ആദ്യം ബി.ജെ.പിയെ ഉപേക്ഷിക്കൂ, എന്നിട്ട് സംസാരിക്കാം ബദലിനെക്കുറിച്ച്; ശിവസേനയോട് എന്‍.സി.പി; എന്‍.ഡി.എയില്‍നിന്നും സാവന്തിന്റെ രാജിയും ആവശ്യം
national news
ആദ്യം ബി.ജെ.പിയെ ഉപേക്ഷിക്കൂ, എന്നിട്ട് സംസാരിക്കാം ബദലിനെക്കുറിച്ച്; ശിവസേനയോട് എന്‍.സി.പി; എന്‍.ഡി.എയില്‍നിന്നും സാവന്തിന്റെ രാജിയും ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th November 2019, 7:29 pm

ശിവസേന ബി.ജെ.പിയുമായുള്ള ബന്ധമുപേക്ഷിച്ചാല്‍ ഒരു രാഷ്ട്രീയ ബദല്‍ സാധ്യമാക്കാം എന്ന് എന്‍.സി.പി. കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നും സേന നേതാവ് അരവിന്ദ് സാവന്ത് രാജിവെക്കണമെന്നും എന്‍.സി.പി ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി ശിവസേനയും ബി.ജെ.പിയും ചരടുവലികള്‍ തുടരവെയാണ് എന്‍.സി.പിയുടെ പരാമര്‍ശം.

‘ബി.ജെ.പി ശിവസേനയുമായുള്ള തര്‍ക്കം പരിഹരിച്ചാല്‍ പിന്നെ മറ്റൊന്നും സംഭവിക്കാനില്ല. അല്ലാത്ത പക്ഷം ഒരു ബദല്‍ സഖ്യത്തിനുള്ള സാധ്യതയുണ്ട്. അതിന് ബി.ജെ.പിയുമായും എന്‍.ഡി.എയുമായുള്ള ബന്ധം പൂര്‍ണമായും ശിവസേന ഒഴിവാക്കണം. അതിന്‌ശേഷം മാത്രമേ ഈ ബദലിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയൂ’, എന്‍.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞു.

എന്‍.സി.പി തിങ്കളാഴ്ച കേന്ദ്രമന്ത്രിസഭയിലെ ശിവസേനയുടെ ഏക സാന്നിധ്യമായ സാവന്തിന്റെ രാജിയെക്കുറിച്ചും സേനയുമായി സംസാരിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.

‘അരവിന്ദ് സാവന്ത് മന്ത്രിസഭ വിടണം. എന്നിട്ടുമാത്രമേ എന്‍.സി.പി ചര്‍ച്ചയ്ക്കുള്ളൂ’, പാര്‍ട്ടി വ്യക്തമാക്കിയതായി എന്‍.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയില്‍ ശിവസേനയോടൊത്ത് സര്‍ക്കാരുണ്ടാക്കുന്ന കാര്യത്തെ കുറിച്ച് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.സി.പി ശിവസേന നയിക്കുന്ന സര്‍ക്കാരില്‍ ചേരുകയും കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണക്കുകയും ചെയ്യുക, സ്പീക്കര്‍ സ്ഥാനവും ഏറ്റെടുക്കുക എന്നതാണ് എന്‍.സി.പി മുന്നോട്ട് വച്ച ഫോര്‍മുല എന്ന് ഒരു എന്‍.സി.പി നേതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പക്ഷെ ഇതൊക്കെ നടക്കണമെങ്കില്‍ ആദ്യം ശിവസേന ബി.ജെ.പിയുമായുള്ള ബന്ധം തന്നെ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശിവസേനയില്‍ നിന്ന് അകന്ന് നില്‍ക്കണമെന്ന തീരുമാനം പിന്‍വലിക്കണമെന്നും സംസ്ഥാന നേതൃത്വത്തോട് സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിക്കാന്‍ അനുവാദം നല്‍കണമെന്നും ശരത് പവാര്‍ സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള പിണക്കം ഗൗരവതരമാണെന്നും പവാര്‍ സോണിയയെ ബോധിപ്പിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഉത്തരവാദിത്തം ബി.ജെ.പിക്കാണ്. ശിവസേന തലവന്‍ ഉദ്ദവ് താക്കറെ എന്‍.സി.പിയുടെ സഹായം തേടിയിട്ടില്ല.എന്‍.സി.പിക്ക് ജനങ്ങള്‍ നല്‍കിയ കല്‍പ്പന പ്രതിപക്ഷത്ത് ഇരിക്കാനാണ്.
എന്നാല്‍ ഭാവിയെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ലെന്നാണ് ശരത് പവാര്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഭാവിയെ കുറിച്ച് സംസാരിക്കാന്‍ കഴിയില്ല എന്ന പവാറിന്റെ വാക്കുകളില്‍ നിലവിലെ ചര്‍ച്ചകളുടെ സൂചനകളുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ശിവസേന ബി.ജെ.പിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് വന്നാല്‍ സഖ്യത്തെ കുറിച്ച് ആലോചിക്കാം എന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. ശിവസേനയുടെ നിലപാടിനനുസരിച്ചായിരിക്കും സംസ്ഥാനത്തെ ഭരണം ആര്‍ക്ക് തീരുമാനിക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ