മാറാനൊരു ഉദ്ദേശവുമില്ലെന്ന് ഉറപ്പിക്കുന്ന ലിജോയുടെ വാലിബൻ, നാടോടി കഥയിൽ വരച്ചിടുന്ന ദൃശ്യാനുഭവം
Entertainment
മാറാനൊരു ഉദ്ദേശവുമില്ലെന്ന് ഉറപ്പിക്കുന്ന ലിജോയുടെ വാലിബൻ, നാടോടി കഥയിൽ വരച്ചിടുന്ന ദൃശ്യാനുഭവം
നവ്‌നീത് എസ്.
Thursday, 25th January 2024, 4:20 pm

‘മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന മലൈക്കോട്ടൈ വാലിബൻ’ ഈയൊരു ടാഗ് ലൈനിനോടൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ കൂടെ ഒന്നിക്കുന്നതായിരുന്നു വാലിബന് വേണ്ടി പ്രേക്ഷകരും സിനിമ പ്രേമികൾ ഒരുപോലെ ആകാംക്ഷയോടെ കാത്തിരുന്നത്.

തന്റെ സിനിമക്ക് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത സംവിധായകൻ ലിജോ, കഥാപാത്രത്തിന് വേണ്ടി എങ്ങനെ വേണമെങ്കിലും മാറാൻ തയ്യാറാവുന്ന മോഹൻലാൽ. ഇതിൽപരം എന്ത് വേണം. കാലത്തിനനുസരിച്ച് മോഹൻലാൽ സിനിമകൾ ചെയ്യുന്നില്ല എന്ന് പരക്കെ വിമർശനം ഉയർന്നിരുന്ന സമയത്താണ് മോഹൻലാൽ ലിജോ കൂട്ടുകെട്ടിൽ വാലിബൻ പ്രഖ്യാപിക്കുന്നത്. പിന്നീട് ഏകദേശം ഒരു വർഷത്തെ കാത്തിരിപ്പാണ്.. ഒടുവിൽ വാലിബൻ അവതരിച്ചിരിക്കുന്നു.

പണ്ട് പണ്ടൊരിക്കൽ ഒരു മല്ലൻ ഉണ്ടായിരുന്നു, നാട് നീളെ നടന്ന് മല്ലയുദ്ധം നടത്തി എല്ലാവരുടെയും രക്ഷകനായി മാറുന്നവൻ. ഒരു മുത്തശ്ശി കഥ പോലെ ഇങ്ങനെയാണ് വാലിബനെയും എൽ.ജെ. പി ഒരുക്കി വെച്ചിട്ടുള്ളത്. പരാജയം അറിയാതെ നാടുനീളെ സഞ്ചരിക്കുന്നവനാണ് വാലിബൻ. ഓരോ നാട്ടിലും യുദ്ധത്തിനു ചെല്ലുമ്പോഴും അമർചിത്രകഥ പോലെ ഓരോ അധ്യായം ആയിട്ടാണ് ആ ഭാഗങ്ങൾ ലിജോ അണിയിച്ചൊരുക്കിയിട്ടുള്ളത്. അഭിമുഖങ്ങളില്ലെല്ലാം അണിയറ പ്രവർത്തകർ ആവർത്തിച്ചു പറഞ്ഞപോലെ മലൈക്കോട്ടൈ വാലിബൻ ഒരു നാടോടി കഥ പോലെ രസമുള്ള കഥയാണ്.

ഒരു കഥയിൽ എന്തൊക്കെ കാണാം. കണ്ണിന് നിജമെന്ന് തോന്നാത്ത കാര്യങ്ങൾ ഉണ്ടാവാം. അമാനുഷികമായ സംഭവവികാസങ്ങൾ ഉണ്ടാവാം, ചിലപ്പോൾ നമ്മൾ അറിയാത്ത മറ്റൊരു ലോകം വരെ ഉണ്ടാവാം ഇതെല്ലാം പ്രതീക്ഷിച്ചു പോകുന്നവർക്ക് തീർത്തും ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് വാലിബൻ.

 

വാലിബൻ ഒരു യോദ്ധാവാണ്. യോദ്ധാവെന്നാൽ ബാഹുബലിയെ പോലെയോ കെ. ജി. എഫിലെ നായകനെ പോലെയോ മാസ് കാണിക്കുന്ന ഒരാളല്ല. വാലിബന് ഒരു കഥയുണ്ട്. അയാളിൽ തമാശകളുണ്ട്, നിഷ്കളങ്കതയുണ്ട്.. മോഹൻലാൽ എന്ന നടനിൽ നിന്ന് പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന എല്ലാ സ്വഭാവ സവിശേഷതയും നിറഞ്ഞ കഥാപാത്രം തന്നെയാണ് വാലിബൻ. പ്രേമ ഭാവങ്ങളും ഒരു യോദ്ധാവിന്റെ വീര്യ ഭാവങ്ങളുമെല്ലാം ഗംഭീരമായി മോഹൻലാൽ അവതരിപ്പിച്ചിട്ടുണ്ട്. മോഹൻലാൽ എന്ന താരത്തെയും നടനെയും ഒരുപോലെ ഉപയോഗിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. ലിജോ ജോസ് പെല്ലിശ്ശേരി അത് നന്നായി തന്നെ പകർത്തിയിട്ടുണ്ട്.

പക്ഷെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണെന്ന ബോധ്യം പ്രേക്ഷകർക്ക്‌ വേണമെന്ന് മാത്രം. മലൈക്കോട്ടൈ പോലെ ഓരോ നാടിനെയും അവിടെയുള്ള കേളു മല്ലൻ, മാങ്ങോട്ട് മല്ലൻ, മെക്കാളെ മഹാരാജ്, ലേഡി മെക്കാളെ, ചമതകൻ തുടങ്ങിയ കഥാപാത്രങ്ങളെയും അമർ ചിത്ര കഥയിലെ കഥാപാത്രങ്ങളെ പോലെ വരച്ചിടുന്നുണ്ട്.

ഴോണറില്ലാത്ത സിനിമായാണ് വാലിബനെന്ന് ലിജോ പറഞ്ഞിരുന്നു. അവതരണ ശൈലിയിലും തന്റെ മുൻ ചിത്രങ്ങളെ പോലെ അദ്ദേഹം പരീക്ഷണം തുടരുന്നുണ്ട്. കഴിഞ്ഞദിവസം ഇറങ്ങിയ ചിത്രത്തിന്റെ റിലീസിങ് ടീസർ കണ്ടപ്പോൾ ഒരുപാട് പേർപറഞ്ഞ ഒരു കാര്യമുണ്ട്, ലിജോയുടെ തന്നെ സിനിമയായ ഡബിൾ ബാരൽ മണക്കുന്നുണ്ടോയെന്ന്. സിനിമയിലെ ചില സീനുകളിൽ അത് തോന്നാം.

 

വമ്പൻ ബി. ജി. എമ്മുകളുടെ അതി പ്രസരമില്ലാതെയുള്ള ആക്ഷൻ രംഗങ്ങളാണ് സിനിമയിൽ ഉള്ളത്. അതിലും ഒരുപാട് വ്യത്യസ്തകളുണ്ട്. ഒരു പിരിയോഡിക് ഡ്രാമയെന്ന് തോന്നിക്കുന്ന സിനിമയെ ഒരുകാലത്തെ കുറിച്ചോ സമയത്തെക്കുറിച്ചോ പറയാതെയാണ് കഥ മുന്നോട്ട് പോവുന്നത്.

പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും, മധു നീലകണ്ഠന്റെ ഫ്രെയിമുകളും മുൻ ചിത്രങ്ങളെ പോലെ തന്നെ വാലിബനെ ഒരു ക്ലാസ്സാക്കി മാറ്റുന്നുണ്ട്. പ്രകടനത്തിലേക്ക് വന്നാൽ മോഹൻലാലും ഹരീഷ് പേരടിയും ഒന്നിക്കുന്ന സീനുകൾ മികച്ചു നിൽക്കുന്നവയാണ്. പ്രധാന വില്ലൻ ഡാനിഷ് സേത്തുവിന്റെ വേഷവും വ്യത്യസ്തമാണ്.

ലിജോ ജോസ് പെല്ലിശ്ശേരി എന്ന ക്രാഫ്റ്റ്മാന്റെ മുന്നത്തെ പടങ്ങൾ പോലെ ചിത്രത്തിന്റെ ക്ലൈമാക്സസിലേക്ക് എത്തുമ്പോൾ മറ്റൊരു ലോകം തന്നെ തുറന്ന് വെക്കുന്നുണ്ട് ചിത്രം. വാലിബന്റെ തുടർച്ചയ്‌ക്ക് ഒരു തുടക്കമിട്ടാണ് സിനിമ അവസാനിക്കുന്നത്.

ചിത്രകഥ പോലെ മനോഹരമായി കഥ പറയുന്ന സിനിമ വീണ്ടും ലിജോയെന്ന പ്രതിഭയെ അടയാളപ്പെടുത്തുന്നുണ്ട്. ഒരുപക്ഷെ പുലിമുരുകനും ലൂസിഫറും പോലുള്ള കോമേഴ്ഷ്യൽ മാസ് സിനിമകൾ പ്രതീക്ഷിച്ചു വരുന്ന മോഹൻ ലാൽ ഫാൻസിനെ ചിത്രം എത്രത്തോളം തൃപ്തിപെടുത്തുമെന്നത് ചോദ്യമാണ്.

മോഹൻലാലിനെ പോലെ ഒരു താരത്തെ വെച്ച് വ്യത്യസ്തമായ ഒരു പരീക്ഷണ ചിത്രം നിർമിക്കുന്നതിനാണ് ലിജോ കയ്യടി നേടേണ്ടത്. താരപരിവേഷം വേണ്ടുവോളം ഉപയോഗിച്ച് മറ്റൊരുതരത്തിൽ അവതരിപ്പിക്കാമായിരുന്നിട്ടും അതിന് മുതിരാതെ തന്റെ പ്ലാനിൽ ഒരു മാറ്റവും വരുതാത്തെ മികച്ച സിനിമ ഒരുക്കിയ ലിജോ തന്നെയാണ് താരം.

വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുന്നില്ല എന്ന ഫാൻസിന്റെ മുറവിളികൾക്കിടയിൽ വാലിബൻ പോലൊരു സിനിമയിൽ മോഹൻലാൽ പകർന്നാടുമ്പോൾ വ്യത്യസ്തതയെ അംഗീകരിക്കാൻ അദ്ദേഹത്തിന്റെ സ്ഥിരം ടെമ്പ്ലേറ്റ് ആരാധകരും ശ്രമിക്കണം. കാരണം ഇതിന്റെ സം

Content Highlight: Malaikotte Valiban Movie Analysis

 

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം