IPL
കിട്ടേണ്ടത് കിട്ടി, ഇനി തോന്നേണ്ടത് തോന്നാന്‍ കുറച്ച് സമയം കൊടുക്കാം; മുഖം നോക്കാതെ നടപടി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 02, 05:26 am
Wednesday, 2nd April 2025, 10:56 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്സ് – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ച് പഞ്ചാബ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ലഖ്നൗവിന്റെ സ്വന്തം തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.

ലഖ്നൗ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം 22 പന്ത് ബാക്കി നില്‍ക്കവെ പഞ്ചാബ് മറികടക്കുകയായിരുന്നു. പ്രഭ്സിമ്രാന്‍ സിങ്, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, നേഹല്‍ വധേര എന്നിവരുടെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് പഞ്ചാബ് സീസണിലെ രണ്ടാം വിജയവും സ്വന്തമാക്കിയത്.

കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ടുമായി തിളങ്ങിയ പ്രിയാന്‍ഷ് ആര്യക്ക് ഈ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഒമ്പത് പന്തില്‍ എട്ട് റണ്‍സ് നേടിയാണ് ആര്യ പുറത്തായത്. ദിഗ്വേഷ് സിങ്ങിന്റെ പന്തില്‍ ഷര്‍ദുല്‍ താക്കൂറിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ആര്യയുടെ വിക്കറ്റ് നേടിയതിന് പിന്നാലെ ദിഗ്വേഷ് സിങ് നടത്തിയ സെലിബ്രേഷന്‍ ഏറെ ചര്‍ച്ചയായിരുന്നു. പവലിയനിലേക്ക് തിരിച്ചുടനക്കുന്ന പ്രിയാന്‍ഷിന്റെ അടുത്തെത്തി നോട്ടുപുസ്തകത്തില്‍ സൈന്‍ ചെയ്യുന്നത് പോലെയുള്ള സെലിബ്രേഷനാണ് താരം നടത്തിയത്. ഈ സെലിബ്രേഷന് പിന്നാലെ ആരാധകര്‍ സിങ്ങിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നുണ്ട്.

ഈ വിഷയം ഗൗരവമായി തന്നെ കാണുകയാണ് ഐ.പി.എല്‍. ലഖ്‌നൗ സൂപ്പര്‍ സ്പിന്നര്‍ ടൂര്‍ണമെന്റിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ തെറ്റിച്ചെന്നും ഇക്കാരണത്താല്‍ താരം ശിക്ഷ നേരിടേണ്ടി വരുമെന്നും ഐ.പി.എല്‍ വ്യക്തമാക്കി.

മാച്ച് ഫീസിന്റെ 25 ശതമാനം താരം പിഴയായി ഒടുക്കണം. ഒപ്പം ഒരു ഡീമെറിറ്റ് പോയിന്റും ദിഗ്വേഷിന്റെ പേരില്‍ കുറിക്കപ്പെട്ടു.

‘ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ബൗളര്‍ ദിഗ്വേഷ് സിങ്ങിന് മാച്ച് ഫീസിന്റെ 25 ശതമാനം പിഴ വിധിച്ചു. ലഖ്‌നൗവിലെ ഭാരത് രത്‌ന ശ്രീ അടല്‍ ബിഹാരി വാജ്പയി എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഐ.പി.എല്ലിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാല്‍ ഒരു ഡീമെറിറ്റ് പോയിന്റും താരത്തിന് ലഭിച്ചു.

ആര്‍ട്ടിക്കിള്‍ 2.5ല്‍ വരുന്ന ലെവല്‍ 1 കുറ്റം ചെയ്തതായി ദിഗ്വേഷ് സമ്മതിക്കുകയും മാച്ച് റഫറിയുടെ ശിക്ഷാ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ലെവല്‍ 1 കുറ്റങ്ങള്‍ക്ക് മാച്ച് റഫറിയുടെ തീരുമാനം അന്തിമമായിരിക്കും,’ ഐ.പി.എല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, രണ്ടാം മത്സരത്തിലും പരാജയപ്പെട്ട ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു. മൂന്ന് മത്സരത്തില്‍ നിന്നും ഒരു ജയവും രണ്ട് തോല്‍വിയുമായി രണ്ട് പോയിന്റാണ് ടീമിനുള്ളത്. -0.150 ആണ് ടീമിന്റെ നെറ്റ് റണ്‍ റേറ്റ്.

ഏപ്രില്‍ നാലിനാണ് ടീമിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയാണ് ലഖ്‌നൗവിന് നേരിടാനുള്ളത്.

 

Content highlight: IPL 2025: PBKS vs LSG: Digvesh Singh fined 25 percentage of match fees