നീയൊക്കെ ടെസ്റ്റിന് പുല്ല് വിലയല്ലേടാ കൊടുക്കുന്നത്, അന്തസ് വേണമെടാ അന്തസ്; ഫോര്‍മാറ്റ് മറന്ന് ഇംഗ്ലണ്ട്
THE ASHES
നീയൊക്കെ ടെസ്റ്റിന് പുല്ല് വിലയല്ലേടാ കൊടുക്കുന്നത്, അന്തസ് വേണമെടാ അന്തസ്; ഫോര്‍മാറ്റ് മറന്ന് ഇംഗ്ലണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st July 2023, 7:49 am

ആഷസ് പരമ്പരയിലെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ലീഡ് നേടി ഇംഗ്ലണ്ട്. മത്സരത്തിന്റെ രണ്ടാം ദിവസം തന്നെ ലീഡ് നേടിയാണ് ഇംഗ്ലണ്ട് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ബാറ്റിങ് തുടരുന്നത്.

ഓപ്പണര്‍ സാക്ക് ക്രോളിയുടെ സെഞ്ച്വറിയും മോയിന്‍ അലി, ജോ റൂട്ട് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇംഗ്ലണ്ടിന് തുണയായത്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 72 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 384 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍ ബാറ്റിങ് തുടരുന്നത്. ആറിനോട് അടുപ്പിച്ചാണ് ഇംഗ്ലണ്ടിന്റെ കറന്റ് റണ്‍റേറ്റ്.

നേരത്തെ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഇംഗ്ലണ്ട് കങ്കാരുക്കളെ 317 റണ്‍സിന് ഓള്‍ ഔട്ടാക്കുകയായിരുന്നു. മാര്‍നസ് ലബുഷാന്റെയും മിച്ചല്‍ മാര്‍ഷിന്റെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഓസീസ് മുന്നൂറ് കടന്നത്. ലബുഷാന്‍ 115 പന്തില്‍ 51 റണ്‍സ് നേടിയപ്പോള്‍ മാര്‍ഷ് 60 പന്തില്‍ 51 റണ്‍സ് നേടി പുറത്തായി.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഇവര്‍ക്ക് പുറമെ ട്രാവിസ് ഹെഡ് (65 പന്തില്‍ 48) സ്റ്റീവ് സ്മിത്ത് (52 പന്തില്‍ 41), മിച്ചല്‍ സ്റ്റാര്‍ക് (93 പന്തില്‍ പുറത്താകാതെ 36), ഡേവിഡ് വാര്‍ണര്‍ (38 പന്തില്‍ 32) എന്നിവരാണ് ഓസീസിന്റെ മറ്റ് റണ്‍വേട്ടക്കാര്‍.

ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രോഡ് രണ്ട് വിക്കറ്റും നേടി. ആന്‍ഡേഴ്‌സണ്‍, മോയിന്‍ അലി, മാര്‍ക് വുഡ് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ടീം സ്‌കോര്‍ പത്ത് കടക്കും മുമ്പ് സൂപ്പര്‍ താരം ബെന്‍ ഡക്കറ്റിനെ ത്രീ ലയണ്‍സിന് നഷ്ടമായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ആറ് പന്തില്‍ ഒറ്റ റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം.

എന്നാല്‍ വണ്‍ ഡൗണായെത്തിയ മോയിന്‍ അലിയെ കൂട്ടുപിടിച്ച് സാക്ക് ക്രോളി സ്‌കോര്‍ ഉയര്‍ത്തി. ടീം സ്‌കോര്‍ 130ല്‍ നില്‍ക്കവെ 82 പന്തില്‍ നിന്നും 54 റണ്‍സ് നേടിയ അലിയെ നഷ്ടമായെങ്കിലും ജോ റൂട്ടിനൊപ്പം ക്രോളി അടി തുടര്‍ന്നു.

ടീം സ്‌കോര്‍ 130ല്‍ നില്‍ക്കവെ ഒന്നുചേര്‍ന്ന ഈ കൂട്ടുകെട്ട് ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുത്താണ് പിരിഞ്ഞത്. 333ല്‍ സാക്ക് ക്രോളിയെ ക്ലീന്‍ ബൗള്‍ഡാക്കി കാമറൂണ്‍ ഗ്രീനാണ് കൂട്ടുകെട്ട് പൊളിച്ചത്. 18 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും റൂട്ടും പുറത്തായി. ജോഷ് ഹെയ്‌സല്‍വുഡാണ് വിക്കറ്റ് വീഴ്ത്തിയത്.

ക്രോളി 182 പന്തില്‍ 21 ബൗണ്ടറിയുടെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 189 റണ്‍സ് നേടിയപ്പോള്‍ റൂട്ട് 95 പന്തില്‍ 84 റണ്‍സും നേടി.

41 പന്തില്‍ 14 റണ്‍സുമായി ഹാരി ബ്രൂക്കും 37 പന്തില്‍ 24 റണ്‍സുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സുമാണ് ക്രീസില്‍. നിലവില്‍ 67 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്.

ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഈ മത്സരം നിര്‍ണായകമാണ്. ആഷസ് നേടണമെങ്കില്‍ നാലാം ടെസ്റ്റും അഞ്ചാം ടെസ്റ്റും ആതിഥേയര്‍ക്ക് വിജയിച്ചേ മതിയാകൂ.

 

 

Content Highlight: The Ashes, 4th Test updates