സഞ്ജു ഒരിക്കലും അത് ചെയ്യില്ല, അതാണ് അദ്ദേഹത്തെ മറ്റ് ക്യാപ്റ്റന്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്: സന്ദീപ് ശര്‍മ
Sports News
സഞ്ജു ഒരിക്കലും അത് ചെയ്യില്ല, അതാണ് അദ്ദേഹത്തെ മറ്റ് ക്യാപ്റ്റന്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്: സന്ദീപ് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th October 2024, 3:46 pm

ഐ.പി.എല്ലില്‍ ഏറ്റവുമധികം ക്യാപ്റ്റന്‍മാര്‍ക്ക് കീഴില്‍ കളിച്ച താരങ്ങളിലൊരാളാണ് സന്ദീപ് ശര്‍മ. 2013ല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ 11 ക്യാപ്റ്റന്‍മാര്‍ക്ക് കീഴിലാണ് താരം കളിച്ചത്. വിരേന്ദര്‍ സേവാഗ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡേവിഡ് മില്ലര്‍, മുരളി വിജയ്, ആദം ഗില്‍ക്രിസ്റ്റ്, കെയ്ന്‍ വില്യംസണ്‍, ഡേവിഡ് വാര്‍ണര്‍, ഭുവനേശ്വര്‍ കുമാര്‍, മനീഷ് പാണ്ഡേ, മായങ്ക് യാദവ്, സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ക്ക് കീഴിലാണ് താരം പന്തെറിഞ്ഞത്.

ഇവരില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആണെന്നാണ് സന്ദീപ് ശര്‍മ അഭിപ്രായപ്പെടുന്നത്. സഞ്ജു എല്ലായ്‌പ്പോഴും പോസിറ്റീവ് ആണെന്നും ഒരിക്കലും തന്റെ മേലുള്ള സമ്മര്‍ദം ബൗളര്‍ക്ക് മേല്‍ ചെലുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ടു സ്ലോഗേഴ്‌സ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു സന്ദീപ് ശര്‍മ.

സന്ദീപ് പറഞ്ഞത്

ഐ.പി.എല്ലില്‍ ഞാന്‍ ഒപ്പം കളിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റന്‍ സഞ്ജുവാണ്. അതിനുള്ള കാരണം, ഒരു ബൗളര്‍ എന്ന നിലയില്‍ മത്സരത്തിനിടെ എന്റെ മേല്‍ ഒരുപാട് സമ്മര്‍ദമുണ്ടാകുന്ന സാഹചര്യമുണ്ടാകും. കഴിഞ്ഞ രണ്ട് തവണയും ഇത്തരത്തിലുള്ള സമ്മര്‍ദഘട്ടങ്ങളിലൂടെ പലപ്പോഴും ഞാന്‍ കടന്നുപോയിട്ടുണ്ട്. ചില സാഹചര്യങ്ങളില്‍ നമ്മള്‍ വിജയിക്കുകയും ചിലപ്പോള്‍ പരാജയപ്പെടുകയും ചെയ്തു.

എന്നാല്‍ ഈ ഘട്ടങ്ങളില്‍ ഒരിക്കല്‍ പോലും അങ്ങനെ ചെയ്യൂ, ഇങ്ങനെ ചെയ്യൂ എന്നൊന്നും സഞ്ജു എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഇതൊരു മികച്ച കാര്യമായാണ് എനിക്ക് തോന്നുന്നത്.

ഞങ്ങള്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം എന്നോട് ചോദിക്കും നിനക്കെന്ത് തോന്നുന്നു എന്ന്. ഞാന്‍ പറയും ഇങ്ങനെ ചെയ്യാനാണ് (പന്തെറിയാനാണ്) ഉദ്ദേശിക്കുന്നതെന്ന് പറയുമ്പോള്‍ അദ്ദേഹമതിനെ സപ്പോര്‍ട്ട് ചെയ്യും.

അദ്ദേഹം പോസിറ്റീവാണ്. സാധാരണ സമയങ്ങളില്‍ മത്സരത്തിന്റെ അവസ്ഥയും കാണികളും ബഹളവുമായി അവര്‍ക്ക് (ക്യാപ്റ്റന്‍മാര്‍) മേല്‍ സമ്മര്‍ദമുണ്ടാകും. ചില ക്യാപ്റ്റന്‍മാര്‍ ബൗളര്‍മാര്‍ക്ക് മേലും ആ സമ്മര്‍ദം ചെലുത്തും. പല ക്യാപ്റ്റന്‍മാരും അത് ചെയ്യാറുണ്ട്.

തന്റെ മേലുള്ള സമ്മര്‍ദം ഒരിക്കലും ബൗളറിന്റെ മേല്‍ ചെലുത്തില്ല എന്നതാണ് സഞ്ജുവിന്റെ ഏറ്റവും വലിയ ക്വാളിറ്റി. എന്റെ കാര്യം മാത്രമല്ല, എല്ലാ ബൗളര്‍മാരോടും അദ്ദേഹം ഈ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്,’ സന്ദീപ് ശര്‍മ പറഞ്ഞു.

ഐ.പി.എല്ലില്‍ തന്റെ കരിയര്‍ വീണ്ടെടുക്കാന്‍ സഞ്ജു സഹായിച്ചതിനെ കുറിച്ചും സന്ദീപ് ശര്‍മ പറഞ്ഞു.

2023 താരലേലത്തില്‍ ഒരു ടീം പോലും തന്നെ സ്വന്തമാക്കിയില്ലെന്നും ആ സമയത്ത് സഞ്ജു സാംസണാണ് തന്നെ സഹായിച്ചതെന്നും സന്ദീപ് ശര്‍മ പറയുന്നു. ശേഷം ആ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് സന്ദീപ് ശര്‍മയെ സ്വന്തമാക്കുകയും ചെയ്തിരുന്നു.

സഞ്ജുവില്‍ നിന്നും എനിക്കൊരു കോള്‍ ലഭിച്ചു. ഒരുപാട് പോസിറ്റീവായ കാര്യങ്ങള്‍ അദ്ദേഹമെന്നോട് സംസാരിച്ചു. എന്നെ ഒരു ടീമും സ്വന്തമാക്കാത്തത് വ്യക്തിപരമായി സഞ്ജുവിന് എത്രത്തോളം സങ്കടമുണ്ടാക്കിയെന്നും അദ്ദേഹം എന്നോട് തുറന്നുപറഞ്ഞു.

അദ്ദേഹം എന്നെ വിശ്വസിച്ചിരുന്നു, ഈ ആ സീസണില്‍ എനിക്ക് അവസരം ലഭിക്കുമെന്നും ഉറപ്പുനല്‍കി. രാജസ്ഥാന്‍ റോയല്‍സ് അടക്കമുള്ള എല്ലാ ടീമുകളിലും പരിക്കിന്റെ പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹമെന്നോട് പറഞ്ഞു. ആ സീസണില്‍ ഞാന്‍ ഐ.പി.എല്‍ കളിക്കുമെന്നും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.

‘ആ സമയത്ത് സഞ്ജു സാംസണ്‍ മാത്രമാണ് എന്നെ പോസിറ്റീവായി ഇരിക്കാന്‍ സഹായിച്ചത്. അത് എന്നെ ഒരുപാട് സഹായിച്ചു. ആ സമയത്ത് അദ്ദേഹം മാത്രമായിരുന്നു സംസാരിച്ചിരുന്നത്.

ശേഷം അദ്ദേഹമെന്നെ രാജസ്ഥാന്‍ ക്യാമ്പിലേക്ക് വിളിച്ചു. പ്രസിദ്ധിന് പരിക്കേറ്റതിനാല്‍ ഞാന്‍ ടീമിന്റെ ഭാഗമായി. അന്നുമുതല്‍ എന്റെ ഓരോ മത്സരവും അവസാനത്തേതാണ് എന്ന രീതിയില്‍ ഞാന്‍ ആസ്വദിച്ചുതുടങ്ങി,’ സന്ദീപ് ശര്‍മ കൂട്ടിച്ചേര്‍ത്തു.

 

Content highlight: Sandeep Sharma says Sanju Samson is the best captain that he played with