ഇന്ത്യ-ശ്രീലങ്ക കളി സമനിലയായിട്ടും എന്തുകൊണ്ട് സൂപ്പർ ഓവർ നടന്നില്ല? സംഭവം ഇങ്ങനെ
Cricket
ഇന്ത്യ-ശ്രീലങ്ക കളി സമനിലയായിട്ടും എന്തുകൊണ്ട് സൂപ്പർ ഓവർ നടന്നില്ല? സംഭവം ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd August 2024, 9:13 am

ശ്രീലങ്കക്കെതിരെയുള്ള ഇന്ത്യയുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 47.5 ഓവറില്‍ 230 റണ്‍സിന് പുറത്താവുകയായിരുന്നു. മത്സരം സമനിലയില്‍ ആയിട്ടും എന്തുകൊണ്ട് സൂപ്പര്‍ ഓവര്‍ നടന്നില്ല എന്ന ചോദ്യമാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകള്‍ക്കിടയില്‍ ഉയര്‍ന്നുനില്‍ക്കുന്നത്.

ഐ.സി.സിയുടെ നിയമപ്രകാരം ടി-20യില്‍ ഒരു മത്സരം സമനിലയിലായാല്‍ സൂപ്പര്‍ ഓവര്‍ നടത്തിക്കൊണ്ട് വിജയികളെ തീരുമാനിക്കും. എന്നാല്‍ ഏകദിനത്തില്‍ ഇത്തരത്തില്‍ നിയമങ്ങളില്ല. ഏകദിനത്തില്‍ നോക്കൗട്ട് സ്റ്റേജുകളില്‍ നടക്കുന്ന മത്സരങ്ങളില്‍ മാത്രമേ സൂപ്പര്‍ ഓവര്‍ ഉണ്ടായിരിക്കുകയുള്ളൂ. ഇതുവരെ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മൂന്ന് ഏകദിന മത്സരങ്ങളില്‍ മാത്രമേ സൂപ്പര്‍ ഓവര്‍ നടന്നിട്ടുള്ളൂ.

2019 ഐ.സി.സി ഏകദിന ലോകകപ്പ് ഫൈനലില്‍ ആയിരുന്നു ആദ്യ സൂപ്പര്‍ ഓവര്‍ നടന്നത്. ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള മത്സരമായിരുന്നു സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്.

പിന്നീട് ഒരു വര്‍ഷത്തിനുശേഷം നടന്ന പാകിസ്ഥാനും സിംബാബ് വേയും തമ്മിലുള്ള മത്സരവും സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയിരുന്നു. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരയിലെ ആദ്യ സൂപ്പര്‍ ഓവര്‍ കൂടിയായിരുന്നു ഇത്.

ഇതിനുശേഷം 2023 ഐ.സി.സി ഏകദിന ലോകകപ്പിന്റെ യോഗ്യത മത്സരത്തിലും സൂപ്പര്‍ ഓവര്‍ നടന്നു. വെസ്റ്റ് ഇന്‍ഡീസും നെതര്‍ലാന്‍ഡ്‌സും തമ്മിലുള്ള മത്സരമായിരുന്നു സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. 50 ഓവര്‍ ഫോര്‍മാറ്റില്‍ നടന്ന അവസാന സൂപ്പര്‍ ഓവര്‍ മത്സരവും ഇതാണ്.

പണ്ട് കാലങ്ങളില്‍ വിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ വിജയികളെ പ്രഖ്യാപിച്ച മത്സരങ്ങളും ഉണ്ടായിട്ടുണ്ട്. മത്സരത്തില്‍ ഏറ്റവും കുറച്ചു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെട്ട ടീമിനെ ആയിരിക്കും വിജയിയായി പ്രഖ്യാപിക്കുക. 1987ല്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരവും 1988ല്‍ നടന്ന ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ മത്സരവും ആയിരുന്നു ഇത്തരത്തില്‍ വിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ വിധിയെഴുതിയത്.

 

Content Highlight: Only Three Time in Cricket History Have Done Super Over In ODI