുകൊണ്ട് ഓരോ സംഘട്ടന രംഗങ്ങളിലും തനിക്ക് പരിക്കേല്‍ക്കാതിരിക്കാനായി രണ്ടു പേരും വളരെയധികം ശ്രദ്ധിച്ചിരുന്നെന്നും നിയാസ് പറഞ്ഞു.

‘മമ്മൂട്ടിയും മോഹന്‍ലാലും സിനിമാ ഇന്‍ഡസ്ട്രിയിലെ രണ്ട് വല്യേട്ടന്മാരാണെന്ന് പറയാം. രണ്ട് പേരും നമ്മളെ നന്നായി കെയര്‍ ചെയ്യും.

ഒരു ഷൂട്ടിംഗിനിടെ എന്റെ വലതു കാലിലെ ലിഗ്‌മെന്റിനുണ്ടായ പ്രശ്‌നം 15 വര്‍ഷങ്ങള്‍ക്ക് ശേഷവും ലാലേട്ടന്‍ കാണുമ്പോള്‍ ചോദിക്കും. മോനേ കാല് ഓക്കെയല്ലേ എന്ന് എപ്പോഴും ചോദിക്കും.

സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത്, ഓരോ ഷോട്ട് എടുക്കാന്‍ പോകുമ്പോഴും ലാലേട്ടന്‍ തന്നെ ഫൈറ്റ് മാസ്റ്ററിനോട് പോയി എന്റെ കാലിന് പ്രശ്‌നമുണ്ട്, അതു നോക്കി വേണം പ്ലാന്‍ ചെയ്യാനെന്ന് പറയും.

ഇതുപോലെ തന്നെയാണ് മമ്മൂക്കയും. തസ്‌കരവീരനില്‍ അഭിനയിക്കുന്ന സമയത്ത് എന്നെ നല്ല പോലെ കെയര്‍ ചെയ്തിരുന്നു. അതിലെ ഒരു സീനുണ്ടായിരുന്നു. അത് കൃത്യമായി ചെയ്തില്ലെങ്കില്‍ എനിക്ക് ഉറപ്പായും പരിക്കേല്‍ക്കും.

അപ്പോള്‍ മമ്മൂക്ക പോയി ഓരോ കാര്യങ്ങളും ശ്രദ്ധിച്ച് ചെയ്യണമെന്ന് എല്ലാവരോടും പറയുമായിരുന്നു. വളരെ കെയര്‍ഫുള്ളായിരുന്നു അദ്ദേഹം. അത് ഇങ്ങനെ ചെയ്യണം എന്നൊക്കെ നിര്‍ദേശം കൊടുക്കുമായിരുന്നു,’ നിയാസ് മുസ്‌ല്യാര്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Niyaz about Mammootty and Mohanlal