കിവികളുടെ ചിറകരിഞ്ഞ് ലങ്കന്‍ സിംഹം; അടിച്ചുകയറിയത് സഞ്ജുവിന്റെ വിശ്വസ്തന്റെ റെക്കോഡിനൊപ്പം
Cricket
കിവികളുടെ ചിറകരിഞ്ഞ് ലങ്കന്‍ സിംഹം; അടിച്ചുകയറിയത് സഞ്ജുവിന്റെ വിശ്വസ്തന്റെ റെക്കോഡിനൊപ്പം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th September 2024, 1:42 pm

ന്യൂസിലാന്‍ഡ്-ശ്രീലങ്ക രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഗല്ലേ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ കിവീസ് വെറും 88 റണ്‍സിന് പുറത്താവുകയായിരുന്നു. ലങ്കന്‍ ബൗളിങ്ങില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി പ്രഭാത് ജയസൂര്യ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 18 ഓവറില്‍ ആറ് മെയ്ഡന്‍ ഉള്‍പ്പെടെ 42 റണ്‍സ് വിട്ടുനല്‍കിയാണ് താരം ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ഈ തകര്‍പ്പന്‍ നേട്ടത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് പ്രഭാത് സ്വന്തമാക്കിയത്. ആദ്യ 16 ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫൈഫര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനാണ് ലങ്കന്‍ താരത്തിന് സാധിച്ചത്. ഒമ്പത് ഫൈഫറുകളാണ് താരം ആദ്യ 16 ടെസ്റ്റുകളില്‍ നേടിയത്.

ഇതോടെ ഇത്രതന്നെ ഫൈഫര്‍ നേടിയ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്റെ റെക്കോഡിനൊപ്പമെത്താനും പ്രഭാതിന് സാധിച്ചു. ഈ നേട്ടത്തില്‍ ഒന്നാമതുള്ളത് മുന്‍ ന്യൂസിലാന്‍ഡ് താരം ക്ലാരി ഗ്രിമ്മെറ്റാണ്. 12 ഫൈഫറാണ് താരം തന്റെ ആദ്യ 16 റെഡ് ബോള്‍ മത്സരങ്ങളില്‍ നേടിയത്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 602 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശ്രീലങ്കക്കായി കാമിന്ദു മെന്‍ഡീസ്, ദിനേശ് ചണ്ടിമല്‍, കുശാല്‍ മെന്‍ഡീസ് എന്നിവര്‍ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മെന്‍ഡീസ് 250 പന്തില്‍ പുറത്താവാതെ 116 റണ്‍സാണ് നേടിയത്. 16 ഫോറുകളും നാല് സിക്‌സുകളുമാണ് താരം നേടിയത്.

ദിനേശ് 208 പന്തില്‍ 116 റണ്‍സും കുശാല്‍ 149 പന്തില്‍ 106 റണ്‍സും നേടി. എയ്ഞ്ചലോ മാത്യൂസ് 88 റണ്‍സും ദിമുത് കരുണരത്‌നെ 46 റണ്‍സും ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ 44 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

കിവീസ് ബൗളിങ്ങില്‍ ഗ്ലെന്‍ ഫിലിപ്‌സ് മൂന്ന് വിക്കറ്റും ക്യാപ്റ്റന്‍ ടിം സൗത്തി ഒരു വിക്കറ്റും നേടി.

 

Content Highlight: Prabath Jayasurya Create a Record in Test Cricket