ആ സിനിമയിൽ നിന്നും ശക്തമായി വിയോജിക്കുന്നു എന്ന് പറഞ്ഞ് ഇറങ്ങി പോരേണ്ടി വന്നു: മാലാ പാർവതി
Film News
ആ സിനിമയിൽ നിന്നും ശക്തമായി വിയോജിക്കുന്നു എന്ന് പറഞ്ഞ് ഇറങ്ങി പോരേണ്ടി വന്നു: മാലാ പാർവതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd May 2024, 9:15 am

സിനിമയിലെ പൊളിറ്റിക്കൽ കറക്ട്നെസ്സ് ഡയലോഗുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടി മാലാ പാർവതി. താൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു സിനിമയിൽ നിന്നും ഇത്തരം ഡയലോഗുകൾ ഓപ്പൺ എൻഡഡ്‌ ആയി പറയുന്നതിന്റെ പേരിൽ ഇറങ്ങി പോരേണ്ടി വന്നെന്ന് മാലാ പറഞ്ഞു. എന്നാൽ അവർ ആവശ്യപ്പെട്ട പോലെ അഭിനയിച്ചു കൊടുക്കാതിരിക്കൽ തങ്ങൾക്ക് സാധിക്കില്ലെന്നും മാലാ പാർവതി മാതൃഭൂമിയുടെ ക ഫെസ്റ്റിവലിൽ പറഞ്ഞു.

‘പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന് പറയുന്നത് വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ഒരു ചോദ്യമാണ്. കഴിഞ്ഞദിവസം ഞാൻ അഭിനയിച്ച സിനിമയിൽ ശക്തമായി വിയോജിക്കുന്നു എന്നൊക്കെ പറഞ്ഞിട്ട് ഇറങ്ങി വരേണ്ടിവന്നു. എന്നാൽ അവർ ആവശ്യപ്പെട്ട പോലെ അഭിനയിച്ചു കൊടുക്കാതിരിക്കാനും നമുക്ക് കഴിയില്ല.

അതിനകത്ത് കഥാപാത്രത്തിന്റെ കോൺഫ്ലിക്റ്റ് എന്തെന്ന് വെച്ചാൽ ആ കുട്ടി ഗർഭിണിയാകാൻ താമസിക്കുന്നു എന്നാണ്. സിനിമ ഇറങ്ങിയിട്ടില്ല. നാട്ടുകാരെല്ലാം ഇടപെട്ടിട്ട് കുഞ്ഞുങ്ങൾ ഉണ്ടാകാത്ത സ്ത്രീ മച്ചിയാണ് എന്നൊക്കെ പറയും. നാട്ടുകാർ എന്തെങ്കിലും പറഞ്ഞാലും വീട്ടിൽ വന്ന് ബഹളം ഉണ്ടാക്കുന്ന ഒരു സ്ത്രീയാണ് ഞാൻ.

അതിനകത്ത് നായിക ഒരു കുഞ്ഞിനെ എടുത്ത് ലാളിക്കും അപ്പോൾ മച്ചികൾ തൊട്ടാൽ ദോഷമാണ് കേട്ടോ എന്ന് ഒരാൾ പറഞ്ഞ് അവർ സ്‌ക്രീനിൽ നിന്നും മാറിപ്പോവുകയാണ്. എന്നിട്ട് കുഞ്ഞിനെ ഞാൻ വാങ്ങിച്ചിട്ട് വീട്ടിൽ കൊണ്ട് ഉഴിഞ്ഞിട്ടാ മതി കണ്ണ് തട്ടില്ല എന്ന് ഞാൻ ഓപ്പൺ ആയിട്ട് സിനിമയിൽ പറഞ്ഞിരിക്കുകയാണ്. അതിനകത്ത് ആരും കൗണ്ടർ പറയുന്നില്ല. ഡയറക്ടർ പറയുന്നത് സിനിമ പൊളിറ്റിക്കൽ അല്ലാതെ ആവാം എന്നാണ്.

എന്നെ സംബന്ധിച്ചിടത്തോളം ഇങ്ങനെയുള്ള ഡയലോഗ് ഓപ്പൺ ആയിട്ട് വിടുന്നത് വ്യക്തിപരമായി നല്ല പ്രശ്നമാണ്. നായിക കുറച്ച് കഴിഞ്ഞപ്പോൾ പ്രസവിക്കുന്നുണ്ട്. പക്ഷെ ഇത് കേട്ടുകൊണ്ടിരിക്കുന്ന ഒരു കുഞ്ഞ് ഇല്ലാത്ത സ്ത്രീയുടെ അവസ്ഥ എന്തായിരിക്കും. ആ കഥാപാത്രം അന്ധവിശ്വാസമുള്ള ആളാണെന്ന് വെച്ച് സിനിമയിൽ അത് ഓപ്പൺ ആയിട്ട് പറയാമോ എന്നത് എന്റെ മനസിൽ വന്ന ആശങ്കയാണ്. ഞാൻ അവിടെ ഡയറക്ടറോട് പോയി സംസാരിച്ചു റൈറ്ററോട് സംസാരിച്ചു, സംസാരിക്കുക മാത്രമല്ല വഴക്കിട്ടു,’ മാലാ പാർവതി പറഞ്ഞു.

Content Highlight: Mala parvathy about political correctness in films