എനിക്ക് വേണ്ടി മാത്രം ആ സംവിധായകന്‍ ഒരു കഥാപാത്രത്തെ അവസാനനിമിഷം ഉള്‍പ്പെടുത്തി, അത്ര വലിയ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍: ജാഫര്‍ ഇടുക്കി
Entertainment
എനിക്ക് വേണ്ടി മാത്രം ആ സംവിധായകന്‍ ഒരു കഥാപാത്രത്തെ അവസാനനിമിഷം ഉള്‍പ്പെടുത്തി, അത്ര വലിയ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍: ജാഫര്‍ ഇടുക്കി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th September 2024, 8:52 pm

മിമിക്രിരംഗത്ത് നിന്ന് ടെലിവിഷനിലേക്കും പിന്നീട് സിനിമയിലേക്കും കടന്നുവന്ന നടനാണ് ജാഫര്‍ ഇടുക്കി. കരിയറിന്റെ തുടക്കത്തില്‍ കോമഡി റോളുകളാണ് കൂടുതലായും ജാഫറിനെ തേടിയെത്തിയത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലൂടെ ജാഫര്‍ തന്റെ ട്രാക്ക് മാറ്റി. പിന്നീട് നായാട്ട്, കൂമന്‍, ഇഷ്‌ക്, ചുരുളി, ജെല്ലിക്കെട്ട് തുടങ്ങിയ സിനിമകളില്‍ പെര്‍ഫോമന്‍സ് കൊണ്ട് എല്ലാവരെയും ഞെട്ടിച്ചു. ഈ വര്‍ഷത്തെ മികച്ച വിജയങ്ങളിലൊന്നായ തലവനിലും ജാഫര്‍ തന്റെ സാന്നിധ്യമറിയിച്ചു.

തലവനിലെ തന്റെ റോള്‍ ഏറ്റവുമൊടുവിലാണ് ജിസ് ജോയ് എഴുതിച്ചേര്‍ത്തതെന്ന് പറയുകയാണ് ജാഫര്‍ ഇടുക്കി. ഷൂട്ട് തീരാന്‍ മൂന്ന് ദിവസം ബാക്കി നില്‍ക്കെ തനിക്ക് ഒരു വേഷവുമില്ലെന്ന് കണ്ടിട്ടാണ് തന്റെ കഥാപാത്രത്തെ എഴുതിച്ചേര്‍ത്തതെന്ന് ജാഫര്‍ ഇടുക്കി പറഞ്ഞു. ആസിഫ് അലിയും ബിജു മേനോനും ജിസ് ജോയ് ടെന്‍ഷനടിക്കുന്നത് കണ്ട് എന്താണെന്ന് ചോദിച്ചെന്നും തനിക്ക് ഈ പടത്തില്‍ റോളില്ലെന്ന് ആലോചിച്ച് ടെന്‍ഷനായതെന്നാണ് പറഞ്ഞതെന്ന് ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

താനും ജിസ് ജോയ്‌യും മിമിക്രകാലം മുതല്‍ക്ക് തന്നെ പരിചയക്കാരായിരുന്നെന്നും ജിസ് ജോയ് ആദ്യമായി സംവിധാനം ചെയ്ത സിനിമയിലും തനിക്ക് നല്ലൊരു വേഷം തന്നെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു. ആ പരിചയമാണ് തലവന്‍ എന്ന സിനിമയില്‍ ഏറ്റവുമൊടുവില്‍ തനിക്ക് വേണ്ടി ഒരു കഥാപാത്രത്തെ ഉണ്ടാക്കിയതിന് കാരണമെന്നും ജാഫര്‍ ഇടുക്കി കൂട്ടിച്ചേര്‍ത്തു. ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തലവന്‍ സിനിമയുടെ ഷൂട്ട് തീരാന്‍ മൂന്നോ നാലോ ദിവസം ബാക്കിയുള്ളപ്പോഴാണ് എന്റെ ക്യാരക്ടറിനെ ഉള്‍പ്പെടുത്തുന്നത്. അതിന്റെ കഥ ആ സിനിമയുടെ സക്‌സസ് മീറ്റിന് അവര്‍ പറഞ്ഞിരുന്നു. ഷൂട്ട് തീരാറാവുന്നതിന് മുമ്പ് ജിസ് ഭയങ്കര ടെന്‍ഷനടിച്ച് നടക്കുകയായിരുന്നു. ആസിഫും ബിജു മേനോനും ഇത് കണ്ടിട്ട് എന്താ കാര്യമെന്ന് തിരക്കി. ‘ഷൂട്ട് തീരാറായി, ഇതുവരെ ജാഫര്‍ ഇടുക്കിക്ക് പറ്റിയ റോള്‍ എനിക്ക് കിട്ടിയില്ല. ഏത് റോളിലേക്ക് പുള്ളിയെ വിളിക്കും എന്ന് കണ്‍ഫ്യൂഷനാണ്’ എന്നാണ് ജിസ് പറഞ്ഞത്.

ഞാനും ജിസ് ജോയ്‌യും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. മിമിക്രികാലം തൊട്ടേ ഞങ്ങള്‍ തമ്മില്‍ നല്ല പരിചയമുണ്ട്, നല്ല സുഹൃത്തുക്കളുമാണ്. ആ സൗഹൃദമാണ് ജിസ്സിനെക്കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്. പിന്നീട് എനിക്ക് വേണ്ടി മാത്രമാണ് തിരക്കഥ എഴുതാന്‍ നടക്കുന്ന ‘അള്ളപ്പന്‍’ എന്ന ക്യാരക്ടറിനെ ഉണ്ടാക്കുന്നത്,’ ജാഫര്‍ ഇടുക്കി പറഞ്ഞു.

Content Highlight: Jaffer Idukki about Thalavan movie and Jis Joy