PSL
ഇവന്‍മാര്‍ ചിരിപ്പിച്ച് കൊല്ലും; പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഹിമാലയന്‍ മണ്ടത്തരം, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 23, 01:59 pm
Wednesday, 23rd April 2025, 7:29 pm

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് എന്നും ക്രിക്കറ്റ് ആരാധകര്‍ക്ക് ഫുള്‍ പാക്ക് എന്റര്‍ടെയ്ന്‍മെന്റിനുള്ള വകയാണ്. മത്സരങ്ങള്‍ മാത്രമല്ല, മത്സരത്തിനിടെ നടക്കുന്ന സംഭവങ്ങളും നാക്കുപിഴുകളുമെല്ലാം തന്നെ ആരാധകര്‍ക്കിടയില്‍ പി.എസ്.എല്ലിനെ ചര്‍ച്ചാവിഷയമാക്കിയിട്ടുണ്ട്.

ഇത്തരത്തിലെ ഒരു നാക്കുപിഴയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ലാഹോര്‍ ഖലന്ദേഴ്‌സ് – മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് മത്സരത്തിന് ശേഷമുള്ള പോസ്റ്റ് മാച്ച് പ്രസന്റേഷനിലാണ് സംഭവം. മുന്‍ പാകിസ്ഥാന്‍ താരവും പാക് ക്രിക്കറ്റ് ഭാരവാഹിയും കമന്റേറ്റുമായ റമീസ് രാജയാണ് ഇപ്പോള്‍ ട്രോളുകളേറ്റുവാങ്ങുന്നത്.

 

പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ മത്സരത്തിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള പുരസ്‌കാരമേറ്റുവാങ്ങാന്‍ മുള്‍ട്ടാന്‍ താരം ജോഷ് ലിറ്റിലിനെ ക്ഷണിച്ചതിന് പിന്നാലെയാണ് ഈ നാക്കുപിഴയുണ്ടായത്. സൂപ്പര്‍ താരം ഫഖര്‍ സമാനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ലിറ്റിലിന് പുരസ്‌കാരം നേടിക്കൊടുത്തത്.

ഈ മികച്ച ക്യാച്ചിനെ വര്‍ണിക്കുമ്പോഴായിരുന്നു റമീസ് രാജയ്ക്ക് പിഴവുപറ്റിയത്. പി.എസ്.എല്ലിലെ ഏറ്റവും മികച്ച ക്യാച്ചായി മാറാന്‍ പോലും സാധ്യതയുണ്ടെന്ന് പറയേണ്ടിയിരുന്ന അദ്ദേഹം ഐ.പി.എല്ലിലെ ഏറ്റവും മികച്ച ക്യാച്ചായി മാറാന്‍ സാധ്യതയുണ്ടെന്നാണ് പറഞ്ഞത്.

ഇതിന്റെ വീഡിയോയും വൈറലാണ്.

നേരത്തെ പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ച ചാമ്പ്യന്‍സ് ട്രോഫിയ്ക്കിടെ ഇന്ത്യയുടെ ദേശീയഗാനം പ്ലേ ചെയ്തതും ചര്‍ച്ചയായിരുന്നു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ മത്സരത്തിനിടെയാണ് ഓസ്‌ട്രേലിയയുടെ ദേശീയ ഗാനത്തിന് പകരം ജനഗണമനയിലെ ഒരു ഭാഗം പ്ലേ ചെയ്യുകയായിരുന്നു.

അതേസമയം, മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് 33 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഹോം ടീം ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലാഹോര്‍ ഖലന്ദേഴ്സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുള്‍ട്ടാന്‍ യാസിര്‍ ഖാന്റെ പ്രകടനത്തിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 44 പന്ത് നേരിട്ട് 87 റണ്‍സാണ് താരം അടിച്ചെടുത്തത്. ആറ് വീതം സിക്സറും ഫോറും അടങ്ങുന്നതായിരുന്നു യാസിര്‍ ഖാന്റെ ഇന്നിങ്സ്.

ഇഫ്തിഖര്‍ അഹമ്മദ് (18 പന്തില്‍ പുറത്താകാതെ 40), ഉസ്മാന്‍ ഖാന്‍ (24 പന്തില്‍ 39), ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ (17 പന്തില്‍ 32) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ടീം അഞ്ചിന് 228ലെത്തി.

ഖലന്ദേഴ്സിനായി റിഷാദ് ഹൊസൈന്‍ രണ്ട് വിക്കറ്റും ആസിഫ് അഫ്രിദി, സിക്കന്ദര്‍ റാസ, ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രിദി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഖലന്ദേഴ്സിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് വിജയത്തിലെത്താക്കാന്‍ മാത്രം പോന്നതായിരുന്നില്ല. 27 പന്തില്‍ പുറത്താകാതെ 50 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് ടോപ് സ്‌കോറര്‍. സാം ബില്ലിങ്സ് രണ്ടാമത് മികച്ച റണ്‍ ഗെറ്ററായി. 14 പന്തില്‍ 32 റണ്‍സ് നേടിയ ഫഖര്‍ സമാനാണ് ലാഹോര്‍ നിരയില്‍ മികച്ചുനിന്ന മറ്റൊരു താരം.

229 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഖലന്ദേഴ്സിന് ഒടുവില്‍ ഒമ്പത് വിക്കറ്റില്‍ 195 റണ്‍സ് മാത്രമാണ് നേടാനായത്.

ഉബൈദ് ഷാ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ഒസാമ മിറും മൈക്കല്‍ ബ്രേസ്വെല്ലും രണ്ട് വിക്കറ്റ് വീതം നേടി. ജോഷ്വ ലിറ്റിലും ഡേവിഡ് വില്ലിയുമാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

 

Content Highlight: PSL 2025: Ramiz Raja mistakenly calls PSL as IPL, fans make fun of him