സഞ്ജുവല്ല, ധോണിക്ക് പകരമാകാന്‍ അവന് മാത്രമേ കഴിയൂ; അഭിപ്രായവുമായി ശ്രീശാന്ത്
Sports News
സഞ്ജുവല്ല, ധോണിക്ക് പകരമാകാന്‍ അവന് മാത്രമേ കഴിയൂ; അഭിപ്രായവുമായി ശ്രീശാന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th June 2024, 11:34 am

ടി-20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെ 6 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ. വമ്പന്‍ പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടാനാണ് പാകിസ്ഥാന് സാധിച്ചത്.


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി റിഷബ് പന്ത് 31 പന്തില്‍ നിന്ന് 42 റണ്‍സ് നേടി മിന്നും പ്രകടനമാണ് കാഴചവെച്ചത്. ആറ് ഫോറുകള്‍ ഉള്‍പ്പെടെ സ്ലോ പിച്ചില്‍ 135.48 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താനും മികച്ച കീപ്പിങ് നടത്താനും താരത്തിന് സാധിച്ചിരുന്നു.

താരത്തിന്റെ മിന്നും പ്രകടനത്തിന് പ്രശംസയുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്ത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുന്‍ താരം. ഇന്ത്യകണ്ട് ഏറ്റവും മികച്ച ഇന്ത്യന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ എം.എസ്. ധോണിയുമായി പന്തിനെ താരതമ്യപ്പെടുത്തി സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.

‘ആര്‍ക്കെങ്കിലും മഹി ഭായിക്ക് പകരമാകാന്‍ കഴിയുമെങ്കില്‍, അത് റിഷബ് പന്തായിരിക്കും. ഹാര്‍ദിക്കിനൊപ്പം അദ്ദേഹം ഇന്ത്യയെ നയിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ശ്രീശാന്ത് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പറഞ്ഞു.

പന്തിന് പുറമെ അക്‌സര്‍ പട്ടേല്‍ 18 പന്തില്‍ നിന്ന് 20 റണ്‍സും നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് 12 പന്തില്‍ നിന്ന് 13 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി വെറും നാല് റണ്‍സിനാണ് പുറത്തായത്.

മത്സരത്തില്‍ നാല് ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. ഡെത് ഓവറില്‍ ജസ്പ്രീത് മിന്നും പ്രകടനമാണ് താരം കാഴ്ചവച്ചത്. 19ാം ഓവറില്‍ മൂന്ന് റണ്‍സ് വഴങ്ങി ഇഫ്തിഖര്‍ അഹമ്മദിന്റെ വിക്കറ്റും താരം നേടിയിരുന്നു. കളിയിലെ താരവും ബുംറയായിരുന്നു. താരത്തിന് പുറമേ ഹര്‍ദിക് പാണ്ഡ്യ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും പട്ടേല്‍ 11 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി. അവസാന ഓവര്‍ ഹര്‍ഷല്‍ പട്ടേല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

മികച്ച രീതിയിലാണ് ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പാകിസ്ഥാന് ബൗളര്‍മാര്‍ പ്രകടനം നടത്തിയത്. നസീം ഷാ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയപ്പോള്‍ ഹാരിസ് റൗഫ് മൂന്നോവറില്‍ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. മുഹമ്മദ് അമീര്‍ 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി. ഇമാദ് വസീം 15 റണ്‍സും ഫഖര്‍ സമാന്‍ 13 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു.

ഇതോടെ ഗ്രൂപ്പ് എയില്‍ രണ്ട് മത്സരത്തില്‍ നാല് പോയിന്റുമായി +1.455 നെറ്റ് റണ്‍റേറ്റുമായി ഇന്ത്യയാണ് ഒന്നാമത്.

 

Content Highlight: Sreesanth Talking About Rishabh Pant