Entertainment
എമ്പുരാനിലെ ആദ്യ സീനും ടെയ്ല്‍ എന്‍ഡ് സീനും ചിത്രീകരിച്ചത് റാമോജിയില്‍: ആര്‍ട് ഡയറക്ടര്‍ മോഹന്‍ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 02, 07:49 am
Wednesday, 2nd April 2025, 1:19 pm

എമ്പുരാനിലെ ഗംഭീരമായ ആര്‍ട് വര്‍ക്കിലൂടെ കയ്യടി നേടുകയാണ് ആര്‍ട് ഡയറക്ടര്‍ മോഹന്‍ദാസ്. സിനിമയിലെ ഓരോ രംഗങ്ങളും ഒന്നിനൊന്ന് മികവുറ്റതാക്കുന്നതില്‍ ആര്‍ട് ഡിപ്പാര്‍ട്‌മെന്റ് എടുത്ത റിസ്‌ക് ചെറുതല്ല.

എമ്പുരാനിലെ ആദ്യ സീനും ടെയ്ല്‍ എന്‍ഡ് സീനും ചിത്രീകരിച്ച സ്ഥലത്തെ കുറിച്ചും ചോള പാടങ്ങളെ കുറിച്ചും ബുള്‍ഡോസറിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഗ്ലോബല്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ദാസ്.

‘എമ്പുരാനിലെ ആദ്യത്തെ സീന്‍ ഷൂട്ട് ചെയ്തിരിക്കുന്നത് റാമോജിയിലാണ്. കുറേ സ്ഥലങ്ങള്‍ നോക്കിയിരുന്നു. ഒടുവില്‍ കൃത്യമായ ഒരു സ്ഥലം കിട്ടിയത് രാമോജിയിലാണ്.

ആ ഒരു ഏരിയ മൊത്തം സെറ്റ് ക്രിയേറ്റ് ചെയ്യുകയായിരുന്നു. അതൊരു ടെലിഫോണ്‍ ബൂത്തായിട്ടാണ് കാണിക്കുന്നത്. ഡാര്‍ക്ക് ആയതുകൊണ്ട് അത്ര വലിയ ഡീറ്റെയിലിലേക്ക് പോയിട്ടില്ല.

അതിന്റെ വൈഡ് കാണിക്കുന്നത് തലയ്ക്ക് അടിച്ച് ആ പയ്യനെ കൊന്ന ശേഷം അയാള്‍ ആ ഷോപ്പില്‍ നിന്ന് വെളിയിലേക്ക് വന്ന് പിക്കപ്പ് ട്രക്കില്‍ കയറി പുള്ളി പോകുമ്പോള്‍ മാത്രമാണ്. അപ്പോള്‍ മാത്രമാണ് ആ സ്ഥലത്തിന്റെ ഡീറ്റെയില്‍ കാണിക്കുന്നത്. അത് ഒറ്റ ഷോട്ടാണ്. ആ സ്്ട്രീറ്റാകെ കത്തിച്ചിട്ട് ബോംബും സ്‌ഫോടനവും അക്രമവും മരണവുമൊക്കെ നടന്ന രീതിയിലുള്ള ഒരു ഷോട്ടാണ്. രാമോജിയില്‍ തന്നെയാണ് ചെയ്തത്.

അതുപോലെ പ്രസന്റ് വരുന്ന സമയത്ത് സി.ബി.ഐ ഉദ്യോഗസ്ഥനെ കൊല്ലുന്നതായി ടെയ്ല്‍ എന്‍ഡില്‍ കാണിക്കുന്നുണ്ട്. ക്ലൈമാക്‌സ് ഫൈറ്റ് കഴിഞ്ഞ ശേഷം കാണിക്കുന്ന ആ രംഗം ചെയ്തിരിക്കുന്നത് അതേ സ്ട്രീറ്റില്‍ തന്നെയാണ്.

പിന്നെ ട്രക്കില്‍ കുറച്ച് പേര്‍ യാത്രചെയ്യുമ്പോള്‍ ചോളപ്പാടം കാണിക്കുന്നുണ്ട്. ചോളപ്പാടം ക്രിയേറ്റ് ചെയ്യണമെന്ന് നേരത്തെ തന്നെ പ്ലാന്‍ ചെയ്തിരുന്നു. കാരണം നമ്മുടെ ഷൂട്ടിങ് ടൈമില്‍ ചോളപ്പാടം കിട്ടുമായിരുന്നില്ല.

ഒറിജിനല്‍ റോഡ് നമ്മള്‍ നോക്കിയിരുന്നു. ചോളപ്പാടം ക്രിയേറ്റ് ചെയ്യാന്‍ വെള്ളം വേണം. അത് നനയ്ക്കാനുമൊക്കെ വെള്ളം ആവശ്യമുണ്ട്. എന്നാല്‍ നമ്മള്‍ നോക്കിയ സ്ഥലങ്ങളിലൊന്നും വെള്ളം കിട്ടിയിരുന്നില്ല.

പിന്നെയാണ് ഹവേലി ഷൂട്ട് ചെയ്തിട്ടുള്ള പാലസിന്റെ തൊട്ട് പിറകില്‍ അവരുടെ സ്ഥലത്ത് തന്നെയാണ് മഡ് റോഡും അമ്പലവും ചോളപ്പാടവും ക്രിയേറ്റ് ചെയ്തത്.

അതുപോലെ ആ വലിയ ഗേറ്റ് ഇടിച്ചു തകര്‍ക്കുന്ന വണ്ടി. ജെ.സി.ബി പോലുള്ള വണ്ടിയാണ്. ബുള്‍ഡോസര്‍ കൊണ്ട് ഗേറ്റ് ഇടിച്ചു പൊളിച്ചു വരുന്നു എന്നാണ് സ്‌ക്രിപ്റ്റില്‍ എഴുതിയിരിക്കുന്നത്.

പൃഥ്വിയോട് സംസാരിച്ചാണ് ഫൈനല്‍ ചെയ്തത്. 90കളില്‍ ഉള്ള ഒരു ജെ.സി.ബി സംഘടിപ്പിച്ച് അതില്‍ ഒരു പ്രത്യേകത ഉണ്ടാക്കുക എന്ന രീതിയില്‍ കുറച്ച് സാധനങ്ങള്‍ ചെയ്ത് ഒരു ഭീകരത ഉണ്ടാക്കി. കണ്ടു കഴിയുമ്പോള്‍ ഒരു ഭയം തോന്നണമല്ലോ.

പിന്നെ 2000 ആണല്ലോ കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കാലവുമായി വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല. വണ്ടികള്‍, ബില്‍ഡിങ്ങില്‍ വന്ന ചില വ്യത്യാസങ്ങള്‍ അതൊക്കെയാണ് നോക്കിയത്.

ഈ സിനിമയ്ക്ക് വേണ്ടി യു.എ.ഇ, യു.കെ, യു.എസ്.എ എല്ലാം പോയി. ലൊക്കേഷന്‍ കണ്ടുപിടിക്കുക വലിയ ജോലിയാണ്. രണ്ടര വര്‍ഷത്തോളം എമ്പുരാനൊപ്പം ഉണ്ടായിരുന്നു. ഫോറസ്റ്റ് സീക്വന്‍സൊക്കെ ലാസ്റ്റ് സമയത്താണ് ചെയ്യുന്നത്.

അതുപോലെ ഹവേലിക്ക് വേണ്ടി നൂറിലധികം പാലസുകള്‍ നമ്മള്‍ നോക്കിയിട്ടുണ്ട്. ആ ഒരു പാലസും മുന്നില്‍ ഇത്രയും സ്‌പേസ് വേണം

അവിടെ ബ്ലാസ്റ്റും ഫയറിങും നടക്കണം ഫൈറ്റ് നടക്കണം. അതിനുള്ള സ്‌പേസ് വേണം.അത് കഴിഞ്ഞ് ഗേറ്റ് വേണം. അതിനപ്പുറം വണ്ടികള്‍ വന്ന്‌നില്‍ക്കാന്‍ സ്‌പേസ് വേണം. ഇതൊക്കെ നമ്മള്‍ തന്നെ അന്വേഷിച്ച് കണ്ടെത്തണം,’ മോഹന്‍ദാസ് പറയുന്നു.

Content Highlight: Art Director Mohandas about Empuraan movie and Art Work