ഇസ്രഈലി സൈനികര്‍ ടോയ്‌ലറ്റ് വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു: ഫലസ്തീന്‍ തടവുകാരന്‍
World News
ഇസ്രഈലി സൈനികര്‍ ടോയ്‌ലറ്റ് വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു: ഫലസ്തീന്‍ തടവുകാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st August 2024, 3:43 pm

ഗസ: ഇസ്രഈലി സൈനികര്‍ ടോയ്‌ലറ്റ് വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചതായി വെസ്റ്റ് ബാങ്കിലെ ഓഫര്‍ ജയിലില്‍ തടവിലാക്കപ്പെട്ട ഫലസ്തീന്‍ യുവാവ്. ഫലസ്തീന്‍ പ്രിസണേഴ്സ് ബോര്‍ഡും ഫലസ്തീനിയന്‍ പ്രിസണേഴ്സ് അസോസിയേഷനും പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വാര്‍ത്താ ഏജന്‍സിയായ അനഡോലുവാണ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഫലസ്തീന്‍ യുവാവ് റാമല്ലയിലെ ഓഫര്‍ ജയിലില്‍ ക്രൂര പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫലസ്തീനിയായ യുവാവിന്റെ ഇനീഷ്യല്‍ മാത്രമേ സംഘടനകള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. ജി.വി എന്ന ഇനീഷ്യലിലാണ് ഫലസ്തീന്‍ യുവാവ് വെളിപ്പെടുത്തിയ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

‘ചോദ്യം ചെയ്യുന്നതിനിടെ സൈനികര്‍ എന്നെ ടോയ്‌ലറ്റ് വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു. ഇന്നും ഞങ്ങള്‍ പീഡനത്തിനും അപമാനത്തിനും മര്‍ദനത്തിനും വിധേയരാവുകയാണ്,’ എന്നാണ് യുവാവ് പറഞ്ഞത്. നിലവില്‍ യുവാവ് ഓഫര്‍ ജയിലില്‍ തന്നെ തുടരുകയാണ്.

മാര്‍ച്ച് രണ്ടിന് തെക്കന്‍ ഗസ മുനമ്പിലെ ഖാന്‍ യൂനുസില്‍ നിന്നാണ് യുവാവിനെ ഇസ്രഈലി സൈന്യം തടവിലാക്കുന്നത്. ഹമദില്‍ നിന്ന് തടവിലാക്കപ്പെട്ട യുവാവിനെ, അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയും കൈകള്‍ പുറകിലേക്ക് വലിച്ചുകെട്ടിയും കണ്ണ് മൂടികെട്ടിയതിനും ശേഷമാണ് സൈന്യത്തിന്റെ ട്രക്കിലേക്ക് കയറ്റിയത്. ജി.വി തന്നെയാണ് ഇക്കാര്യങ്ങള്‍ ഫലസ്തീന്‍ സംഘടനകളെ അറിയിച്ചത്.

ഇസ്രഈലി ഭരണകൂടം തടവിലാക്കിയ ആയിരക്കണക്കിന് ഫലസ്തീന്‍ തടവുകാരുടെ സ്ഥിതിഗതികള്‍ എന്താണെന്നതില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇസ്രഈലി സൈന്യത്തിന്റെ തടങ്കലില്‍ അനുഭവിക്കേണ്ടി വന്ന ക്രൂര പീഡനങ്ങളെ കുറിച്ചുള്ള ഫലസ്തീന്‍ ബന്ദികളുടെ വെളിപ്പെടുത്തലുകള്‍ ദിവസങ്ങള്‍ ഇടവിട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

നിലവിലെ കണക്കുകള്‍ പ്രകാരം, ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ 40,173 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 92,857 ഫലസ്തീനികള്‍ക്ക് സാരമായി പരിക്കേറ്റതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടിയിട്ടും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും ഇസ്രഈലി സൈന്യം ഫലസ്തീനില്‍ നിന്ന് പിന്മാറാന്‍ തയ്യാറാവുന്നില്ല.

ലോകത്തുടനീളമായി ഇസ്രഈലിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഇസ്രഈലുമായി ബന്ധം പുലര്‍ത്തുന്ന ഭരണകൂടങ്ങളെ, വംശഹത്യയില്‍ പങ്കാളികളാക്കരുതെന്ന് ബോധ്യപ്പെടുത്തി പ്രതിഷേധക്കാര്‍ നയതന്ത്ര ബന്ധം ഉപേക്ഷിക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണ്. നാല് ദിക്കുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിട്ടും ഇസ്രഈല്‍ സര്‍ക്കാര്‍ ഗസയിലെ വംശഹത്യ തുടരുകയാണ്.

Content Highlight: Palestinian youth held in Ofer prison says Israeli soldiers tried to drown him in toilet water