national news
ഞങ്ങളുടെ ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമായിരുന്നു, അതിനാലാണ് സ്‌ഫോടനം നടത്തിയത്; സനാതന്‍ സന്‍സ്താ പ്രവര്‍ത്തകന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 08, 03:02 pm
Monday, 8th October 2018, 8:32 pm

മുംബൈ: രാജ്യത്തുണ്ടായ പല ഭീകരാക്രമണങ്ങളിലും ബോംബ് സ്‌ഫോടനങ്ങളിലും തീവ്ര ഹിന്ദുത്വ ഗ്രൂപ്പായ സനാതന്‍ സന്‍സ്തയ്ക്ക് പങ്കുള്ളതായി ഇന്ത്യാടുഡേയുടെ കണ്ടെത്തല്‍. സംഭവത്തില്‍ തെളിവുകളുണ്ടായിട്ടും ഉന്നതബന്ധംമൂലം പ്രതികളെ നിയമത്തിന് മുന്നില്‍ എത്തിക്കാനായില്ലെന്നും ഇന്ത്യാ ടുഡേയുടെ എക്‌സ്‌ക്ലൂസിവ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2008 ല്‍ മഹാരാഷ്ട്രയിലെ തിയേറ്ററിന് പുറത്തുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ തങ്ങളായിരുന്നുവെന്ന് സനാതന്‍ സന്‍സ്തയുടെ തന്നെ പ്രവര്‍ത്തകന്‍ തന്നെ പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇന്ത്യാ ടുഡേ പുറത്തുവിട്ടു.

നേരത്തെ തന്നെ സംഭവത്തിന് പിന്നില്‍ സനാതന്‍ സന്‍സ്തയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യം തെളിയിക്കാനായിരുന്നില്ല.

എന്നാല്‍ അന്ന് പ്രതിയെന്ന് സംശയിച്ചിരുന്ന മങ്കേഷ് ദിനകര്‍ നികം എന്നയാളാണ് ഇന്ന് ഇന്ത്യാ ടുഡേയുടെ ഒളിക്യാമറയില്‍ പെട്ടത്. താനെയിലും വഷിയിലും പന്‍വേലിലും ബോംബ് സ്ഥാപിച്ചത് താനാണെന്ന് ഇയാള്‍ സമ്മതിച്ചു. ഹിന്ദു ദേവീ-ദേവന്‍മാരെ മോശമായി ചിത്രീകരിച്ചു എന്നതിനാലാണ് ജോധാ അക്ബര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററിനു പുറത്തും ആംഹി പച്പുതെ എന്ന മറാത്തി നാടകം കളിച്ച വേദിയ്ക്ക് സമീപം ബോംബ് സ്ഥാപിച്ചിരുന്നതെന്ന് ഇയാള്‍ സമ്മതിക്കുന്നു.

ALSO READ: ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം: സീതാറം യെച്ചൂരി

“ഞങ്ങളുടെ ദൈവങ്ങളെ അവര്‍ മോശമായി ചിത്രീകരിക്കുകയായിരുന്നു. അത് ഞങ്ങള്‍ക്ക് അവസാനിപ്പിക്കണമായിരുന്നു. അതിനാലാണ് ഞാന്‍ അവിടെ ബോംബിട്ടത്.”

തങ്ങള്‍ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെങ്കിലും അതൊന്നും അവര്‍ വകവെച്ചില്ലെന്നും അതിനാലാണ് അക്രമമാര്‍ഗം സ്വീകരിച്ചതെന്നും നികം പറയുന്നു.

2000 മുതല്‍ സനാതന്‍ സന്‍സ്തയുടെ സജീവ പ്രവര്‍ത്തകമനാണ് ഇയാള്‍. അതേസമയം മങ്കേഷ് നികത്തിനേക്കാള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് മറ്റൊരു പ്രവര്‍ത്തകനായ ഹരിഭൗ കൃഷ്ണ ദിവേകര്‍ നടത്തിയത്.

ALSO READ: “മണ്ഡലകാലം തീരുന്നതിന് മുന്‍പ് തന്നെ ശബരിമലയില്‍ പോകും”; ശബരിമല വിധിയെ സ്വാഗതം ചെയത് വനിതാ പൂജാരികള്‍

കേസന്വേഷണത്തിനിടെ ഇയാള്‍ സംശയിക്കുന്നവരുടെ പട്ടികയിലുണ്ടായിരുന്നിട്ടും പൊലീസ് നടപടികളുമായി മുന്നോട്ടുപോയിരുന്നില്ല. ഇയാളുടെ വീട്ടില്‍ നിന്ന് റിവോള്‍വറും ഡിറ്റണേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും കണ്ടെടുത്തിരുന്നു. സ്‌ഫോടനത്തിന് അഞ്ചോ ആറോ ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇതെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു.

എ.ടി.എസിന്റെ കുറ്റപത്രത്തില്‍ രമേശ് ഹനുമന്ത് ഗഡ്കരി, മങ്കേഷ് ദിനകര്‍ നികം, വിക്രം വിനയ് ഭാവെ, സന്തോഷ് സീതാറാം അംഗ്രെ, ഹരിഭൗ കൃഷ്ണ ദിവേകര്‍, ഹേമന്ത് തുക്രാം ഛാല്‍കെ എന്നിവരായിരുന്നു ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ കോടതി രണ്ടുപേരെ മാത്രമെ ശിക്ഷിച്ചിരുന്നുള്ളൂ. മറ്റുള്ളവരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

WATCH THIS VIDEO