national news
ഉമറിന് വേണ്ടി ഉയരുന്നത് ഇന്ത്യന്‍ ജനതയുടെ ശബ്ദമാണ്; വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത് മോദിയുടെയും ബി.ജെ.പിയുടേയും ഐ.ടി സെല്‍: കവിതാ കൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 16, 09:12 am
Wednesday, 16th September 2020, 2:42 pm

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്യ‌പ്പെട്ട ഉമര്‍ ഖാലിദിനും മറ്റുള്ളവര്‍ക്കും വേണ്ടി ഉയരുന്നത് ദല്‍ഹി പൊലീസിന്റെ കള്ളത്തരത്തിന് സാക്ഷിയായ ഇന്ത്യന്‍ ജനതയുടെ ശബ്ദമാണെന്ന് സി.പി.ഐ.എം.എല്‍ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്‍.

ഉമറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവരുന്ന ശബ്ദം ഒരു ഐ.ടി സെല്ലിന്റേതും അല്ലെന്നും അവര്‍ പറഞ്ഞു.

മോദിയുടേയും ബി.ജെ.പി.യുടേയും ഐ.ടി സെല്ലിനല്ലാതെ മാറ്റാര്‍ക്കാണ് സോഷ്യല്‍ മീഡിയ സ്വാധീനംവെച്ച് വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ പറ്റുകയെന്നും കവിതാ കൃഷ്ണന്‍ ചോദിച്ചു.

ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥിയായിരുന്ന ഉമര്‍ ഖാലിദിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത ദല്‍ഹി പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്.

ദല്‍ഹി പൊലീസ് ഉമറിനെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ ബി.ജെ.പി അനുകൂലരായ ഒരു വിഭാഗം
#UmarKhalidIsATerrorist, #UmarKhalidTerrorist,എന്നീ ഹാഷ്ടാഗുകളോടെ ട്വിറ്റില്‍ ട്വീറ്റുകളുമായി എത്തിയിരുന്നു.

ജെ.എന്‍.യു വിദ്യാര്‍ത്ഥി ആയിരുന്ന ഉമര്‍ ഖാലിദിനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യു.എ.പി.എ ചുമത്തിയാണ് പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.

ഇദ്ദേഹത്തെ ശനിയാഴ്ച ദല്‍ഹി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ശേഷം ലോധി കോളനിയിലെ സ്‌പെഷ്യല്‍ സെല്‍ ഓഫീസില്‍ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമര്‍ ഖാലിദിനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കുന്ന ആരോപണം.

പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, നടന്‍ പ്രകാശ്  രാജ്    തുടങ്ങി നിരവധി പേര്‍ ഉമറിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രയെ പോലെയുള്ളവര്‍ പുറത്തുനില്‍ക്കുമ്പോള്‍ ഉമര്‍ ഖാലിദിനെ പോലുള്ളവരെ അറസ്റ്റ് ചെയ്യുന്ന പൊലീസിന്റെ നടപടി വ്യക്തമാക്കുന്നത് ദല്‍ഹി കലാപാന്വേഷണത്തില്‍ പൊലീസ് കാണിക്കുന്ന വഞ്ചനാപരമായ സ്വഭാവമാണെന്ന് ദല്‍ഹി പൊലീസിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

kavitha krishna in support of umar khalid and and against IT cell of bjp and modi