'ആളുകളെ കൊല്ലുന്നവനെക്കാള്‍ വലിയവനാണ് ആളുകളെ രക്ഷിക്കുന്നവന്‍'; ബി.വി ശ്രീനിവാസിന് എതിരായ നടപടിക്കെതിരെ രാഹുല്‍ ഗാന്ധി
national news
'ആളുകളെ കൊല്ലുന്നവനെക്കാള്‍ വലിയവനാണ് ആളുകളെ രക്ഷിക്കുന്നവന്‍'; ബി.വി ശ്രീനിവാസിന് എതിരായ നടപടിക്കെതിരെ രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th May 2021, 9:27 pm

ന്യൂദല്‍ഹി: കൊവിഡ് സഹായം എത്തിച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസനെ ചോദ്യം ചെയ്ത നടപടിക്കെതിരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

കൊല്ലുന്നവനേക്കാള്‍വലിയവനാണ് ആളുകളെ രക്ഷിക്കുന്നവന്‍ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രിയങ്ക ഗാന്ധിയും ബി.വി ശ്രീനിവാസനെതിരായ നടപടിക്കെതിരെ രംഗത്ത് എത്തി.

ഒരാളെ സഹായിക്കുന്നത് കുറ്റമെങ്കില്‍ അത് വീണ്ടും ചെയ്യാന്‍ തയ്യാറാണെന്ന് പ്രിയങ്ക പറഞ്ഞു. ഒന്നും ചെയ്യാതെ മിണ്ടാതിരിക്കുന്നതാണ് കുറ്റമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കര്‍ണാടക ഡി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറും ബി.വി ശ്രീനിവാസന് പിന്തുണയുമായി എത്തി.

മഹാമാരിയുടെ കാലത്ത് പാവപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ പ്രയത്‌നിക്കുന്ന യൂത്ത് കോണ്‍ഗ്രസിനേയും ബി.വി.ശ്രീനിവാസിനേയും ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിനെ ദല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് ചോദ്യം ചെയ്തത്. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കണമെന്നായിരുന്നു ബി.വി.ശ്രീനിവാസിനോട് പൊലീസ് ആവശ്യപ്പെട്ടത്.

എന്നാല്‍ പൊലീസ് നടപടിയില്‍ പേടിച്ച് പിന്നോട്ട് പോകാന്‍ താന്‍ ഒരുക്കമല്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും ചോദ്യം ചെയ്യലിന് ശേഷം ശ്രീനിവാസ് പ്രതികരിച്ചു.തങ്ങള്‍ തെറ്റായിട്ടൊന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

അനധികൃതമായി കൊവിഡ് ചികിത്സാ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് ബി.വി.ശ്രീനിവാസിനെതിരെ നേരത്തെ ദല്‍ഹി കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Rahul Gandhi opposes action against BV Srinivasan