'മോനെ, നമുക്ക് കുറച്ച് ലൗഡ് ലുക്ക് പിടിക്കാം, സില്‍ക്ക് ഷര്‍ട്ട് തന്നെ വേണം, ലാലേട്ടന്‍ പറഞ്ഞു'
Movie Day
'മോനെ, നമുക്ക് കുറച്ച് ലൗഡ് ലുക്ക് പിടിക്കാം, സില്‍ക്ക് ഷര്‍ട്ട് തന്നെ വേണം, ലാലേട്ടന്‍ പറഞ്ഞു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th August 2023, 5:08 pm

ജയിലര്‍ എന്ന ചിത്രത്തിലൂടെ വിന്റേജ് ലാലേട്ടനെ തിരിച്ചുകിട്ടിയെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. വെറും അഞ്ച് മിനിറ്റില്‍ താഴെ മാത്രം സ്‌ക്രീനില്‍ വന്നുപോയിട്ടും ജയിലറില്‍ മോഹന്‍ലാല്‍ എന്ന നടന്‍ സൃഷ്ടിച്ച ഓളം ചെറുതല്ല. മോഹന്‍ലാലിന്റെ കഥാപാത്രം ഇത്രയേറെ ആഘോഷിക്കപ്പെട്ടത് അദ്ദേഹത്തിന് നല്‍കിയ ലുക്കിലൂടെ തന്നെയാണ്. ജയിലറിന്റെ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഒരുക്കിയത് മലയാളിയായ ജിഷാദ് ഷംസുദ്ദീനാണ്.

ജയിലറില്‍ എത്തിയതിനെ കുറിച്ചും മോഹന്‍ലാലിന്റെ വൈറലായ കോസ്റ്റ്യൂമിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജിഷാദ്. മോഹന്‍ലാലിന്റെ കോസ്റ്റ്യൂമിന് ഉപയോഗിച്ച റെഫറന്‍സിനെ കുറിച്ചും ജിഷാദ് സംസാരിക്കുന്നുണ്ട്. ലാല്‍ സാര്‍ തന്നെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നെന്നും ജിഷാദ് പറഞ്ഞു.

‘ലാല്‍ സാറിന്റെ സുഹൃത്തായ സനല്‍ എന്ന് പറയുന്ന ആളാണ് ആദ്യം എന്നെ വിളിക്കുന്നത്. ഇപ്പോഴും ഓര്‍മയുണ്ട്. ഞാന്‍ മറ്റൊരു ആവശ്യവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്താണ്. സീക്രട്ടായ ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം സംസാരം തുടങ്ങിയത്. മോഹന്‍ലാല്‍ സാറും രജിനിസാറും ഒരു പടത്തില്‍ ഒന്നിച്ചുവരുന്നുണ്ടെന്ന് പറഞ്ഞു.

ലാല്‍ സാര്‍ ആ സമയത്ത് റാമിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് മൊറോക്കോയിലാണ്. ജിഷാദിനെ വിളിക്കാന്‍ ലാല്‍ സാര്‍ തന്നെയാണ് പറഞ്ഞതെന്ന് സനല്‍ പറഞ്ഞു. അങ്ങനെ വൈകീട്ട് ലാല്‍ സാറിന്റെ കോള്‍ വന്നു. സനല്‍ വിളിച്ചില്ലേ. നമുക്ക് അങ്ങനെ ചെയ്തൂടെ എന്ന് ചോദിച്ചു.

70-80 കാലഘട്ടത്തിലുള്ള ഡോണ്‍ ലുക്കാണെന്നും കുറച്ച് ലൗഡായിട്ടുള്ള ഒരു ലുക്കാണ് വേണ്ടതെന്നും പറഞ്ഞു. സാര്‍ തന്നെ സജസ്റ്റ് ചെയ്യുകയായിരുന്നു അത്. ലൗഡ് എന്ന് പറഞ്ഞപ്പോള്‍ എത്രത്തോളം ലൗഡ് ആകാം എന്ന് മനസിലായിരുന്നില്ല. അങ്ങനെ ഞാന്‍ ഡയറക്ഷന്‍ ടീമുമായി ഡിസ്‌കസ് ചെയ്തു.

അവരുടെ ഒരു റെപ്രസന്റേഷന്‍ എനിക്ക് അയച്ച് തന്നിരുന്നു. പ്രിന്റഡ് ഷര്‍ട്ടിനെ കുറിച്ചും ആക്‌സസറീസിനെ കുറിച്ചും ഒരു ധാരണ ഉണ്ടാക്കാനായിരുന്നു അത്. പാബ്ലോ എസ്‌കോ ബാറിന്റെ നാര്‍ക്കോസിലെ ഒരു ലുക്കാണ് വേണ്ടത് എന്ന് പറഞ്ഞു. ഓക്കെ ഞാന്‍ നോക്കാമെന്ന് പറഞ്ഞു.

അങ്ങനെ ഞാന്‍ ഇവര്‍ അയച്ചുതന്ന മൂഡ്‌ബോര്‍ഡ് വീണ്ടും നോക്കി. അതില്‍ പാബ്ലോ എസ്‌കോബാര്‍ എന്ന ക്യാരക്ടര്‍ ഉണ്ട്. എന്നാല്‍ അയാളുടെ ക്യാരക്ടറൈസേഷന്‍ ആണ് അല്‍പ്പം കൂടി എനിക്ക് മാസായിട്ട് തോന്നിയത്. പക്ഷേ ഔട്ട് ഫിറ്റിലും ലുക്കിലും ഒരു സ്റ്റൈലിഷ് പരിപാടി കണ്ടില്ല.

ഞാന്‍ വീണ്ടും ജയിലര്‍ ടീമിനെ വിളിച്ചു. ആ ഒരു ലുക്കാണോ, അതൊരു സിംപിള്‍ ലുക്കാണല്ലോ, ലാല്‍ സാര്‍ ലൗഡ് ലുക്ക് നോക്കാന്‍ പറഞ്ഞിരുന്നു എന്ന് പറഞ്ഞു. മെറ്റലും ആന്റിക് ക്രാഫ്റ്റ്‌സും വേണമെന്നും ലാല്‍ സാര്‍ പറഞ്ഞിരുന്നു. അതുപോലെ സില്‍ക്ക് ആയിരിക്കണം ഷര്‍ട്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതും ഇതുമായി മാച്ചാവാത്ത കാര്യം ഞാന്‍ ടീമിനോട് പറഞ്ഞു.

അങ്ങനെ ഞാന്‍ നെല്‍സണ്‍ സാറുമായി സംസാരിച്ചു. ജിഷാദ്, നമ്മള്‍ ഐഡിയയാണ് തന്നിരിക്കുന്നതെന്നും നമുക്ക് ഒരു കളര്‍പാലറ്റുണ്ടെന്നും അതിനുള്ളില്‍ വേണ്ടതെല്ലാം ജിഷാദിന് ചെയ്യാമെന്നും നെല്‍സണ്‍ സാര്‍ പറഞ്ഞു. അങ്ങനെ ഞാന്‍ വീണ്ടും ലാല്‍ സാറുമായി സംസാരിച്ചു.

ഞാന്‍ ആ സമയം തിരുവനന്തപുരത്ത് വര്‍ക്കലയില്‍ ഇന്റീരിയര്‍ ചെയ്യുന്നുണ്ട്. അവിടെ ടര്‍ക്കിഷ്, ടിബറ്റന്‍, കശ്മീരി സ്റ്റോറുകളൊക്കെയുണ്ട്. അവിടെ നിന്ന് എനിക്ക് വേണ്ട സാധനങ്ങള്‍ എല്ലാം, എന്താണോ ഞാന്‍ മനസില്‍ കണ്ടത് അത് എനിക്ക് കിട്ടി. അപ്പോള്‍ തന്നെ ഞാന്‍ ലാല്‍ സാറിന് അയച്ചു. സര്‍ അത് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു.

സാര്‍ അയക്കുന്ന സാധനങ്ങള്‍ ഞാന്‍ നേരെ ടീമിന് അയച്ചു കൊടുത്തു. എല്ലാത്തിനും അപ്പോള്‍ തന്നെ അപ്രൂവല്‍ കിട്ടി. അതുപോലെ ജയിലറില്‍ ഉപയോഗിച്ച് ഫാബ്രിക്‌സ് എല്ലാം കസ്റ്റമൈസ്ഡ് ആണ്. അതില്‍ അഞ്ചെണ്ണം അവര്‍ സെലക്ട് ചെയ്തു. ആക്‌സസറീസും ഷൂസും എല്ലാം സെലക്ട് ചെയ്തു. അതില്‍ നിന്നും വന്ന ലുക്കാണ് സാറിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനില്‍ വരുന്നത്. മൊത്തം അഞ്ച് പെയര്‍ ഡ്രസാണ് ചെയ്തത്. ഗോള്‍ഡന്‍ ട്രൗസറിന്റെ മൂന്ന് വേരിയന്റ് ഉണ്ടാക്കി. ലൈറ്റര്‍, ഓഫ് വൈറ്റ്, ഡാര്‍ക് എല്ലാത്തിലും ചെയ്തു.

പടത്തില്‍ ഒരു ലുക്ക് മതിയെന്നായിരുന്നു ആദ്യം പറഞ്ഞത്. മൊത്തം അഞ്ച് ലുക്ക് ചെയ്തിരുന്നു. സാറിന് പേഴ്‌സണലി ഇഷ്ടപ്പെട്ട ലുക്കാണ് ഇപ്പോള്‍ കയ്യടി വാങ്ങിക്കുന്ന ലുക്ക്. ക്ലൈമാക്‌സില്‍ വരുന്ന ലുക്ക്.

അവിടെ ചെന്നപ്പോള്‍ ഇന്‍ട്രൊഡക്ഷന്‍ മാത്രമേയുള്ളൂ എന്നാണ് ആദ്യം പറഞ്ഞത്. അതിന് ലെപ്പേര്‍ഡ് സെലക്ട് ചെയ്തു. സാറിന് ഇഷ്ടപ്പെട്ടതും ഭയങ്കര കളര്‍ഫുള്‍ ആയതുമായ വേറൊരു ഡിസൈന്‍ ഉണ്ടായിരുന്നു. പേസ്റ്റല്‍ എക്വാ കളര്‍ ഉള്ളത്. അത് വന്നില്ലല്ലോ എന്ന സങ്കടം ആ സമയത്ത് ഉണ്ടായിരുന്നു. അതുകഴിഞ്ഞ് ഒരു ദിവസത്തെ ഷൂട്ട് കഴിഞ്ഞു. നമ്മള്‍ അതിയായി ആഗ്രഹിച്ചാല്‍ നടക്കും എന്ന് പറയുന്നതുപോലെയായിരുന്നു പിന്നത്തെ കാര്യം. സാറിന് രണ്ടാമത്തെ സീന്‍ വരുന്നു. അതില്‍ ഈ ലുക്ക് അവര്‍ സെലക്ട് ചെയ്തു. അതാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ തുണിയൊക്ക എന്റെ സ്വന്തം കളക്ഷനാണ്. ജിഷാദ് പറയുന്നു.

Content Highlight: Mohanlal Costume on Jailer reference