Entertainment
നിവിന്‍ ചേട്ടന്റെ പടങ്ങളില്‍ പ്രേമത്തിനെക്കാള്‍ എനിക്ക് ഇഷ്ടം ആ സിനിമയോട്: തോമസ് മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 11, 02:04 pm
Tuesday, 11th February 2025, 7:34 pm

വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച് നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആനന്ദം. ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം വന്‍ വിജയം സ്വന്തമാക്കിയിരുന്നു. കോളേജ് ടൂര്‍ പ്രമേയമായെത്തിയ ചിത്രം ഇന്നും പലരുടെയും ഫേവറെറ്റാണ്. ചിത്രത്തില്‍ അക്ഷയ് എന്ന കഥാപാത്രമായെത്തിയത് തോമസ് മാത്യുവായിരുന്നു.

ചിത്രത്തില്‍ നിവിന്‍പോളിയുമായുള്ള കോമ്പിനേഷന്‍ സീനിനെക്കുറിച്ച് സംസാരിക്കുകയാണ് തോമസ് മാത്യു. ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് കോസ്റ്റിയൂം തെരഞ്ഞെടുക്കാന്‍ സംവിധായകന്‍ തങ്ങളെയും കൂട്ടിയാണ് പോയതെന്നും ഓരോ കഥാപാത്രത്തിനും ഏത് തരത്തിലുള്ള ഡ്രസ്സാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞ് തങ്ങളെക്കൊണ്ട് എടുപ്പിച്ചെന്നും തോമസ് മാത്യു പറഞ്ഞു.

ആ ഒരു പ്രോസസ്സിലൂടെ ക്യാരക്ടറിലേക്ക് താനടക്കമുള്ളവര്‍ ഇന്നായെന്നും ഷൂട്ടിന്റെ സമയത്ത് അത് വളരെയധികം ഗുണം ചെയ്‌തെന്നും തോമസ് മാത്യു കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ നിവിന്‍ പോളിയുമായി ഒരു കോമ്പിനേഷന്‍ സീനുണ്ടായിരുന്നെന്നും അത്രയും സീനിയറായിട്ടുള്ള നടനുമായി അഭിനയിക്കുന്നതില്‍ താന്‍ നെര്‍വസ് ആയിരുന്നെന്നും തോമസ് മാത്യു പറഞ്ഞു.

താന്‍ നിവിന്‍ പോളിയുടെ വലിയ ഫാനാണെന്നും തട്ടത്തിന്‍ മറയത്താണ് പ്രേമത്തെക്കാള്‍ ഫേവറെറ്റെന്നും തോമസ് മാത്യു കൂട്ടിച്ചേര്‍ത്തു. ആ ഒരു ടെന്ഷനില്‍ നിവിനോടൊപ്പമുള്ള സീനിനിടെ തന്റെ കൈയിലെ ഗ്ലാസ് താഴെ വീണ് പൊട്ടിയെന്നും അതോടെ താന്‍ ഡയലോഗടക്കം മറന്നെന്നും തോമസ് മാത്യു കൂട്ടിച്ചേര്‍ത്തു. പിന്നീട് നിവിന്‍ മോട്ടിവേഷന്‍ തന്ന ശേഷമാണ് താന്‍ ഓക്കെയായതെന്ന് തോമസ് മാത്യു പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു തോമസ് മാത്യു.

‘ആനന്ദത്തിന്റെ ഷൂട്ട് അടിപൊളിയായിരുന്നു. ആ പടത്തിലെ ഞങ്ങളുടെ കോസ്റ്റിയൂം എടുക്കാന്‍ ഗണേശേട്ടന്‍ ഞങ്ങളയും കൂട്ടിക്കൊണ്ട് ലുലു മാളിലേക്ക് പോവുകയായിരുന്നു. അവിടെ വെച്ച് ഞങ്ങളുടെ ക്യാരക്ടര്‍ ഇതുപോലെ ഒരാളാണെന്ന് പറഞ്ഞ് തന്നിട്ട് ഞങ്ങളെക്കൊണ്ട് ഡ്രസ് എടുപ്പിച്ചു.

ആ ഒരു പ്രോസസ്സിലൂടെ ഞങ്ങള്‍ ക്യാരക്ടറിലേക്ക് ഇന്‍ ആയി. ആ പടത്തില്‍ നിവിനേട്ടനുമായി എനിക്ക് കോമ്പിനേഷന്‍ സീനുണ്ടായിരുന്നു. ഞാന്‍ വലിയൊരു നിവിന്‍ ഫാനാണ്. പ്രേമത്തെക്കാള്‍ എനിക്കിഷ്ടം തട്ടത്തിന്‍ മറയത്താണ്. ആ പടത്തോട് എനിക്കെന്തോ വല്ലാത്തൊരു കണക്ഷനുണ്ട്.

അപ്പോള്‍ നിവിന്‍ ചേട്ടന്റെ കൂടെ സീന്‍ ചെയ്യുമ്പോള്‍ ഞാന്‍ ഭയങ്കര നെര്‍വസായിരുന്നു. അതില്‍ ഒരു സീന്‍ ചെയ്യുമ്പോള്‍ എന്റെ കൈയിലുണ്ടായിരുന്ന ഗ്ലാസ് താഴെ വീണ് പൊട്ടി. അതോടെ എന്റെ റിലേ പോയി, ഡയലോഗും മറന്നു. പിന്നീട് നിവിന്‍ ചേട്ടനൊക്കെ മോട്ടിവേഷന്‍ തന്നിട്ടാണ് ഓക്കെയായത്,’ തോമസ് മാത്യു പറയുന്നു.

Content Highlight: Thomas Mathew says he likes Thattathin Marayathu more than Premam