രാഷ്ട്രീയ സാഹചര്യം അസാധാരണം; നിലവിലെ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം മുഖ്യമന്ത്രിയുടെ തീരുമാനമാണെന്നും കല്‍രാജ് മിശ്ര
national news
രാഷ്ട്രീയ സാഹചര്യം അസാധാരണം; നിലവിലെ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം മുഖ്യമന്ത്രിയുടെ തീരുമാനമാണെന്നും കല്‍രാജ് മിശ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th July 2020, 9:06 am

ജയ്പൂര്‍: ഗവര്‍ണര്‍ എന്ന നിലയില്‍ താന്‍ അധികാര ദുര്‍വിനിയോഗം ചെയ്തിട്ടില്ലെന്നും ഭരണഘടന അനുസരിച്ച് മാത്രമാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര.

പകര്‍ച്ചവ്യാധിയുടെ ഘട്ടത്തില്‍ പതിവ് മണ്‍സൂണ്‍ സെഷന്‍ വിളിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങള്‍ വിശദീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭ തയ്യാറായിരുന്നില്ലെന്നും അസാധാരണമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടാക്കിയെന്നും അതുകൊണ്ടാണ് നിയമസഭാ സമ്മേളനം വിളിക്കാനുള്ള അനുമതി നല്‍കാന്‍ വൈകിയതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” സാഹചര്യം സാധാരണമല്ലാത്തതിനാല്‍ ഞാന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു (സെഷന്‍ വിളിക്കുന്നത് സംബന്ധിച്ച്). സഭ വിളിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ രാജ്ഭവന്‍ ചോദ്യം ചെയ്തു, സഭയില്‍ ഉണ്ടായിരിക്കുന്ന ആയിരത്തിലധികം പേരുടെ സുരക്ഷയെക്കുറിച്ചുള്ള ക്രമീകരണങ്ങളെക്കുറിച്ചും സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടുമോയെന്നും ചോദിച്ചു,” കല്‍രാജ് മിശ്ര പറഞ്ഞു.

അശോക് ഗെലോട്ടിന്റെ ചില പ്രസ്താവനകള്‍ ശരിയായില്ലെന്നു പറഞ്ഞ കല്‍രാജ് മിശ്ര ജനങ്ങള്‍ രാജ് ഭവന്‍ ഘരാവ് ചെയ്താല്‍ സര്‍ക്കാര്‍ ഉത്തരവാദിയല്ലാ എന്ന മുഖ്യമന്ത്രി പറഞ്ഞത് തന്നെ വേദനിപ്പിച്ചെന്നും പറഞ്ഞു.

”വിശ്വാസ പ്രമേയം സഭയുടെ പ്രവര്‍ത്തനമാണ്. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ തീരുമാനമാണിത്”, ഗവര്‍ണര്‍ പറഞ്ഞു.

ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ രാജസ്ഥാനില്‍ നിയമസഭ വിളിച്ചുചേര്‍ക്കാമെന്ന് ഗവര്‍ണര്‍ കല്‍രാജ് മിശ്ര ബുധനാഴ്ച സമ്മതിച്ചിരുന്നു.

ആഗസ്റ്റ് 14 ന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാമെന്ന് മിശ്ര മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അറിയിച്ചിരുന്നു.

ഗെലോട്ട് നിയമസഭ വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് നാലാമത്തെ നിവേദനം നല്‍കിയ ശേഷമാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് തവണയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഗെലോട്ട്, ഗവര്‍ണറെ സമീപിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ