ആരെന്തൊക്കെ പറഞ്ഞാലും മെസിക്ക് അയാളെ പിന്തള്ളാനാവില്ല; ഫിഫ ദ ബെസ്റ്റില്‍ മെസി വോട്ട് ചെയ്ത താരം ഇതാ
Football
ആരെന്തൊക്കെ പറഞ്ഞാലും മെസിക്ക് അയാളെ പിന്തള്ളാനാവില്ല; ഫിഫ ദ ബെസ്റ്റില്‍ മെസി വോട്ട് ചെയ്ത താരം ഇതാ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th February 2023, 1:46 pm

കഴിഞ്ഞ വര്‍ഷത്തെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ലോകത്തെ എല്ലാ പ്രൊഫഷണല്‍ പ്ലെയഴ്‌സും ചേര്‍ന്നാണ് എഫ്.ഐ.എഫ് പ്രോ മെന്‍സ് വേള്‍ഡ് ഇലവനെ തെരഞ്ഞെടുത്തത്.

ഓരോ കളിക്കാരനും മൂന്ന് വീതം താരങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള ഓപ്ഷനാളുള്ളത്. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം ഏതൊക്കെ താരങ്ങള്‍ ആര്‍ക്കൊക്കെ വോട്ട് ചെയ്തു എന്നതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സൂപ്പര്‍താരം ലയണല്‍ മെസിയുടെ വോട്ടിങ് ഡീറ്റെയില്‍സും ഇതോടൊപ്പം പുറത്ത് വന്നിട്ടുണ്ട്.

പി.എസ്.ജിയിലെ സഹതാരവും തന്റെ ഉറ്റ സുഹൃത്തുമായ നെയ്മര്‍ക്കാണ് മെസിയുടെ ആദ്യത്തെ വോട്ട്. വോട്ടിങ്ങില്‍ എല്ലായിപ്പോഴും മെസി ആദ്യം പരിഗണിക്കുന്നത് എംബാപ്പെയെയാണ്. ഇത്തവണ മെസി നെയ്മര്‍ക്ക് ആദ്യ വോട്ട് രേഖപ്പെടുത്താന്‍ മറന്നില്ല.

മെസി ബാഴ്‌സലോണക്കായി ബൂട്ടുകെട്ടുന്ന സമയത്താണ് നെയ്മറുമായി ചങ്ങാത്തത്തിലാകുന്നത്. പിന്നീട് നെയ്മര്‍ ബാഴ്‌സ വിട്ടെങ്കിലും മെസി പി.എസ്.ജിയിലേക്ക് ചേക്കേറിയതോടെ ഇരുവര്‍ക്കും സൗഹൃദം പുതുക്കാനും ഒരുമിച്ച് കളിക്കാനും ഒരിക്കല്‍ കൂടി അവസരം ലഭിക്കുകയായിരുന്നു. ഇരുവരും പി.എസ്.ജിക്കായി മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ചവെക്കുന്നത്.

മെസിയുടെ രണ്ടാമത്തെ വോട്ട് പി.എസ്.ജിയിലെ സഹതാരമായ കിലിയന്‍ എംബാപ്പെക്കാണ്. മൂന്നാമത്തെ വോട്ട് ബാലണ്‍ ഡി ഓര്‍ ജേതാവും ഫ്രഞ്ച് സൂപ്പര്‍താരവുമായ കരിം ബെന്‍സിമക്കും.

ഫിഫ ബെസ്റ്റില്‍ തന്നോട് മത്സരിച്ച എതിരാളികള്‍ക്ക് വോട്ട് ചെയ്യാന്‍ മെസി യാതൊരു മടിയും കാട്ടിയില്ല എന്നതും ശ്രദ്ധേയമാണ്.

അതേസമയം, ഫിഫ ദ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡിന് അര്‍ഹനായത് ലയണല്‍ മെസിയാണ്. എംബാപ്പെയെയും ബെന്‍സെമയെയും മറികടന്നാണ് മെസി പുരസ്‌കാരത്തിന് അര്‍ഹനായത്. 2019ലും മെസി ഫിഫ ദ ബെസ്റ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബാഴ്‌സലോണ വിട്ട് പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് മെസിയുടെ ഈ നേട്ടം.

ഫിഫ ലോകകപ്പ് 2022ലെ മികവും പി.എസ്.ജിയെ ഫ്രഞ്ച് ലീഗ് കിരീടം നേടാന്‍ സഹായിച്ചതുമാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസാണ് മികച്ച ഗോള്‍കീപ്പര്‍. മൊറോക്കയുടെ യാസീന്‍ ബോണോ, ബെല്‍ജിയത്തിന്റെ തിബോ കോര്‍ട്ടോയിസ് എന്നിവരെ പിന്നിലാക്കിയാണ് എമിലിയാനോ മാര്‍ട്ടിനെസിന്റെ നേട്ടം.

Content Highlights: Leo Messi’s votes for FIFA The Best