പെണ്‍കുട്ടികള്‍ സ്വന്തം നമ്പര്‍ കൊടുക്കരുതെന്ന് ഡി.ഐ.ജി; 'സൗകര്യമില്ലെന്ന്' വിമര്‍ശനം
Kerala
പെണ്‍കുട്ടികള്‍ സ്വന്തം നമ്പര്‍ കൊടുക്കരുതെന്ന് ഡി.ഐ.ജി; 'സൗകര്യമില്ലെന്ന്' വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th April 2021, 3:26 pm

 

തൃശ്ശൂര്‍: കൊവിഡ് സാഹചര്യത്തില്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ പെണ്‍കുട്ടികള്‍ സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കാതെ വീട്ടുകാരുടെ ഫോണ്‍ നമ്പര്‍ നല്‍കണമെന്ന തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി എസ്.സുരേന്ദ്രന്റെ നിര്‍ദേശത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. പെണ്‍കുട്ടികളുടെ നമ്പറുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടായത് കൊണ്ടാണ് രക്ഷിതാക്കളുടെ നമ്പര്‍ നല്‍കണമെന്ന ഡി.ഐ.ജിയുടെ ഉപദേശം.

നിരവധി പേരാണ് ഈ നിര്‍ദേശത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സൗകര്യമില്ല. ഒരു പെണ്ണും ഇത് അനുസരിക്കാനും പോകരുതെന്ന് ദളിത് ആക്ടിവിസ്റ്റ് മൃദുലാദേവി ഫേസ്ബുക്കില്‍ എഴുതി. പൊലീസ് കൃത്യമായി ശിക്ഷ ഉറപ്പാക്കിയാല്‍ മേലിലൊരുത്തനും ആ പണി ചെയ്യില്ല എന്നായിരുന്നു അവരുടെ വിമര്‍ശനം.

ജനാധിപത്യ രാജ്യത്തു പെണ്ണുങ്ങള്‍ക്ക് അവരുടെ ഫോണ്‍ നമ്പര്‍ പോലും മറ്റൊരാള്‍ക്ക് കൈമാറാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങളൊക്കെ പൊലീസ് ട്രെയിനിങ്ങും കഴിഞ്ഞു വേഷവുമിട്ടു നടക്കുന്നതെന്ന് അവര്‍ ചോദിച്ചു.

പെണ്ണുങ്ങള്‍ അവരുടെ ഫോണ്‍ നമ്പര്‍ മറ്റൊരാള്‍ ദുരുപയോഗം ചെയ്യുമെന്ന് പേടിച്ച് രക്ഷാകര്‍ത്താവിന്റെ നമ്പര്‍ കൊടുക്കുന്നത് ശീലിച്ചാല്‍ ദുരുപയോഗം ചെയ്യുന്ന ആളുടെ സ്വഭാവത്തിന് യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. ഒരു പെണ്‍കുട്ടിയില്‍ നിന്ന് മറ്റൊരു പെണ്‍കുട്ടിയെ തേടി ആ ക്രിമിനല്‍ പോകും. ഈ ക്രൈം ഇല്ലാതാക്കുകയാണ് വേണ്ടതെന്നും മൃദുലാദേവി എഴുതി.

‘ഞങ്ങള്‍ പാവം പൊലീസിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നും നിങ്ങള്‍ പെണ്ണുങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്, പരാതിപോലും. ആണുങ്ങള്‍ സമാധാനപരമായി ആര്‍ക്കും ഒരു ശല്യവുമില്ലാതെ പീഡിപ്പിക്കുകയോ മറ്റോ ചെയ്തോട്ടെ..നിങ്ങളായിട്ട് ഫോണ്‍ നമ്പര്‍ കൊടുത്ത് അവര്‍ക്കും ഞങ്ങള്‍ക്കും പണിയുണ്ടാക്കല്ലേ പെണ്ണുങ്ങളേ..’എന്നാണോ…ഏമാന്‍ പറഞ്ഞത്..? തുടങ്ങിയ പരിഹാസ കമന്റൂകളും പോസ്റ്റിന് താഴെ വന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: women should not share personal mobile number says Surendran IPS, protest