Entertainment
ഹാസ്യ വേഷങ്ങളിലേക്ക് മാത്രം അദ്ദേഹത്തെ ഒതുക്കി കളഞ്ഞത് വേദനാജനകമാണ്: പ്രേം കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 23, 05:26 am
Wednesday, 23rd April 2025, 10:56 am

മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് പ്രേം കുമാര്‍. സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങിയ പ്രേം കുമാര്‍ നായകനായും സഹനടനായും പ്രേക്ഷകശ്രദ്ധ നേടി. നിലവില്‍ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായ പ്രേം കുമാര്‍ മുമ്പ് വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ മാമുക്കോയയെക്കുറിച്ച് സംസാരിക്കുകയാണ് പ്രേം കുമാര്‍.

നിരവധി സിനിമകളില്‍ മാമുക്കോയ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ അതില്‍ ഭൂരിഭാഗം സിനിമകളിലും അദ്ദേഹത്തെ സ്ഥിരം മലബാര്‍ ഭാഷ സംസാരിക്കുന്ന ഒരു ഹാസ്യ കഥാപാത്രമായി ഒതുക്കി കളഞ്ഞുവെന്നും പ്രേം കുമാര്‍ പറയുന്നു. മാമുക്കോയ ചെയ്ത എല്ലാ കഥാപാത്രങ്ങളും തന്നെ വളരെ മികച്ച വേഷങ്ങള്‍ തന്നെയാണെന്നും എന്നാല്‍ മാമുക്കോയയെന്ന നടനെ അടയാളപ്പെടുത്താന്‍ അദ്ദേഹത്തിന് കിട്ടിയിരുന്നത് ചുരുക്കം ചില സിനിമകളായിരുന്നുവെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു. മറിച്ചായിരുന്നെങ്കില്‍ ഇനിയും മികച്ച കഥാപാത്രങ്ങള്‍ കിട്ടേണ്ടിയിരുന്ന നടനാണ് മാമുക്കോയയെന്നും അദ്ദേഹം പറയുന്നു. അമൃത ടി.വി യിലെ ‘ഓര്‍മയില്‍ എന്നും’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘450 ല്‍ അധികം സിനിമകളില്‍ അഭിനയിച്ച ഒരു മനുഷ്യന്‍. അതില്‍ നാനൂറ്റി നാല്‍പ്പതോളം സിനിമകളും അദ്ദേഹത്തിന്റെ സ്ഥിരം ടൈപ്പിലുളള മലബാറിലെ മുസ്ലീം ഭാഷ സംസാരിക്കുന്ന ഒരു തമാശ കഥാപാത്രത്തിലേക്ക് മാത്രം അദ്ദേഹത്തെ ചുരുക്കി കാണിക്കുകയാണ് ചെയ്തിട്ടുള്ളത്. മാമുക്കോയ ചെയ്തിട്ടുള്ളതെല്ലാം നല്ല കഥാപാത്രങ്ങള്‍ തന്നെയാണ്.

പക്ഷേ അദ്ദേഹത്തിനുള്ളിലെ നടനെ അടയാളപ്പെടുത്താന്‍ മാമുക്കോയക് കിട്ടിയിട്ടുള്ളത് വളരെ ചുരുക്കം സിനിമകളാണ്. അതല്ലായിരുന്നെങ്കില്‍ ഇനിയും നല്ല കഥാപാത്രങ്ങള്‍ കിട്ടേണ്ടിയിരുന്ന ഒരു ആര്‍ട്ടിസ്റ്റാണ് മാമുക്കോയ. സംസ്ഥാന ഗവര്‍ണമൈന്റ് ആദ്യമായി പ്രഖ്യാപിച്ച മികച്ച ഹാസ്യ നടനുള്ള അവാര്‍ഡ് അദ്യമായിട്ട് കരസ്ഥമാക്കിയതും അദ്ദേഹമായിരുന്നു. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലാണ് അദ്ദേഹത്തിന് ആ അവാര്‍ഡ് കിട്ടിയത്,’ പ്രേം കുമാര്‍ പറയുന്നു.

Content Highlight: Prem kumar talks about Mamukkoya