Advertisement
national news
ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകം:താലിബാനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കാനൊരുങ്ങി മാതാപിതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 22, 03:07 am
Tuesday, 22nd March 2022, 8:37 am

ന്യൂദല്‍ഹി: കൊല്ലപ്പെട്ട ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബം.

ഡാനിഷിനെ കൊലപ്പെടുത്തിയ താലിബാന്റെ ഉന്നതതല കമാന്‍ഡര്‍മാരും നേതാക്കളും ഉള്‍പ്പെടെയുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

38 കാരനായ സിദ്ദിഖി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അഫ്ഗാനിസ്ഥാനില്‍ വെച്ച് കൊല്ലപ്പെട്ടത്. കാണ്ഡഹാര്‍ നഗരത്തിലെ സ്പിന്‍ ബോള്‍ഡക് ജില്ലയില്‍ അഫ്ഗാന്‍ സൈനികരും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അദ്ദേഹം.

ചൊവ്വാഴ്ചയാണ് ഡാനിഷ് സിദ്ദിഖിയുടെ മാതാപിതാക്കളായ അക്തര്‍ സിദ്ദിഖിയും ഷാഹിദ അക്തറും അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവാദികളായ താലിബാന്റെ ഉന്നതതല കമാന്‍ഡര്‍മാരും നേതാക്കളും ഉള്‍പ്പെടെയുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നിയമനടപടി ആരംഭിക്കുമെന്ന് അറിയിച്ചത്.

ഏത് തരത്തിലുള്ള നിയമനടപടി സ്വീകരിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നില്ലെങ്കിലും സിദ്ദിഖിന്റെ കുടുംബം താലിബാനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.

പുലിസ്റ്റര്‍ പ്രൈസ് നേടിയ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റാണ് ഡാനിഷ്. 2018 ലാണ് ഡാനിഷിന് പുലിസ്റ്റര്‍ പ്രൈസ് ലഭിച്ചത്.

 

 

Content Highlights: Slain photojournalist Danish Siddiqui’s parents to initiate legal action against Taliban