Sports News
താഴത്തില്ലെടാ...ഫയറായി ഹസരംഗ; തൂക്കിയത് വെടിച്ചില്ല് വിക്കറ്റ്!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 30, 05:53 pm
Sunday, 30th March 2025, 11:23 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. റോയല്‍സിന്റെ തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന്റെ ബാറ്റിങ് അവസാനിച്ചപ്പോള്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് വമ്പന്‍ തിരിച്ചടിയാണ് രാജസ്ഥാന്‍ ജോഫ്ര ആര്‍ച്ചറിലൂടെ നല്‍കിയത്. മത്സരത്തിലെ ആദ്യ ഓവറിലെ നാലാം പന്തില്‍ അപകടകാരിയായ കിവീസ് ബാറ്റര്‍ രചിന്‍ രവീന്ദ്രയെ പൂജ്യം റണ്‍സിന് പുറത്താക്കിയാണ് ആര്‍ച്ചര്‍ കരുത്ത് കാട്ടിയത്. ആദ്യ ഓവറില്‍ മെയ്ഡന്‍ വിത്ത് വിക്കറ്റുമായാണ് ആര്‍ച്ചര്‍ തകര്‍ത്താടിയത്.

രചിന് ശേഷം മികവ് പുലര്‍ത്തിയ രാഹുല്‍ ത്രിപാഠിയെ പുറത്താക്കി വാനിന്ദു ഹസരംഗയും സ്‌ട്രൈക്ക് തുടങ്ങി. 23 റണ്‍സിനാണ് ത്രിപാഠി പുറത്തായത്. ഏറെ വൈകാതെ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ശിവം ദുബെയെയും ഹസരംഗം 18 റണ്‍സിന് കൂടാരം കയറ്റി. മിന്നല്‍ ഷോട്ടില്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ ഐതിഹാസികമായ ക്യാച്ചിലാണ് താരം പുറത്തായത്. ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണ് പരാഗ് നേടിയത്.

ചെന്നൈക്ക് വേണ്ടി വമ്പന്‍ പ്രകടനം നടത്തിയ ക്യാപ്റ്റന്‍ ഋതുരാജ ഗെയ്ക്വാദിന് മുന്നില്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ കുറച്ച് വിയര്‍ത്തു. എന്നാല്‍ ഹസരംഗ എന്ന സ്പിന്‍ മാന്ത്രികന്റെ തരുത്തില്‍ ക്യാപ്റ്റനെ ജെയ്‌സ്വാളിന്റെ കയ്യിലെത്തിച്ച് രാദസ്ഥാന്‍ കളിയിലേക്ക് തിരിച്ചെത്തി. 44 പന്തില്‍ നിന്ന ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 63 റണ്‍സായിരുന്നു ഗെയ്ക്വാദ് നേടിയത്.

നിലവില്‍ 10 പന്തില്‍ ചെന്നൈക്ക് വിജയിക്കാന്‍ 34 റമ്#സാണ് ആവശ്യം. ക്രീസില്‍ ധോണിയും ജഡേജയുമാണുള്ളത്. അതേസമയം രാജസ്ഥാന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് മൂന്നാമനായി ഇറങ്ങിയ നിതീഷ് റാണയാണ്. 36 പന്തില്‍ നിന്ന് അഞ്ച് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 81 റണ്‍സാണ് താരം അടിച്ചെടുത്തത്. 225 സ്‌ട്രൈക്ക് റേറ്റിലാണ് റാണ ബാറ്റ് വീശിയത്. അശ്വിന്‍ എറിഞ്ഞ വൈഡ് ബോളില്‍ എം.എസ്. ധോണിയുടെ മിന്നും സ്റ്റംപിങ്ങിലാണ് റാണ മടങ്ങിയത്.

മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ വലിയ തിരിച്ചടിയാണ് രാജസ്ഥാന് നേരിടേണ്ടി വന്നത്. ആദ്യ പന്തില്‍ ഫോര്‍ അടിച്ച് തുടങ്ങിയ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ ഖലീല്‍ അഹമ്മദിന്റെ മൂന്നാം പന്തില്‍ അശ്വിന് ക്യാച് നല്‍കിയാണ് പുറത്തായത്.

സഞ്ജു സാംസണ്‍ 20 റണ്‍സിനും ധ്രുവ് ജുറെല്‍ 3 റണ്‍സിനും മടങ്ങി ആരാധകരെ നിരാശരാക്കി. മാത്രമല്ല വാനിന്ദു ഹസരംഗ നാല് റണ്‍സിനും കൂടാരം കയറി. മധ്യ നിരയില്‍ ക്യാപ്റ്റന്‍ പരാഗ് 28 പന്തില്‍ 37 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്തിയാണ് മടങ്ങിയത്. ചെന്നൈക്ക് വേണ്ടി നൂര്ഡ അഹ്‌മ്മദ്, മതീശ പതിരാന, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജഡേജയും അശ്വിനും ഓരോ വിക്കറ്റും നേടി.

Content Highlight: Wanindu Hasaranga Great Performance Against CSK