'നിങ്ങള്‍ വിതച്ചത് തന്നെ കൊയ്തു'; കര്‍ണാടകയിലും ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെടുമെന്ന് കുമാരസ്വാമി
national news
'നിങ്ങള്‍ വിതച്ചത് തന്നെ കൊയ്തു'; കര്‍ണാടകയിലും ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെടുമെന്ന് കുമാരസ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th November 2019, 9:29 pm

ബെംഗളൂരു: മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതില്‍ പ്രതികരിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ‘നിങ്ങള്‍ വിതച്ചത് തന്നെ കൊയ്യുക’ എന്ന പഴംഞ്ചൊല്ല് ഫഡ്‌നാവിന്റെ കാര്യത്തില്‍ പ്രാവര്‍ത്തികമായെന്ന് കുമാരസ്വാമി പറഞ്ഞു.

ഫഡ്‌നാവിസിനു സംഭവിച്ചത് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് സംഭവിക്കുമെന്നും കുമാരസ്വാമി പറഞ്ഞു. ബി.ജെ.പിയുടെ അധികാര മോഹത്തിന് ഫഡ്നാവിസ് കനത്ത വില നല്‍കിയെന്നും കുമാരസ്വാമി പറഞ്ഞു.

അധികാരത്തിനുള്ള ആര്‍ത്തി, അനാവശ്യ തെരഞ്ഞെടുപ്പുകളിലൂടെ സര്‍ക്കാരുകളെ അട്ടിമറിക്കുക തുടങ്ങിയ പ്രവര്‍ത്തികളെ മാറ്റിനിര്‍ത്താനുള്ള വിവേകം മഹാരാഷ്ട്രയില്‍ നേരിട്ട തിരിച്ചടികൊണ്ട് ബി.ജെ.പിക്കുണ്ടായിട്ടുണ്ടെന്ന് പ്രത്യാശിക്കുന്നതായും കുമാരസ്വാമി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്‍.സി.പി നേതാവ് ജയന്ത് പാട്ടീലും കോണ്‍ഗ്രസ് നേതാവ് ബാലസാഹെബ് തോറത്തും ഉപമുഖ്യമന്ത്രിമാരാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ന്യൂസ് 18യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബര്‍ ഒന്നാം തിയ്യതി മുംബൈ ശിവജി പാര്‍ക്കില്‍ നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുംബൈ ട്രൈഡന്റ് ഹോട്ടലില്‍ നടന്ന സേന-എന്‍.സി.പി-കോണ്‍ഗ്രസ് സംയുക്ത മീറ്റിംഗില്‍ ത്രികക്ഷി സഖ്യത്തിന്റെ നേതാവായി ഉദ്ധവ് താക്കറയെ തെരഞ്ഞെടുക്കും. സഖ്യത്തെ മഹാരാഷ്ട്ര വികാസ് അഘാടി എന്ന് വിളിക്കുമെന്ന് സംയുക്ത യോഗത്തില്‍ മൂന്നു പാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, പരസ്യ ബാലറ്റിലൂടെ മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കും. മാധ്യമങ്ങള്‍ വോട്ടെടുപ്പ് പരസ്യമായി തത്സമയം സംപ്രേഷണം ചെയ്യണമെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.

വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് രാജിവെക്കുകയും ചെയ്തിരുന്നു. ഫഡ്നാവിസിന്റെ രാജിക്ക് അല്‍പ്പം മുന്‍പ് എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.