Advertisement
World News
സസ്‌പെന്റ് ചെയ്യാനുള്ള രാഷ്ട്രീയ ഇടപെടലിനെ എതിര്‍ക്കും; എല്ലാത്തരം വംശീയതയോടും സഹിഷ്ണുതയില്ലാത്ത നിലപാട് തുടരുമെന്നും ജേര്‍മി കോര്‍ബിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 29, 04:10 pm
Thursday, 29th October 2020, 9:40 pm

ലണ്ടന്‍: തന്നെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടിക്കെതിരെ പ്രതികരണവുമായി പാര്‍ട്ടി മുന്‍ നേതാവ് ജേര്‍മി കോര്‍ബിന്‍. തന്നെ സസ്പെന്‍ഡ് ചെയ്യാനുള്ള രാഷ്ട്രീയ ഇടപെടലിനെ ശക്തമായി എതിര്‍ക്കുമെന്നും ലേബര്‍ പാര്‍ട്ടിയില്‍ ഒരു ആന്റിസെമിറ്റിസം പ്രശ്നമില്ലെന്ന് നിഷേധിക്കുന്നവര്‍ തെറ്റാണെന്ന് താന്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

എല്ലാത്തരം വംശീയതയോടും സഹിഷ്ണുതയില്ലാത്ത നിലപാട് താന്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കോര്‍ബിന്‍ നേതൃത്വത്തിലിരിക്കെ സെമറ്റിക് വിരുദ്ധ നിലപാട് എടുത്തെന്ന് ആരോപിച്ച് ഒക്ടോബര്‍ 29 നാണ് ജേര്‍മി കോര്‍ബിനെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

നേരത്തെ ഒരു മനുഷ്യാവകാശ നിരീക്ഷണ സംഘം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജേര്‍മി കോര്‍ബിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

കോര്‍ബിന്‍ പാര്‍ട്ടി നേതൃസ്ഥാനത്ത് ഇരുന്ന സമയങ്ങളില്‍ പാര്‍ട്ടിയിലെ ജൂത വിഭാഗത്തിലെ അംഗങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് ആവശ്യമായ പ്രാധാന്യം നല്‍കിയില്ല, തല്‍പ്പര കക്ഷികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയെന്നും പാര്‍ട്ടി യോഗങ്ങളിലും ഓണ്‍ലൈനുകളിലും ആന്റി സെമറ്റിക് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നെന്നുമാണ് ഉയരുന്ന ആരോപണങ്ങള്‍.

കോര്‍ബിന്റെയും ടീമിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര പിഴയാണെന്ന് ലേബര്‍ പാര്‍ട്ടിയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനാലാണ് അന്വേഷണവിധേയനായി അദ്ദേഹത്തിനെ സസ്‌പെന്റ് ചെയ്തതെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു.

ലേബര്‍ പാര്‍ട്ടിയിലെ ജൂത വിഭാഗത്തില്‍ നിന്നുള്ള നേതാവായിരുന്ന ലൂസിന ബെര്‍ഗറിന്റെ അടക്കമുള്ള രാജി കോര്‍ബിന്‍ അടക്കമുള്ളവരുടെ ആന്റി സെമന്റിക് നിലപാടുകളെ തുടര്‍ന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Jeremy Corbyn comment about his suspension in Labour party, will continue to be intolerant of all forms of racism