2025 IPL
അവര്‍ എന്തിനാണ് എനിക്ക് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നല്‍കിയത്; സമ്മാനദാന ചടങ്ങില്‍ ചോദ്യമുന്നയിച്ച് ധോണി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 15, 03:08 am
Tuesday, 15th April 2025, 8:38 am

ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. എകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ഡെത്ത് ഓവര്‍ ത്രില്ലറില്‍ ശിവം ദുബെയും ക്യാപ്റ്റന്‍ എം.എസ്. ധോണിയും തമ്മിലുള്ള തകര്‍പ്പന്‍ കൂട്ടുകെട്ടിലാണ് ചെന്നൈ വിജയിച്ചു കയറിയത്. തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ വിജയം നേടുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ലഖ്നൗ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി ചെന്നൈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ചെന്നൈക്ക് വേണ്ടി ഇംപാക്ട് ആയി ഇറങ്ങിയ ശിവം 37 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 43 റണ്‍സ് ആണ് നേടിയത്. ക്യാപ്റ്റന്‍ ധോണി 11 പന്തില്‍ ഒരു സിക്സും നാല് ഫോറും ഉള്‍പ്പെടെ 26 റണ്‍സ് നേടി മിന്നും പ്രകടനവും കാഴ്ചവെച്ചു. 236.36 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

ലഖ്നൗവിന് എതിരെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാനും ധോണിക്ക് സാധിച്ചിരുന്നു. മാത്രമല്ല മികച്ച സ്ട്രൈക്ക് റേറ്റിനുള്ള അവാര്‍ഡും ധോണിയാണ് നേടിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന പ്രായം കൂടിയ താരമാകാനും ധോണിക്ക് സാധിച്ചിരുന്നു.

മത്സരത്തിന് ശേഷം സംസാരിച്ച ധോണി തന്നെ പ്ലെയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്തിരുന്നു. അംഗീകാരത്തിന് അര്‍ഹതയുള്ള മറ്റ് താരങ്ങള്‍ ഉണ്ടെന്നാണ് താരം പറഞ്ഞത്. മധ്യ ഓവറില്‍ മികച്ച പ്രകടനമാണ് ഇരുവരും നടത്തിയതെന്ന് ധോണി പറഞ്ഞു.

‘എന്തിനാണ് അവര്‍ എനിക്ക് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നല്‍കുന്നതെന്ന് ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നു. മറ്റ് ചില സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നു. നൂര്‍ അഹമ്മദിനെ പരിഗണിക്കേണ്ടതായിരുന്നു. നൂര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ വളരെ മികച്ച രീതിയില്‍ പന്തെറിഞ്ഞു, മധ്യ ഓവറുകളില്‍ അവര്‍ കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിച്ചു,’ സമ്മാനദാന ചടങ്ങില്‍ ധോണി പറഞ്ഞു.

ചെന്നൈക്ക് വേണ്ടി ഓപ്പണര്‍ രചിന്‍ രവീന്ദ്ര 22 പന്തില്‍ 37 റണ്‍സ് നേടി ടീമിനുവേണ്ടി സ്‌കോര്‍ ഉയര്‍ത്തിയാണ് പുറത്തായത്. ഡെവോണ്‍ കോണ്‍വേയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഓപ്പണര്‍ ഷായിക്ക് റഷീദ് 19 പന്തില്‍ 6 ഫോര്‍ ഉള്‍പ്പെടെ 27 റണ്‍സും നേടിയിരുന്നു.

ബൗളിങ്ങില്‍ ചെന്നൈക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് നൂര്‍ അഹമ്മദാണ് വിക്കറ്റൊന്നും എടുക്കാന്‍ സാധിച്ചില്ലെങ്കിലും നാല് ഓവര്‍ എറിഞ്ഞ് വെറും 13 റണ്‍സാണ് താരം വിട്ടുകൊടുത്തത്. 3.25 എന്ന മിന്നും എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

താരത്തിന് പുറമെ രവീന്ദ്ര ജഡേജ മൂന്ന് ഓവറില്‍ നിന്ന് 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും മതീശ പതിരാന രണ്ട് വിക്കറ്റും ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

ലഖ്‌നൗവിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ റിഷബ് പന്താണ്. 49 പന്തില്‍ നിന്ന് നാല് സിക്സും ഫോറും ഉള്‍പ്പെടെ 63 റണ്‍സാണ് താരം നേടിയത്. സീസണില്‍ തന്റെ ആദ്യ അര്‍ധ സെഞ്ച്വറി രേഖപ്പെടുത്താനും പന്തിന് സാധിച്ചു. 25 പന്തില്‍ രണ്ട് സിക്സും ഫോറും വീതം നേടി മിച്ചല്‍ മാര്‍ഷും സ്‌കോര്‍ ഉയര്‍ത്തി. മറ്റുള്ളവര്‍ക്ക് ബാറ്റില്‍ നിന്ന് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല.

Content Highlight: IPL 2025: M.S Dhoni Talking About Player Of The Match Award Against LSG