Kerala News
അതിക്രമിച്ച് കടന്ന് സര്‍വേകല്ല് പിഴുതു; കെ റെയില്‍ സര്‍വേകല്ല് പരാതികൊടുത്ത് പുനസ്ഥാപിച്ച് ഭൂവുടമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 20, 02:57 am
Sunday, 20th March 2022, 8:27 am

കോലഞ്ചേരി: കെ റെയില്‍ സര്‍വേകല്ല് പിഴുതുമാറ്റിയതിനെതിരെ ഭൂവുമടമയുടെ പരാതി. സമരക്കാര്‍ പിഴുതുമാറ്റിയ കല്ല് ഭൂവുടമയുടെ പരാതിയെ തുടര്‍ന്ന് അധികൃതര്‍ പുനസ്ഥാപിച്ചു.

തിരുവാണിയൂര്‍ പഞ്ചായത്തിലെ മാമലയില്‍ കോണ്‍ഗ്രസുകാര്‍ പിഴുതുമാറ്റിയ സര്‍വേകല്ലാണ് ഭൂവുടമ മുല്ലക്കല്‍ സരള രവീന്ദ്രന്റെ പരാതിയെ തുടര്‍ന്ന് പുനസ്ഥാപിച്ചത്.

മാമല എം.കെ. റോഡിന് സമീപം സ്ഥാപിച്ച കല്ല് വ്യാഴാഴ്ച രാത്രിയോടെയാണ് പിഴുതുമാറ്റിയത്. തന്റെ സ്ഥലത്ത് അതിക്രമിച്ച് കടന്നാണ് കല്ല് മാറ്റിയതെന്ന് സരള നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

ചോറ്റാനിക്കര പൊലീസിന്റെ സാന്നിധ്യത്തിലാണ് കെ റെയില്‍ അധികൃതര്‍ കല്ല് പുനസ്ഥാപിച്ചത്. ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കെ റെയിലിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ കെ റെയില്‍ സര്‍വേകല്ലുകള്‍ പിഴുതെറിഞ്ഞിട്ടുണ്ട്.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ അബദ്ധ പഞ്ചാംഗമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.

കണ്‍സള്‍ട്ടന്‍സി കമ്പനിയെ നിയമിച്ചതില്‍ അഴിമതിയുണ്ട്. ഫ്രഞ്ച് കമ്പനിക്ക് കരാര്‍ ലഭിച്ചത് കമ്മീഷന്‍ വാങ്ങിയാണ്. മുഖ്യമന്ത്രി നേരിട്ടാണ് ഇടപാട് നടത്തിയത്. ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

സില്‍വര്‍ ലൈനിന് സര്‍വേ നടത്തിയതിലും കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചതിലുമാണ് ആരോപണം. അഞ്ച് ശതമാനമാണ് കണ്‍സള്‍ട്ടന്‍സിയുടെ കമ്മീഷന്‍. കരിമ്പട്ടികയില്‍ പെട്ട ഫ്രഞ്ച് കമ്പനിക്കാണ് കരാര്‍. പദ്ധതിക്ക് വിദേശ വായ്പ കിട്ടാനുള്ള യാതൊരു സാധ്യതയുമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നത് പണയം വെക്കാനാണെന്നും ചെന്നിത്തല ആരോപിച്ചു.

കെ റെയില്‍ പദ്ധതിക്കെതിരെ എന്ന പേരില്‍ പ്രതിപക്ഷം കേരളത്തെ നന്ദിഗ്രാമം പോലെയാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നെന്നും കോടിയേരി പറഞ്ഞു.

Photo Credit: Reporter TV


Content Highlights:  K Rail Survey Stone removed by protesters