Advertisement
IPL
ട്രോളുകളില്‍ നിറഞ്ഞ രാഹുലല്ലിത്, സ്വന്തം പ്രകടനം കണ്ട് കണ്ണ് തള്ളിയ പുതിയ രാഹുല്‍; അടിച്ച് കേറിയത് വെടിക്കെട്ട് നേട്ടത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
5 days ago
Wednesday, 23rd April 2025, 10:28 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ദല്‍ഹി ക്യാപിറ്റല്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ലഖ്നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ദല്‍ഹി നേടിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ എല്‍.എസ്.ജിക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 13 പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി ദല്‍ഹി വിജയിക്കുകയായിരുന്നു. ഇതോടെ സൂപ്പര്‍ ജയന്റസിനെതിരെ സീസണില്‍ ഡബിള്‍ പൂര്‍ത്തിയാക്കാനും അക്സറിനും കൂട്ടര്‍ക്കും സാധിച്ചു.

ദല്‍ഹിക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ അഭിഷേക് പോരലും വണ്‍ ഡൗണായി എത്തിയ കെ.എല്‍. രാഹുലുമാണ്. അഭിഷേക് 36 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 51 റണ്‍സ് നേടിയാണ് പുറത്തായത്. അതേസമയം രാഹുല്‍ 42 പന്തില്‍ നിന്ന് മൂന്ന് വീതം സിക്സും ഫോറും അടിച്ച് 57 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ഈ പ്രകടനത്തോടെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വേഗതയില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡ് രാഹുല്‍ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു തകര്‍പ്പന്‍ നേട്ടം കൂടെ രാഹുല്‍ സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ റണ്‍സ് ചെയ്സുകളില്‍ കുറഞ്ഞത് 1000 റണ്‍സ് നേടിയ ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയുള്ള താരമെന്ന നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ ഡേവിഡ് മില്ലര്‍ പിന്തള്ളിയാണ് രാഹുല്‍ ഒന്നാമതായത്.

ഐ.പി.എല്ലില്‍ റണ്‍ ചെയ്സുകളില്‍ ഉയര്‍ന്ന ശരാശരിയുള്ള താരം (കുറഞ്ഞത് 1000 റണ്‍സ് )

(താരം – ശരാശരി എന്നീ ക്രമത്തില്‍)

കെ.എല്‍ രാഹുല്‍ – 50.81

ഡേവിഡ് മില്ലര്‍ – 49.11

ഷോണ്‍ മാര്‍ഷ് – 42.40

വിരാട് കോഹ്ലി – 40.83

ജോസ് ബട്‌ലര്‍ – 40.54

നിക്കോളാസ് പൂരന്‍ – 40.39രാഹുലിന് പുറമെ ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ 20 പന്തില്‍ നിന്ന് നാല് സിക്സറുകളും ഒരു ഫോറും അടക്കം 34 റണ്‍സ് നേടി പുറത്താകാതെ നിര്‍ണായകപ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

ഓപ്പണര്‍ ആയി ഇറങ്ങിയ കരുണ്‍നായരെ എയ്ഡന്‍ മാര്‍ക്രം 15 റണ്‍സിന് ബൗള്‍ഡാക്കിയാണ് തുടങ്ങിയത്. അഭിഷേകിനെ പുറത്താക്കിയതും എയ്ഡന്‍ ആയിരുന്നു. തകര്‍പ്പന്‍ വിജയത്തോടെ എട്ടു മത്സരങ്ങളില്‍ നിന്ന് ആറു വിജയവും രണ്ട് തോല്‍വിയും ഉള്‍പ്പെടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ദല്‍ഹിക്ക് സാധിച്ചിരിക്കുകയാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്‌സിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. സ്‌കോര്‍ 87ന് നില്‍ക്കവേയാണ് ലഖ്നൗവിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 33 പന്തില്‍ നിന്ന് മൂന്ന് സിക്സറും രണ്ട് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമിനെയാണ് എല്‍.എസ്.ജിക്ക് ആദ്യം നഷ്ടപ്പെട്ടത്. ദുഷ്മന്ത ചമീരയുടെ പന്തില്‍ ട്രിസ്റ്റ്ന്‍ സ്റ്റബ്സിന്റെ കൈയില്‍ ആവുകയായിരുന്നു മാര്‍ക്രം.

പിന്നാലെയെത്തിയ നിക്കോളാസ് പൂരന് അഞ്ച് പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികള്‍ അടക്കം ഒമ്പത് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അബ്ദുല്‍ സമദ് രണ്ട് റണ്‍സിനും പുറത്തായി. അവസാന ഘട്ടത്തില്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് ആയുഷ് ബധോണിയാണ്.

ഇംപാക്ട് പ്ലെയറായി ഇറങ്ങിയ താരം 21 പന്തില്‍ നിന്ന് 6 ഫോര്‍ ഉള്‍പ്പെടെ 36 റണ്‍സ് ആണ് അടിച്ചെടുത്തത്. അവസാന ഓവറിന് എത്തിയ മുകേഷ് കുമാറിനാണ് താരത്തിന്റെ വിക്കറ്റ്.

എന്നാല്‍ ആരാധകരെ ഏറെ നിരാശപ്പെടുത്തിയത് ഏഴാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ റിഷബ് പന്താണ്. 15 പന്തില്‍ 14 റണ്‍സ് നേടിയ ഡേവിഡ് മില്ലര്‍ തപ്പിക്കളിക്കുമ്പോള്‍ നിര്‍ണായകഘട്ടത്തില്‍ നേരത്തെ ഇറങ്ങാതെ അവസാന ഓവറില്‍ ഇറങ്ങിയ താരം രണ്ട് പന്തുകള്‍ നേരിട്ട് പൂജ്യം റണ്‍സിനാണ് പുറത്തായത്.

മുകേഷ് കുമാറിന്റെ പന്തില്‍ ബൗള്‍ ആയാണ് താരം പുറത്തായത്. ദല്‍ഹിയുടെ ബൗളിങ്ങില്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി മുകേഷ് കുമാര്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

Content Highlight: IPL 2025: DC vs LSG: Delhi Capitals Wicket keeper batter KL Rahul tops the list most highest average in IPL runs chases with minimum 1000 runs