തലയോട്ടികള്‍ തകര്‍ക്കാന്‍മാത്രം വലുപ്പമുള്ള കല്ലുകളാണ് അക്രമികള്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ എറിഞ്ഞതെന്ന് പ്രൊഫസര്‍ അതുല്‍ സൂദ്. അക്രമികള്‍ മുഖം മറച്ചാണ് എത്തിയതെന്നും അവര്‍ എന്‍.ഡി ടി.വിയോട് പറഞ്ഞു.
‘അവയൊന്നും ചെറിയ കല്ലുകളായിരുന്നില്ല. ഞങ്ങളുടെ തലയോട്ടിയടക്കം തകര്‍ക്കാന്‍ പോന്ന വലിയ വലുപ്പത്തിലുള്ളവയായിരുന്നു. ശബ്ദം കേട്ട് വന്ന ഞാന്‍ കണ്ടത് എന്റെ വാഹനമടക്കം അവിടെയുണ്ടായിരുന്നതെല്ലാം അവര്‍ നശിപ്പിക്കുന്നതാണ്’, അതുല്‍ സൂദ് പറഞ്ഞു.
മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമകാരികള്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് അയ്ഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. സാമൂഹ്യമാധ്യമങ്ങളിലടക്കം നിരവധി ചിത്രങ്ങളും വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.
ദല്‍ഹി പൊലീസ് ഇതുവരെയും ഒരു നടപടിയും ഇതിനെതിരെ സ്വീകരിച്ചിട്ടില്ല. ഹോസ്റ്റലില്‍ ഉള്‍പ്പെടെ സംഘം അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയാണ്. ചുറ്റികയും മറ്റു മാരകായുധങ്ങളുമായാണ് മുഖം മൂടിയണിഞ്ഞ സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മര്‍ദ്ദിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ