ഇങ്ങനെയുള്ള പ്രതിസന്ധി ഘട്ടങ്ങളിലാണ് യഥാര്‍ത്ഥ നായകന്‍ പിറവിയെടുക്കുന്നത്; ഇവന്‍ ധോണിയല്ല, ബദോനി
IPL
ഇങ്ങനെയുള്ള പ്രതിസന്ധി ഘട്ടങ്ങളിലാണ് യഥാര്‍ത്ഥ നായകന്‍ പിറവിയെടുക്കുന്നത്; ഇവന്‍ ധോണിയല്ല, ബദോനി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th April 2024, 10:23 pm

ഐ.പി.എല്‍ 2024ലെ 26ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന സ്‌പോര്‍ട്‌സ് സിറ്റിയിലാണ് മത്സരം അരങ്ങേറുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ ബാറ്റിങ് തെരഞ്ഞെടുക്കുകയും നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടുകയും ചെയ്തു.

യുവതാരം ആയുഷ് ബദോനിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ലഖ്‌നൗ പൊരുതാവുന്ന സ്‌കോറിലേക്കുയര്‍ന്നത്. 35 പന്തില്‍ പുറത്താകാതെ 55 റണ്‍സാണ് താരം നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 157.14 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സീസണില്‍ ബദോനിയുടെ ആദ്യ സെഞ്ച്വറിയാണിത്.

പേരും പെരുമയുമുള്ള സൂപ്പര്‍ താരങ്ങള്‍ റണ്ണെടുക്കുന്നതിന് മുമ്പും ഒറ്റയക്കത്തിനും പുറത്തായി ടീം പതറുമ്പോഴാണ് ബദോനി ക്രീസിലെത്തുന്നത്.

മത്സരത്തില്‍ പ്രതീക്ഷിച്ച തുടക്കമല്ല സൂപ്പര്‍ ജയന്റ്സിന് ലഭിച്ചത്. ക്വിന്റണ്‍ ഡി കോക്ക് 13 പന്തില്‍ നിന്നും 19 റണ്‍സ് നേടി പുറത്തായി. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കല്‍ വീണ്ടും നിരാശപ്പെടുത്തി. ഇത്തവണ ആറ് പന്തില്‍ മൂന്ന് റണ്‍സ് നേടിയാണ് താരം പുറത്തായത്. ഇരുവരെയും ഖലീല്‍ അഹമ്മദാണ് മടക്കിയത്.

നാലാം നമ്പറില്‍ ക്രീസിലെത്തിയ മാര്‍കസ് സ്റ്റോയ്നിസിനും അധികം ആയുസ്സുണ്ടായിരുന്നില്ല. പത്ത് പന്തില്‍ എട്ട് റണ്‍സ് നേടി നില്‍ക്കവെ കുല്‍ദീപ് യാദവിന് വിക്കറ്റ് നല്‍കിയ താരം മടങ്ങി. പകരമെത്തിയത് നിക്കോളാസ് പൂരനായിരുന്നു.

പൂരനെ നിലയുറപ്പിക്കും മുമ്പ് തന്നെ കുല്‍ദീപ് പുറത്താക്കിയിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായാണ് താരം മടങ്ങിയത്. കുല്‍ദീപിന് മുമ്പില്‍ ക്ലീന്‍ ബൗള്‍ഡായാണ് പൂരന്‍ പുറത്തായത്.

പൂരന്‍ പുറത്തായതിന് പിന്നാലെ ടോട്ടലിലേക്ക് 11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും പുറത്തായി. ഇതിന് പിന്നാലെയാണ് ബദോനി ക്രീസിലെത്തിയത്.

ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ ദീപക് ഹൂഡയും സൂപ്പര്‍ താരം ക്രുണാല്‍ പാണ്ഡ്യയും പുറത്തായെങ്കിലും അരങ്ങേറ്റക്കാരന്‍ അര്‍ഷദ് ഖാനെ കൂട്ടുപിടിച്ച് ബദോനി സ്‌കോര്‍ ഉയര്‍ത്തി.

ടീം സ്‌കോര്‍ 94ല്‍ ഒന്നിച്ച ഇരുവരുടെ കൂട്ടുകെട്ട് അവസാന ഓവര്‍ വരെ തുടര്‍ന്നു.

16 പന്തില്‍ രണ്ട് ബൗണ്ടറിയുടെ അകമ്പടിയോടെ 20 റണ്‍സാണ് അര്‍ഷഗ് ഖാന്‍ നേടിയത്.

ഐ.പി.എല്ലില്‍ ഇതുവരെ 160+ സ്‌കോര്‍ ഡിഫന്‍ഡ് ചെയ്യുമ്പോള്‍ പരാജയമറിയാത്ത ലഖ്‌നൗവിനെ ആ സ്‌കോറിലെത്തിക്കുക എന്ന ചുമതല ഇരുവരും ചേര്‍ന്ന് നിര്‍വഹിക്കുകയും ചെയ്തു.

പോയിന്റ് പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ലഖ്‌നൗവിന് ഈ മത്സരം വിജയിച്ചാല്‍ രണ്ടാം സ്ഥാനത്തേക്ക് കയറാനും സാധിക്കും.

അതേസമയം, ലഖ്‌നൗ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് നിലവില്‍ ആറ് ഓവര്‍ പിന്നടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ്. എട്ട് പന്തില്‍ 16 റണ്‍സുമായി ഫ്രേസര്‍ മക്ഗൂര്‍ക്കും 19 പന്തില്‍ 32 റണ്‍സുമായി പൃഥ്വി ഷായുമാണ് ക്രീസില്‍.

 

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, ഷായ് ഹോപ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, അക്സര്‍ പട്ടേല്‍, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പ്ലെയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, ദേവ്ദത്ത് പടിക്കല്‍, മാര്‍കസ് സ്റ്റോയ്നിസ്, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, ക്രണാല്‍ പാണ്ഡ്യ, അര്‍ഷദ് ഖാന്‍, രവി ബിഷ്ണോയ്, നവീന്‍ ഉള്‍ ഹഖ്, യാഷ് താക്കൂര്‍

 

Content Highlight: IPL 2024: LSG vs DC: Ayush Badoni’s brilliant innings against Delhi Capitals