ഗസ: ഗസയിൽ ഇസ്രഈൽ ഏർപ്പെടുത്തിയ ഭക്ഷ്യ ഉപരോധത്തിന് പിന്നാലെ കുട്ടികളിൽ പോഷകാഹാരക്കുറവ് ഭീകരമായ രീതിയിൽ വർധിക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ. ആറ് ആഴ്ചയിലേറെയായി ഗസയിലേക്കുള്ള എല്ലാ ഭക്ഷണസാധനങ്ങളുടെയും മറ്റ് സാധനങ്ങളുടെയും പ്രവേശനം ഇസ്രഈൽ നിരോധിച്ചിരിക്കുകയാണ്.
ഗസയിലെ മാനുഷിക സഹായ സംവിധാനം പൂർണമായും തകർന്നിരിക്കുകയാണെന്ന് 12 സ്വതന്ത്ര സഹായ സംഘടനകളുടെ തലവന്മാർ സംയുക്ത പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസം ഇസ്രഈൽ വീണ്ടും ബോംബാക്രമണം ആരംഭിച്ചതിനാൽ പല സംഘടനകളും പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
തുടർന്ന് ഭക്ഷണ സാധനങ്ങളുടെ ലഭ്യത വളരെയധികം കുറഞ്ഞെന്നും കുഞ്ഞുങ്ങൾ മിക്കവാറും ഒരു നേരത്തെ ആഹാരം മാത്രമാണ് കഴിക്കുന്നതെന്നും സംഘടനകൾ അറിയിച്ചു. ‘ഗസയിലെ മിക്ക ആളുകളും ഇപ്പോൾ ഒരു ദിവസം ഒരു നേരത്തെ ആഹാരം മാത്രം കഴിക്കുന്ന അവസ്ഥയിലാണ്. ഇത് ഒരാൾക്ക് ആവശ്യമുള്ള ഭക്ഷണത്തേക്കാൾ വളരെ കുറവാണ്,’ നോർവീജിയൻ അഭയാർത്ഥി കൗൺസിലിന്റെ വക്താവ് ഷൈന ലോ പറഞ്ഞു.
മാർച്ചിൽ പുതുതായി 3,600ലധികം കുട്ടികളെ കടുത്ത പോഷകാഹാരക്കുറവിന് ചികിത്സയ്ക്കായി കൊണ്ടുവന്നിട്ടുണ്ട്. അതിന് മുമ്പുള്ള മാസം ഇത് ഏകദേശം 2,000 ആയിരുന്നു
പോഷക സപ്ലിമെന്റുകൾ ലഭിച്ചിരുന്ന അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം ഫെബ്രുവരിയിൽനിന്ന് മാർച്ചിൽ 70 ശതമാനം കുറഞ്ഞു. 173 ചികിത്സ കേന്ദ്രങ്ങളിൽ 60 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നും ഒ.സി.എച്ച്.എ എന്നറിയപ്പെടുന്ന യു.എൻ മാനുഷിക കാര്യാലയം വ്യക്തമാക്കി. ഗസയിലെ രണ്ട് ദശലക്ഷത്തിലധികം വരുന്ന ജനങ്ങളിൽ ഏതാണ്ട് എല്ലാവരും ഇപ്പോൾ ചാരിറ്റി കിച്ചണുകളെയാണ് ആശ്രയിക്കുന്നതെന്ന് ഒ.സി.എച്ച്.എ പറഞ്ഞു. ഒരു ദിവസം ഒരു ദശലക്ഷം പേർക്ക് മാത്രമേ ഭക്ഷണം പാകം ചെയ്യാൻ കഴിയൂ. പ്രധാനമായും അരിയോ പാസ്തയോ അടങ്ങിയ ഭക്ഷണമാണ് പുതിയ പച്ചക്കറികളോ മാംസമോ ഇല്ലാതെ നൽകുന്നത്.
മറ്റ് ഭക്ഷ്യ വിതരണ പരിപാടികൾ സാധനങ്ങളുടെ അഭാവം മൂലം അടച്ചുപൂട്ടി. ഐക്യരാഷ്ട്രസഭയും മറ്റ് സഹായ ഗ്രൂപ്പുകളും അവരുടെ ശേഷിക്കുന്ന സ്റ്റോക്കുകൾ ചാരിറ്റി അടുക്കളകളിലേക്ക് അയച്ചു കൊണ്ടിരിക്കുകയാണ്.
ഫെബ്രുവരിയിൽ നിന്ന് മാർച്ചിൽ എത്തുമ്പോൾ പോഷക സപ്ലിമെന്റുകൾ നൽകാൻ കഴിയുന്ന അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണം 70% കുറഞ്ഞ് 22,300 ആയി മാറി. 173 ചികിത്സാ കേന്ദ്രങ്ങളിൽ 100 എണ്ണം മാത്രമേ ഇപ്പോഴും പ്രവർത്തിക്കുന്നുള്ളൂവെന്നും ഒ.സി.എച്ച്.എ പറഞ്ഞു.
47 സഹായ ഗ്രൂപ്പുകളിൽ നടത്തിയ ഒരു സർവേയിൽ 95% സംഘടനകളും ഇസ്രഈൽ ആക്രമണങ്ങൾ കാരണം ഗസയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ കുറയ്ക്കുകയോ പൂർണമായും നിർത്തുകയോ ചെയ്തിട്ടുണ്ടെന്ന് ഒ.സി.എച്ച്.എ കണ്ടെത്തി. മാർച്ച് പകുതി മുതൽ, ഇസ്രഈലി ആക്രമണം കുറഞ്ഞത് 14 സംഘടനകളുടെ ജീവനക്കാരെയോ സൗകര്യങ്ങളെയോ ബാധിച്ചു. ഏകദേശം 60 സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടു.
Content Highlight: Thousands of children in Gaza malnourished under Israel’s food blockade, aid groups say