Entertainment
മോഹന്‍ലാലിന്റെ ഉള്ളില്‍ ഇപ്പോഴും ഒരു കുട്ടിയുണ്ട്; ആ രണ്ട് നടന്മാരുടെ കൂടെ കൂടിയാല്‍ ആ കുട്ടി മഹാവികൃതിയാകും: സത്യന്‍ അന്തിക്കാട്

മലയാള സിനിമക്ക് ഒട്ടനവധി മികച്ച സിനിമകള്‍ സമ്മാനിച്ച കോംബോ ആയിരുന്നു സത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍, ശ്രീനിവാസന്‍ എന്നിവരുടേത്. ശ്രീനിവാസന്‍ സത്യനും മോഹന്‍ലാലിനുമൊപ്പം ചേര്‍ന്നപ്പോള്‍ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകള്‍ പിറന്നു. നാടോടിക്കാറ്റ്, ടി.പി. ബാലഗോപാലന്‍ എം.എ, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ് തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിനുദാഹരണങ്ങളാണ്.

ഇപ്പോള്‍ തന്റെ പ്രിയപ്പെട്ട സുഹൃത്ത് മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. മോഹന്‍ലാല്‍ എന്ന വലിയ നടന്റെ ഉള്ളില്‍ ഇപ്പോഴും ഒരു കുട്ടിയുണ്ടെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. ഇന്നസെന്റിനെപ്പോലെയോ നെടുമുടിവേണുവിനെപ്പോലെയോ ഉള്ളവര്‍ കൂട്ടിനുണ്ടെങ്കില്‍ ആ കുട്ടി മഹാവികൃതിയായി മാറുമെന്നും എന്നാല്‍ പെട്ടെന്ന് അതേ കുട്ടിതന്നെ തത്ത്വചിന്തകനാകുമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

മോഹന്‍ലാല്‍ എന്ന വലിയ നടന്റെ ഉള്ളില്‍ ഇപ്പോഴും ഒരു കുട്ടിയുണ്ടെന്ന് തോന്നാറുണ്ട്. കുറുമ്പും കുസൃതിയുമൊക്കെയുള്ള കുട്ടി – സത്യന്‍ അന്തിക്കാട്

സംവിധായകന്റെ സ്റ്റാര്‍ട്ടിനും കട്ടിനുമിടയിലുള്ള സമയത്ത് ഈശ്വരന്‍ ഇടപെടുന്നുവെന്ന് മോഹന്‍ലാല്‍ പറയാറുണ്ടെന്നും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ലഭിക്കുന്നത് ഈശ്വരന്‍ ഇടപെടുന്നതിലൂടെയാണെന്ന് മോഹന്‍ലാല്‍ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്.

‘മോഹന്‍ലാല്‍ എന്ന വലിയ നടന്റെ ഉള്ളില്‍ ഇപ്പോഴും ഒരു കുട്ടിയുണ്ടെന്ന് തോന്നാറുണ്ട്. കുറുമ്പും കുസൃതിയുമൊക്കെയുള്ള കുട്ടി. ഇന്നസെന്റിനെപ്പോലെയോ നെടുമുടിവേണുവിനെപ്പോലെയോ ഉള്ളവര്‍ കൂട്ടിനുണ്ടെങ്കില്‍ ആ കുട്ടി മഹാവികൃതിയായി മാറും. നിര്‍ഭാഗ്യവശാല്‍ ആ രണ്ട് നടന്മാരും നമ്മളെ വിട്ടുപോയി.

പക്ഷേ, നിമിഷ നേരംകൊണ്ട് അതേ കുട്ടിതന്നെ തത്ത്വചിന്തകനാകും. അതൊരു മാജിക്കാണ്. സംവിധായകന്റെ സ്റ്റാര്‍ട്ടിനും കട്ടിനുമിടയിലുള്ള നിമിഷങ്ങളില്‍ ഈശ്വരന്‍ ഇടപെടുന്നു എന്ന് മോഹന്‍ലാല്‍ പറയാറുണ്ട്.

ഇന്നസെന്റിനെപ്പോലെയോ നെടുമുടിവേണുവിനെപ്പോലെയോ ഉള്ളവര്‍ കൂട്ടിനുണ്ടെങ്കില്‍ ആ കുട്ടി മഹാവികൃതിയായി മാറും

അഭിനയത്തിന്റെ അനശ്വര മുഹൂര്‍ത്തങ്ങള്‍ നമുക്ക് ലഭിക്കുന്നത് നടന്‍പോലുമറിയാത്ത ആ ഇടപെടലിലൂടെയാണെന്ന് ലാല്‍ വിശ്വസിക്കുന്നു. മലയാള സിനിമയ്ക്ക് മോഹന്‍ലാല്‍ എന്ന നടനെയും വ്യക്തിയെയും നല്‍കിയതും ആ ഈശ്വരന്‍തന്നെയാണ്,’ സത്യന്‍ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad talks about Mohanlal